യുഡിഎഫ്-ജമാഅത്ത്-ബിജെപി സഖ്യത്തിന്റെ കെ റെയില്‍ സമരം കേരള വിരുദ്ധം: പി രാജീവ്
കൊച്ചി: യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ കെ റെയില്‍ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം സുങ്കുചിതത്വത്തിന്റേയും കേരള വിരുദ്ധവുമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാര ഉയർച്ചയുമല്ല ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. അത് തിരിച്ചറിയുകയും നാടിന്റെ വികസനത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൂടാതെ കെ റെയില്‍ കൊണ്ട് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങളേയും അദ്ദേഹം വിശദമായി തന്നെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കെ റെയിലിന്റെ ഭാഗമായ റോ റോ സർവീസ് ഉപയോഗിക്കുക വഴി ചരക്കുഗതാഗതം വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകുമെന്നാണ് കേരളത്തിന്റെ വികസന ചരിത്രം ഏർമ്മിപ്പിച്ചുകൊണ്ട് തുടങ്ങിയ ലേഖനത്തില്‍ പി രാജീവ് ചൂണ്ടിക്കാണിക്കുന്നത്. കാർഷികോൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താനും ഉയർന്ന വില ഉറപ്പുവരുത്താനും കഴിയുന്നു. ഈ പ്രക്രിയയുടെ ഗതിവേഗം വർധിപ്പിക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ പശ്ചാത്തല സൗകര്യ പരിമിതികൾ കേന്ദ്ര സർക്കാരിന്റെ ലോജിസ്റ്ററിക് പ്ലാനിൽ വിശദീകരിക്കുന്നുണ്ട്. ഈ കുറവുകൾ പരിഹരിക്കുന്നതിനുള്ള മൂർത്തമായ നിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ലോജിസ്റ്ററിക് പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ചരക്കുഗതാഗതത്തിന്റെ സിംഹഭാഗവും റോഡ് വഴിയാണ്. നിലവിലുള്ള റോഡുകൾക്ക് വലിയ ട്രക്കുകളുടെ ഭാരം താങ്ങാൻ കഴിയുന്നവയല്ല. ചെറിയ ട്രക്കുകൾ ഉപയോഗിക്കുക വഴി രണ്ടര മടങ്ങിലധികം ചരക്ക് കടത്തുകൂലിയിൽ വർധന ഉണ്ടാകുന്നു. ഇത് ഉപഭോഗ സാധനങ്ങളുടെ മാത്രമല്ല, അസംസ്കൃത വസ്തുക്കളുടെയും വില വർധിപ്പിക്കുന്നു. ചരക്കുകളുടെ റോഡ് മാർഗമുള്ള കടത്തിന് അധിക സമയവും ആവശ്യമായി വരുന്നു. ഇത് എളുപ്പത്തിൽ കേടാവുന്ന കാർഷികോൽപ്പന്നങ്ങളുടെ വിപണിയെ പരിമിതപ്പെടുത്തുന്നു. കെ-റെയിലിന്റെ ഭാഗമായ റോ റോ സർവീസ് ഉപയോഗിക്കുക വഴി ചരക്കുഗതാഗതം വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കേരളത്തിലെ ഏതു പ്രദേശത്തും പോയി ജോലി ചെയ്ത് തിരിച്ച് ദിവസവും വീട്ടിൽ വരുന്നതിനും തൊഴിലെടുക്കുന്നവർക്ക് കഴിയുന്നു. തൊഴിൽശക്തിയുടെ ചലനാത്മകത കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു. കോട്ടയത്തുനിന്നോ തൃശൂരിൽനിന്നോ എറണാകുളത്ത് കാറിൽ പോയി വരുന്നവർക്ക് കെ- റെയിൽ യാത്ര ആയാസം കുറയ്ക്കുന്നുവെന്ന് മാത്രമല്ല, യാത്രയിൽ ട്രെയിനിൽ ഇരുന്നും ജോലി ചെയ്യാൻ കഴിയുന്നു. പത്തിലൊരാൾക്ക് സ്വന്തമായി വാഹനമുള്ള സംസ്ഥാനമാണ് കേരളം. ഗ്രാമ നഗര വ്യത്യാസമില്ലാതെ 'ഗ്രഗര'മായി മാറുന്ന കേരളത്തിൽ കാറുകൾ ഉപയോഗിക്കുന്നതിൽ നല്ലൊരു ഭാഗം കെ-റെയിലിലേക്ക് മാറുന്നത് റോഡിലെ തിരക്കിൽ മാറ്റമുണ്ടാക്കും. ഇത് റോഡ് മാർഗമുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും സമയം ലാഭിക്കാൻ സഹായകരമായിരിക്കും.
അതിവേഗത്തിൽ സ്വകാര്യ വാഹനങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യം കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനം അപകടകരമായ തോതിലേക്ക് എത്തിക്കുന്നു. കെ-റെയിലിന്റെ വരവോടെ റോഡ് ഗതാഗതത്തിൽ പ്രതീക്ഷിക്കുന്ന കുറവ് ഇതിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ സഹായകരമായിരിക്കും. കേരളത്തിൽ ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയ്‌ക്ക് ഇത് നൽകുന്ന ഉണർവ് വിവരണാതീതമാണ്. ഇന്ന് ചിലയിടങ്ങളിൽ കേന്ദ്രീകരിക്കുന്ന ടൂറിസം കേരളത്തിലെ എല്ലാ പ്രദേശത്തും വ്യാപിക്കുന്നതിന് സുഗമമായ യാത്രാസംവിധാനം സഹായകരമായിരിക്കും. കെ റെയിൽ വഴി അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം ഉറപ്പുവരുത്തുന്നതും പുതിയ കേരളത്തിലേക്കുള്ള കുതിപ്പിന്റെ പരിസരം ശക്തിപ്പെടുത്തും.
ഇത്തരം വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതല്ലെന്ന വാദവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ വീതംവയ്ക്കലിന്റെ പ്രയോഗമല്ല ഇടതുപക്ഷത്തിന്റേത്. അത് തൊഴിലില്ലായ്മയുടെ പങ്കുവയ്ക്കലിന്റേതുമല്ല. പശ്ചാത്തല സൗകര്യ വികാസം ഉൾപ്പെടെ ഉപയോഗിച്ച് നടത്തുന്ന ഉൽപ്പാദനവളർച്ചയുടെ നേട്ടങ്ങൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കെ ഫോൺ വഴി ഇന്റർനെറ്റ് ഹൈവേ ശക്തിപ്പെടുത്തുന്നതും കെ-റെയിൽ വഴി അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം ഉറപ്പുവരുത്തുന്നതും പുതിയ കേരളത്തിലേക്കുള്ള കുതിപ്പിന്റെ പരിസരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Recommended Video
2025ൽ കെ-റെയിൽ നിർമാണം പൂർത്തിയായാൽ നാട്ടിലുണ്ടാകാൻ പോകുന്ന വലിയ മാറ്റം ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഈ സർക്കാരിന്റെ കാലാവധി പൂർത്തീകരിക്കുന്നതിൻമുമ്പുതന്നെ കെ- റെയിൽ ഓടിത്തുടങ്ങുമെന്ന മുന്നറിയിപ്പ് ചില രാഷ്ട്രീയ നിരീക്ഷകർ നൽകിയത്. അതുകൊണ്ട്, തടയാനായില്ലെങ്കിലും താമസിപ്പിക്കാനെങ്കിലും കഴിയുമോയെന്ന ശ്രമത്തിലാണ് കേരള വിരുദ്ധ മുന്നണിക്കുള്ളത്. ഒരു വർഷമെങ്കിലും വൈകിത്തുടങ്ങിയാൽ തെരഞ്ഞെടുപ്പിനുമുമ്പ് തീരില്ലല്ലോയെന്ന ആശ്വാസം ചിലർ രഹസ്യമായി പ്രകടിപ്പിക്കുന്നു. നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാര ഉയർച്ചയുമല്ല ഇക്കൂട്ടർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.