ഒന്നും അവസാനിച്ചിട്ടില്ല;കാത്തിരിക്കുന്നത് ട്വിസ്റ്റ്? സൂചന നൽകി നേതാക്കളും,സാധ്യതകൾ ഇങ്ങനെ
ഒന്നും അവസാനിച്ചിട്ടില്ല;കാത്തിരിക്കുന്നത് ട്വിസ്റ്റ്? സൂചന നൽകി കുഞ്ഞാലിക്കുട്ടിയും,സാധ്യതകൾ ഇങ്ങനെ
കോട്ടയം; കേരള കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഒടുവിൽ യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തിന്റെ പുറത്താവലിന് വഴിവെച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കങ്ങളാണ് പുറത്താവലിന് കാരണമായത്.
മുന്നണി മര്യാദകൾ ലംഘിച്ച ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ഇനി യോഗ്യതയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം മുന്നണിയിൽ നിന്ന് പുറത്താക്കിയെങ്കിലും ജോസ് പക്ഷവുമായി ചർച്ച തുടർന്നേക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഒടുവിൽ പുറത്തേക്ക്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണ പ്രകാരം പിജെ ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന നിലപാടിലായിരുന്നു യുഡിഎഫ് നേതൃത്വം. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. ഇതോടെ പല ഘട്ടങ്ങളിലായി ജോസ് കെ മാണിയുമായി യുഡിഎഫ് നേതാക്കൾ മാരത്തൺ ചർച്ച നടത്തിയെങ്കിലും അമ്പിനും വില്ലിനും അടുക്കാൻ ജോസ് വിഭാഗവും തയ്യാറായില്ല.

വിട്ടുവീഴ്ചയ്ക്കില്ലെന്ന്
പ്രസിഡന്റ് സ്ഥാനം വിട്ട് നിൽക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ജോസഫ് വിഭാഗവും എടുത്തതടോ യുഡിഎഫ് നേതൃത്വം ശരിക്കും വെട്ടിലായി. തർക്കം മൂത്തതോടെ ചില ഉപാധികളിലൂടെ പ്രശ്ന പരിഹാരത്തിന് ഒരുക്കമാണെന്ന് ജോസ് വിഭാഗം അറിയിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാതെ മറ്റൊരു ധാരണയ്ക്കും ഇല്ലെന്ന് യുഡിഎഫ് നിലപാട് വ്യക്തമാക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ നടപടി
ബുധനാഴ്ച തർക്കത്തിൽ അന്തിമ നിലപാട് കൈക്കൊണ്ടേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്. ഗത്യന്തരമില്ലാതെയാണ് നടപടിയെന്ന് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.

അതൃപ്തി ശക്തം
മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള ജോസിന്റെ വെല്ലുവിളിക്കെതിരെ യുഡിഎഫിനുള്ളിൽ അതൃപ്തി ശക്തമായിരുന്നു. മുസ്ലീം ലീഗ് നേതൃത്വവും ഇപ്പോഴത്തെ തിരുമാനത്തെ പിന്തുണച്ചിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. നേരത്തേ തർക്ക പരിഹാരത്തിനായി മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും സജീവമായി ഇടപെട്ടിരുന്നു.

മുസ്ലീം ലീഗ് നിലപാട്
കോട്ടയം ജില്ലയെ സംബന്ധിക്കുന്ന തർക്കമായിരുന്നു. വിഷയത്തിൽ കോൺഗ്രസ് എന്ത് നിലപാട് എടുത്താലും അംഗീകരിക്കുമെന്നാണ് അറിയിച്ചത്. നേരത്തേ കോൺഗ്രസ് ചുമതലപ്പെടുത്തിയതിനാലാണ്. ഈ ഘട്ടത്തിൽ ഇനി ചർച്ച നടത്താൻ കഴിയില്ല. യുഡിഎഫ് തീരുമാനം ആണ് ലീഗിൻറെ തീരുമാനം എന്ന് ജോസ് കെ മാണിയെ അറിയിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്നണി സമവാക്യം
അതേസമയം ജോസ് കെ മാണിയുടെ പുറത്താക്കൽ കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങൾ മാറ്റി മറിച്ചേക്കും.
പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ. ജോസ് പക്ഷം ഇല്ലാതെ മുന്നോട്ട് പോകുന്നത് കോട്ടയം ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് എം ന്റെ ശക്തി കേന്ദ്രങ്ങളിൽ യുഡിഎഫിന് കനത്ത തിരിച്ചടി നൽകും.

ചർച്ച നടത്തിയേക്കും
എൽഡിഎഫുമായി ജോസ് കെ മാണി കൈകോർത്തേക്കുമെന്ന ചർച്ചകളും ഈ ഘട്ടത്തിൽ സജീവമാണ്. നിർണായകമായ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ശത്രുപക്ഷത്തിന്റെ അംഗബലം കൂട്ടാൻ യുഡിഎഫ് ശ്രമിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ പുറത്താക്കിയെങ്കിലും ജോസ് വിഭാഗവുമായി ജോസ് പക്ഷം ചർച്ച തുടർന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അവസാനിച്ചിട്ടില്ല
എല്ലാം അവസാനിപ്പിച്ചെന്ന് പറയുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല രാജിവെയ്ക്കാൻ തയ്യാറായാൽ ജോസ് വിഭാഗം യുഡിഎഫിൽ തുടരുന്നതിനോട് എതിർപ്പില്ലെന്ന നിലപാടാണ് പിജെ ജോസഫും സ്വീകരിച്ചത്. ഇത് തുടർച്ച ചർച്ചകളുടെ സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് എൽഡിഎഫ്.

എൽഡിഎഫ് നിലപാട്
തിരക്കിട്ട് ഒരു തിരുമാനവും ഇപ്പോൾ കൈക്കൊള്ളില്ല. ആദ്യം ജോസ് കെ മാണി നിലപാട് വ്യക്തമാക്കട്ടെ. അതിനനുസരിച്ച് മാത്രമേ തിരുമാനം എടുക്കാൻ സാധിക്കൂവെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദൻ പറഞ്ഞു. അവസരവാദ സമീപനത്തിന്‍റെ പേരില്‍ മുന്നണിയില്‍ എടുക്കില്ലെന്നും എം വി ഗോവിന്ദനും വ്യക്തമാക്കി.












Click it and Unblock the Notifications