ഇന്ത്യൻ യുവാക്കളെ ശക്തരാക്കുന്നത് മോദിയുടെ ക്രൂരതകളാണ്; ഉമർ ഖാലിദ്
കോഴിക്കോട്: മോദിയുടെ ക്രൂരതകളാണ് ഇന്ത്യന്‍ യുവാക്കളെ ഇത്രയേറെ ശക്തരും പ്രതികരണശേഷിയുള്ളവരുമാക്കി മാറ്റിയതെന്ന് ഉമര്‍ ഖാലിദ്. ഇത്രയേറെ ശക്തരായ ഒരു യുവതയെ സൃഷ്ടിച്ചതില്‍ മോദിയോട് നന്ദിയുണ്ടെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ Youth Unrest in India എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നേരിട്ട അത്രയും ശക്തമായ സംഘപരിവാര്‍ ആക്രമണമോ തെറ്റായ ആരോപണങ്ങളോ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നേരിട്ടിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ ഒരു മുസ്ലിം തീവ്രവാദിയായി കാണുന്നതിനാലാണ് ഇത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ തീവ്രവാദപ്രവര്‍ത്തകരുടെ സങ്കേതമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായൊരു സര്‍വ്വകലാശാലയെ അത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതിന്റെ നഷ്ടം വിദ്യാര്‍ത്ഥികള്‍ക്കാണ്.
ശത്രുതാപരമായ സമീപനമാണ് ഗവണ്മെന്റ് യൂണിവേഴ്സിറ്റിയോടും വിദ്യാര്‍ത്ഥികളോടും പുലര്‍ത്തുന്നത്. ഭരണകൂട ഭീകരതയാണ് ഇവിടെ അരങ്ങേറുന്നത്-ഉമര്‍ ഖാലിദ് തുറന്നടിച്ചു. സംവാദത്തില്‍ നിഖില ഹെന്‍ട്രി, സുധീഷ് സുധാകര്‍ എന്നിവരും പങ്കെടുത്തു. ബി അരുന്ധതിയായിരുന്നു മോഡറേറ്റര്‍.