90 സീറ്റ് നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തും, വട്ടിയൂർക്കാവ് തിരിച്ച് പിടിക്കുമെന്ന് മുരളീധരൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 90 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ച് പിടിക്കുമെന്ന് മുരളീധരന് അവകാശപ്പെട്ടു. കെ മുരളീധരന്റെ മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് നല്ല ആത്മവിശ്വാസത്തില്‍ ആണെന്നും കെ മുരളീധരന് പറഞ്ഞു.
ഏപ്രില്‍ 6നാണ് കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുക. ഒരു മാസത്തിന് ശേഷം മെയ് 2ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിനുളള ആഭ്യന്തര പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നണി ഇപ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും മുല്ലപ്പളളി പറഞ്ഞു.
തിങ്കളാഴ്ചയോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായേക്കും. പിജെ ജോസഫിന് കൊവിഡ് ബാധിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളെ ബാധിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത തരത്തിലുളള തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ അതിന് ശേഷം എണ്ണയിട്ട യന്ത്രം പോലെയാണ് യുഡിഎഫ് സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. യുഡിഎഫ് തൊണ്ണൂറിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.