കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; ജോസ് കെ മാണി കരാര്‍ പാലിക്കണം, ഈ അവസ്ഥ തുടരാനാവില്ല
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി- പിജെ ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനാവാതെ യുഡിഎഫ്. പ്രശ്ന പരിഹാരത്തിനായി യുഡിഎഫ് നേതാക്കള്‍ ഇന്നലെ രാത്രി ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചില്ല.
മുന്‍ ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി പിജെ ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ച് നിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട് യുഡിഎഫ് നേതൃത്വത്തിനുള്ളിലും അമര്‍ഷം ശക്തമാണ്.
ചര്‍ച്ച
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടത്തിയത്. ഇത്രയും നേതാക്കള്‍ ഒന്നിച്ചെത്തി ആവശ്യപ്പെട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ പോലും മുന്നോട്ട് വെക്കാന്‍ ജോസ് പക്ഷം തയ്യാറായില്ലെന്നാണ് സൂചന.
ധാരണ ഉണ്ടാക്കിയത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകയ്യെടുത്താണ് നേരത്തേയുള്ള ധാരണ ഉണ്ടാക്കിയത്. മുന്നണിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി പക്ഷത്തിനും 6 മാസം ജോസഫ് പക്ഷത്തിനും എന്നതായിരുന്നു ധാരണ.
പ്രശ്നങ്ങള്‍ക്ക് കാരണം
എന്നാല്‍ ഈ ധാരണ പാലിക്കാന്‍ ഇപ്പോള്‍ ജോസ് കെ മാണി തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ ഒരു ധാരണ പാലിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മറ്റ് നേതാക്കല്‍ താഴെതട്ടിലെ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാക്കുന്ന കരാറുകളുടെ ഗതി എന്തായിരിക്കും എന്ന പ്രസക്തമായ ചോദ്യമാണ് കെസി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.
ജോസിന്‍റെ വാദം
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പിജെ ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കണം എന്നത് സംബന്ധിച്ച് രേഖാപരമായ കരാര്‍ ഒന്നുമില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ വാദം. എന്നാല്‍ കന്റോൺമെന്റ് ഹൗസിൽ യുഡിഎഫ് നേതൃത്വം ഒരേദിവസം ഇരുകൂട്ടരെയും ചർച്ചയ്ക്കു വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ധാരണ ഉണ്ടാക്കിയതെന്നും ആ ധാരണ പാലിക്കാന്‍ ജോസ് തയ്യാറാവണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
14 മാസം
ജോസ് കെ.മാണി, എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, ജോസഫ് എം.പുതുശേരി, സണ്ണി തേക്കേടം എന്നിവരാണ് കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴക്കന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് മുതല്‍ ശേഷിക്കുന്ന 14 മാസം എട്ടും ആറുമായി വീതിക്കാന്‍ ധാരണയായത്.
അതൃപ്തിയോടെയെങ്കിലും
അതോടെ ആദ്യത്തെ എട്ടുമാസം സ്വന്തമാക്കുന്നതിനായിട്ടായിരുന്നു ഇരുവിഭാഗങ്ങളുടേയും നീക്കം. ഒടുവില്‍ യുഡിഎഫ് തന്നെ ഇടപെട്ടാണ് ജില്ലാ പഞ്ചായത്തിൽ കൂടുതൽ അംഗങ്ങളുള്ള ജോസ് വിഭാഗത്തിന് എട്ടു മാസവും ബാക്കി കാലാവധി ജോസഫിനും എന്ന തീര്‍പ്പില്‍ എത്തിയത്. ജോസഫ് വിഭാഗത്തിന് ഇതിനോട് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ മുന്നണി നിര്‍ദ്ദേശം എന്ന നിലയില്‍ അത് അംഗീകരിക്കുകയായിരുന്നു.
നേതൃത്വം നല്‍കിയവര്‍ കുഴങ്ങി
അതുകൊണ്ട് മാത്രമാണ് ജോസ് വിഭാഗത്തിന്‍റെ കാലാവധി തീരുന്ന എട്ട് മാസം വരെ ജോസഫ് മിണ്ടാതിരുന്നത്. എന്നാല്‍ കാലാവധി തീര്‍ന്നിട്ടും പദവി ഒഴിയാന്‍ മറുപക്ഷ തയ്യാറാവാതിരുന്നതോടെ ജോസഫ് യുഡിഎഫ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇതോടെ കരാര്‍ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയവര്‍ കുഴങ്ങുകയായിരുന്നു.
സംശയം ഇല്ല
അധികാരം ഒഴിയാന്‍ ജോസ് കെ മാണി തയ്യാറാവേണ്ടതാണെന്നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സംശയം ഇല്ല. എന്നാല്‍ അത് പരസ്യമായി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. അത്തരമൊരു ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു വെച്ചാല്‍ മുന്നണി വിടും എന്ന നിലപാടായിരിക്കും ജോസ് കെ മാണി സ്വീകരിക്കുക.
പരമാവധി അനുനയനം
അതിനാല്‍ പരമാവധി അനുനയനം എന്നതാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ ലൈന്‍. എന്നിട്ടും ഫലം ഉണ്ടായില്ലെങ്കില്‍ ജോസ് കെ മാണിക്ക് മുന്നില്‍ കോണ്‍ഗ്രസ് നിലപാട് കര്‍ശനമാക്കും. കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും ഇത്തരം തര്‍ക്കങ്ങളില്‍ തുടരുന്നതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.
പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി
ലോകസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം വഴി സംസ്ഥാന രാഷ്ട്രീയത്തില്‍ ലഭിച്ച മേല്‍ക്കൈ കൈവിട്ടു പോയത് പാലാ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയിലൂടെയാണെന്നു യുഡിഎഫ് വിലയിരുത്തുന്നു. ഇതിന് കാരണമായതാവട്ടെ കേരള കോണ്‍ഗ്രസിലെ തമ്മിലടിയും.
മനം മടുപ്പിക്കുന്നത്
പാലാ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ഇരുവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്. അതും മുന്നണി മുന്നോട്ടു വെച്ച ഒരു നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാവാതെ എന്നതാണ് യുഡിഎഫ് നേതാക്കളുടെ മനം മടുപ്പിക്കുന്നത്.
മുന്നോട്ട് പോവാനാവില്ല
തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങളുമായി മുന്നോട്ട് പോവാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഒരു വട്ടം കൂടി മാത്രം ജോസുമായി ചര്‍ച്ച നടത്തിയേക്കും. അതിന് ശേഷവും വിട്ടു വീഴ്ചയക്ക് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനം സ്വീകരിച്ചേക്കും.
അവിശ്വാസത്തെ പിന്തുണയ്ക്കുമോ
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗക്കാരനായ പ്രസിഡന്‍റിനെതിരെ പിജെ ജോസഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ വരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് തയ്യാറാവേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് നേതാക്കളുടെ ശ്രമം. എന്നാല്‍ യാതൊരും പോവം വഴിയും മുന്നില്‍ കാണാത്ത പക്ഷം പാര്‍ട്ടി അതിനും തയ്യാറായേക്കുമെന്ന സൂചനയാണ് ഡിസിസി നേതാക്കള്‍ നല്‍കുന്നത്.
ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ്