വനിതാ മതിലിനും അയ്യപ്പജ്യോതിയ്ക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ ജ്യോതിക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് നടക്കും. എല്ലാ ജില്ലകളിലും വൈകിട്ട് മൂന്ന് മണിക്കാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയേറ്റിന് മുമ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനിതാ സംഗമം ഉദ്ഘാടനം ചെയ്യും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും നടത്തുന്ന പ്രചാരണങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും എതിരെയാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപന സമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. അതത് ജില്ലകളിലെ മുതിർന്ന നേതാക്കൾ വനിതാ സംഗമത്തിന് നേതൃത്വം നൽകും.
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും വനിതാ മതിൽ വർഗീയ മതിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മതേതര വാദികളായ ആർക്കും വനിതാ മതിലിൽ പങ്കെടുക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
പോക്സോ നിയമത്തിൽ വധശിക്ഷ വരെ... നിയമ ഭേദഗതിക്ക് അംഗീകാരം, കനത്ത പിഴയും, ശിക്ഷയും!!
വനിതാ മതിലിന് സർക്കാർ പണം ചിലവഴിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിർബന്ധിത പണപ്പിരിവ് വ്യാപകമായി നടക്കുന്നുവെന്നും ആരോപണമുണ്ട്. വനിതാ മതിലിനെ പ്രതിരോധിക്കാനായാണ് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചത്. ബിജെപിയും എൻഎസ്എസും അയ്യപ്പ ജ്യോതിക്ക് പിന്തുണ നൽകിയിരുന്നു. ടിപി സെൻകുമാർ അടക്കമുള്ള പ്രമുഖർ അയ്യപ്പജ്യോതിയിൽ പങ്കെടുത്തിരുന്നു.