വീരേന്ദ്ര കുമാറിനെ അനുനയിപ്പിക്കാൻ കുഞ്ഞാലികുട്ടിയെ രംഗത്തിറക്കി യുഡിഎഫ്; ചർച്ച കോഴിക്കോട്!
കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ യുഡിഎഫ് ശ്രമം. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്ന ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായും കണ്ണൂർ ജില്ലാ പ്രസിഡന്റ് കെപി മോഹനനുമായും ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വീരേന്ദ്രകുമാര്‍ അടക്കമുള്ള ജെഡിയു നേതാക്കളുമായി അടുത്ത ദിവസം പികെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജെഡിയു സംസ്ഥാന സമിതി യോഗം നടക്കുന്ന 17 നു മുന്‍പ് കോഴിക്കോടാകും ചര്‍ച്ച നടക്കുക എന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ കഴിയാത്തതാണ് വീരേന്ദ്രകുമാര്‍ നേരിടുന വെല്ലുവിളി. ഈ സാഹചര്യം മുതലാക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നത്.
കുഞ്ഞാലിക്കുട്ടി ചർച്ച നടത്തും
വയനാട് ലോക്സഭാ മണ്ഡലം ശ്രേയാംസ് കുമാറിന് വിട്ടു നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഒപ്പം യുഡിഎഫില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന ഉറപ്പും. അനുനയപ്പെടുന്നുവെങ്കിൽ യുഡിഎഫ് അടക്കമുള്ള നേതാക്കൾ രണ്ടാം ഘട്ട ചർച്ചയ്ക്ക് രംഗത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.
ഏത് സമയത്തും കയറിവരാൻ പറ്റില്ല
അതേസമയം ആര്‍ക്കും ഏത് സമയത്തും കയറി വരാവുന്ന ഇടമല്ല ഇടതുമുന്നണിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. മുന്നണി സംവിധാനം ഭിന്നിക്കാതെ യോജിച്ച് പോകാനാണ് നോക്കേണ്ടതെന്നും പന്ന്യന്‍ ഇടുക്കിയില്‍ പറഞ്ഞിരുന്നു. 2009 ല്‍ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ടണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എസ്ജെഡി രൂപീകരിച്ചത്. എല്‍ഡി എഫില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് വീരേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ എസ്ജെഡി രൂപീകരിച്ചത്. യുഡി എഫിലെത്തിയ പാര്‍ട്ടി 2014 ല്‍ ജെഡിയുവില്‍ ലയിച്ചിരുന്നു.
എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോടിയേരി
വീരേന്ദ്രകുമാറിന് പിന്നാലെ എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന ആര്‍എസ്പിയും എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം യുഡിഎഫിന്റെ പടയൊരുക്കം കഴിയും മുൻപ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നതു മുന്നണിക്കുള്ള തിരിച്ചടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എൽഡിഎഫിന്റെ വാതിലുകൾ അടച്ചിട്ടില്ല. വീരേന്ദ്രകുമാർ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നും കോടിയേരി പറഞ്ഞിരുന്നു.
നിഷേധിച്ച് വീരേന്ദ്രകുമാർ
എൽഡിഎഫ് വിട്ടു പോയ ആർഎസ്പിയും ജനതാദൾ വീരേന്ദ്ര വിഭാഗവും തിരിച്ചു വരണമെന്നു സിപിഎം നേരത്തെ ആവശ്യപ്പെട്ടതാണ്. വീരേന്ദ്രകുമാർ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാൽ തുടർ നടപടികളിലേക്കു സിപിഎം കടക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. ജെഡിയു - ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണയ്ക്കായി സിപിഎം - ജെഡിഎസ് ചര്‍ച്ച ഉടന്‍ നടക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ എൽഡിഎഫിലേക്കെന്ന വാർത്ത വീരേന്ദ്രകുമാർ നിഷേധിച്ചിരുന്നു.