ആറ് ദിവസം മണലാരണ്യത്തിലൂടെ രാഹുല്‍ അലഞ്ഞു; ഒടുവില്‍ ദൈവദൂതരെപ്പോലെ ഉമറുല്‍ ഫാറൂഖും സാദിഖും രക്ഷകരായെത്തി...
കാസര്‍കോട്: പ്രവാസ ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. ഒറ്റപ്പെട്ട തുരുത്ത് പോലെ. ആര്‍ദ്രമായ മനസ്സുകള്‍ക്ക് വീടും നാടും ഉറ്റവരേയും പിരിഞ്ഞിരിക്കാനാവില്ല. വിവാഹങ്ങളും മരണങ്ങളും അകലെ നിന്നും നോക്കികാണേണ്ടിവരുന്ന മുഹൂര്‍ത്തങ്ങള്‍. പഠനം കഴിഞ്ഞ് പ്രവാസ ലോകത്തേക്ക് പറിച്ചുനടപ്പെട്ടവരൊക്കെ ഈ മാനസിക പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. കാസര്‍കോട്ടുകാരനായ രാഹുലിന് സംഭവിച്ചതും ഇതു തന്നെയാണ്. ഡിസംബര്‍ 30ന് ജോലി സ്ഥലത്ത് നിന്നും മണല്‍കാടിലൂടെ അലക്ഷ്യമായി നടന്നുനീങ്ങിയ രാഹുല്‍ ആറ് ദിവസം ഒന്നുംകഴിച്ചില്ല. പകല്‍ ചുട്ടുപൊള്ളുന്ന ചൂടിലും രാത്രിയിലെ കൊടുംതണുപ്പിലും രാഹുല്‍ നടന്നുകൊണ്ടേയിരുന്നു. ചില നേരങ്ങളില്‍ മണലില്‍ കിടന്നുറങ്ങി.
പാര്‍ട്ടിയെ കുരുക്കിലാക്കി സിപിഎം കൊല്ലം ജില്ലാ സമ്മേളനം, മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം
ബുധനാഴ്ച രാവിലെ അല്‍ബര്‍ഷ എന്ന തദ്ദേശവാസികളുടെ പുതിയ ജനവാസ കേന്ദ്രത്തിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന പാര്‍ക്കിലാണ് രാഹുലിനെ പാലക്കാട്ടുകാരനായ ഉമറുല്‍ ഫാറൂഖ് കാണുന്നത്. അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിനോക്കുന്ന ഉമറുല്‍ ഫാറൂഖ് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു മലയാളി എന്ന് തോന്നിക്കുന്ന യുവാവിനെ കണ്ടത്. ടീഷര്‍ട്ടിലും പാന്റ്‌സിലും മണ്ണ് പുരണ്ടിരുന്നു. പേരെന്താണെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ എന്നായിരുന്നു മറുപടി. കാസര്‍കോടാണെന്നും പറഞ്ഞു. ആരൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തനിക്കാരുമില്ലെന്നും എനിക്ക് മരിക്കണമെന്നും പറഞ്ഞ് രാഹുല്‍ വേഗത്തില്‍ നടന്നുനീങ്ങി. കിട്ടിയ സമയം കൊണ്ട് മൊബൈലില്‍ ഒരു വീഡിയോ എടുത്ത് ഉമറുല്‍ ഫാറൂഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് ദുബായ് പൊലീസിനെ കണ്ട് വിവരം പറഞ്ഞു. പൊലീസ് കൂടെ വന്ന് പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഉമറുല്‍ ഫാറൂഖ് പറഞ്ഞ രീതിയില്‍ ആരേയും കണ്ടില്ല. ഫേസ്ബുക്കില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ട രാഹുലിന്റെ സുഹൃത്ത് ജിഷ്ണുവും ചില മലയാളികളും രണ്ട് ദിവസത്തോളം പാര്‍ക്കിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. എങ്ങും കണ്ടെത്താനായില്ല. ഇക്കാര്യമറിഞ്ഞ മലയാള മനോരമയുടെ ദുബായ് ലേഖകന്‍ സാദിഖ് കാവില്‍ സുഹൃത്ത് സിജു പന്താലത്തിനേയും കൂട്ടി കാറില്‍ അല്‍ബര്‍ഷ പ്രദേശത്തേക്ക് പോയി. അവിടെ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം മടങ്ങുംവഴി ഭക്ഷണം വാങ്ങി. രാവിലെ ഒന്നും കഴിക്കാത്തതിനാല്‍ കാറില്‍ വെച്ച് തന്നെ കഴിക്കാന്‍ തുടങ്ങി. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ദൂരെ മണലിലൂടെ ഒരു യുവാവ് നടന്നുപോകുന്നത് കണ്ടത്. ഉടന്‍ കാര്‍ അങ്ങോട്ട് തിരിച്ചുവിട്ടു. അടുത്തെത്താനായപ്പോള്‍ അത് രാഹുലാണെന്ന് ഏതാണ്ട് ഉറപ്പായി. കാര്‍ തകരാറിലായെന്നും ഒന്നും സഹായിക്കാമോ എന്നും ചോദിച്ചു. എന്നാല്‍ ഇതിനോടകം രാഹുല്‍ ഓടാന്‍ തുടങ്ങിയിരുന്നു. ഒരു വിധം പിടിച്ചുനിര്‍ത്തി വിവരം വീഡിയോ പോസ്റ്റ് ചെയ്ത ഉമറുല്‍ ഫാറൂഖിനെ അറിയിച്ചു. ഉമറുല്‍ഫാറൂഖും ഉടനെ അവിടെ എത്തി. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ആദ്യം കൂട്ടാക്കിയില്ല. ഒടുവില്‍ സാദിഖ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ കൂടി. രാഹുലിന്റെ സുഹൃത്തായ ജിഷ്ണുവിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിവരം അറിയിച്ചു. ജിഷ്ണു എത്തി രാഹുലിനെ ഒരു ക്ലീനിക്കില്‍ എത്തിച്ചു. അവിടെ കൗണ്‍സിലിങ്ങിന് വിധേയനാക്കികൊണ്ടിരിക്കുകയാണ്.
ദുബായില്‍ ഡ്രൈവിങ് ലൈസന്‍സുള്ള രാഹുല്‍ ഒരു കമ്പനിയില്‍ ജോലിചെയ്തുവരുന്നതിനിടയിലാണ് ആറ് മാസം മുമ്പ് അച്ഛന്റെ മരണ വിവരം അറിയുന്നത്. ഉടന്‍ നാട്ടിലേക്ക് മടങ്ങി. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാണ് ഗള്‍ഫില്‍ വീണ്ടും എത്തുന്നത്. പിന്നീട് സംസാരം കുറവായിരുന്നു. അച്ഛനുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന രാഹുലിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലപ്പുറമായിരുന്നു. ജോലി ചെയ്ത കമ്പനിയില്‍ നിന്നും പിന്നീട് മാറി പുതിയൊരു കമ്പനിയില്‍ ജോലി തേടിപ്പോയി. അവിടെ വിസ അടിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഡിസംബര്‍ 30ന് ആരോടും പറയാതെ രാഹുല്‍ മണല്‍കാടിലൂടെ നടക്കാന്‍ തുടങ്ങിയത്.