ഗവർണർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; നയപ്രഖ്യാപന വേളയിൽ എതിർപ്പുയർത്തും!
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാനുറച്ച് യുഡിഎഫ്. ഗവർണ്ണർക്കെതിരെയുളള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭയില്‍ നയപ്രഖ്യാപന വേളയിൽ തന്നെ ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എതിർപ്പുയർത്തും. പൗരത്വ നിയമ വിഷയത്തിൽ ഇടതുമുന്നണി നേടിയ മേൽക്കൈ മറികടക്കാൻ വേണ്ടിയാണ് ഗവർണ്ണർക്കെതിരായ എതിർപ്പ് ശക്തമാക്കാനുളള യുഡിഎഫ് തീരുമാനം.
ഗവർണ്ണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുമുണ്ട്. യപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നിയമസഭയിൽ എത്തുമ്പോൾ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. അടുത്ത ദിവസം ചേരുന്ന പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഗവർണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തള്ളിക്കൊണ്ടുളള സർക്കാർ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് യുഡി എഫ് നീക്കം. പ്രമേയം തള്ളിയതോടെ ഗവർണ്ണറോട് സർക്കാരും എൽഡിഎഫും മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണവും യുഡിഎഫ് ഇതിനകം ഉയർത്തിക്കഴിഞ്ഞു. ഗവർണർക്കെതിരെയുള്ള പ്രമേയ അവതരണാനുമതി നിഷേധിച്ചാൽ നിയമ നടപടികളികളിലേക്ക് പോകാനാണ് മുന്നണി തീരുമാനം.