മുംബൈയിലെ അധോലോക സംഘാംഗം.. മീൻ വിറ്റും തോണിക്കാരനായും ഉമ്പായിയുടെ ജീവിതം
Recommended Video

കൊച്ചി: മലയാളികള്‍ക്ക്, പ്രത്യേകിച്ച് കോഴിക്കോട്ടുകാരും കൊച്ചിക്കാരുമായ ഭൂരിപക്ഷ ഗസല്‍ പ്രേമികള്‍ക്ക് സൈഗാളും മെഹ്ദി ഹസനും ഗുലാം അലിയുമൊക്കെയായിരുന്നു ഗസലെന്നാല്‍. അവര്‍ക്കിടയിലേക്കാണ് മലയാളത്തില്‍ ഗസലുമായി പിഎ ഇബ്രാഹിം എന്ന ഉമ്പായിയുടെ വരവ്. ഫോര്‍ട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ.
മലയാളം ഗസലുകള്‍ വിജയിക്കില്ലെന്ന് പറഞ്ഞവരുടെയെല്ലാ വായടിപ്പിച്ച് പാടുക സൈഗാള്‍ പാടുവും സുനയനേ സുമുഖിയും വീണ്ടും പാടാം സഖീയുമെല്ലാം മലയാളികളുടെ പതിവ് കേള്‍വികളില്‍ ഇടം നേടി. ഉമ്പായിയുടെ ഒരു കാലത്തെ ജീവിതം പക്ഷേ ഗസല്‍ പോലെ അത്ര സുന്ദരമായിരുന്നില്ല.

തബലിസ്റ്റ് ആവണം
സാമ്പത്തികമായി ഒട്ടും തന്നെ മുന്നിലല്ലാത്ത കുടുംബത്തിലെ ജനനവും ജീവിതവുമായിരുന്നു ഉമ്പായിയുടേത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തബലിസ്റ്റ് ആവണം എന്നായിരുന്നു ഉമ്പായിയുടെ മോഹം. ഒരു അഭിമുഖത്തില്‍ ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട് അക്കാര്യം. അന്ന് വീട്ടില്‍ സ്വന്തമായി ഒരു റേഡിയോ പോലും ഇല്ലായിരുന്നു. സ്‌കൂള്‍ വിട്ടാലുടനെ മട്ടാഞ്ചേരി സ്റ്റാര്‍ തിയറ്ററിന് മുന്നിലേക്ക് ഓടും.

പാട്ട് കേള്‍ക്കാനുള്ള ഓട്ടം
പാട്ട് കേള്‍ക്കാനായിരുന്നു ആ ഓട്ടം. ആ തിയറ്ററില്‍ ഏറ്റവും പുതിയ ഹിന്ദി സിനിമാപ്പാടുകള്‍ വെയ്ക്കുമായിരുന്നു. പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാര്‍ബര്‍ ഷോപ്പിലും പോയി നിന്ന് റേഡിയോയിലെ പാട്ട് കേള്‍ക്കുമായിരുന്നുവെന്ന് ഉമ്പായി പറയുകയുണ്ടായി. തബല മോഹം ഉമ്പായിയെ എത്തിച്ചത് എച്ച് മെഹ്ബൂബിന്റെ പക്കലാണ്.

മുംബൈയിലേക്ക്
കുറച്ച് കാലം മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൂടുതല്‍ പഠിക്കണം എന്ന ആഗ്രഹത്തോടെ മുംബൈയ്ക്ക് വണ്ടി കയറി. അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ കീഴില്‍ തബല പഠനം. അവിടെ വെച്ചാണ് ഉമ്പായിയുടെ പാടാനുള്ള കഴിവ് തിരിച്ചറിയപ്പെട്ടത്. ഉസ്താദാണ് ഉമ്പായിയെ ഗസലിന്റെ വഴിയിലേക്ക് നടത്തിയത്.

മലയാളത്തിൽ ഗസൽ
മലയാളത്തില്‍ എന്തുകൊണ്ട് ഗസല്‍ ഗാനങ്ങളായിക്കൂട എന്ന ചോദ്യത്തോടെയാണ് ഉമ്പായി കേരളത്തിലേക്ക് മടങ്ങി വന്നത്. എന്നാല്‍ ആ ആലോചനയ്ക്ക് ആരുടേയും പിന്തുണ കിട്ടിയില്ല. പ്രമുഖ കവികളൊക്കെ ആവശ്യം നിരസിച്ചു. ഗസലിനായി ഉമ്പായി സംഗീത ട്രൂപ്പുണ്ടാക്കി. ആദ്യമൊക്കെ മലയാളം ഗസലിനോട് മലയാളി അകന്ന് നിന്നുവെങ്കിലും പതുക്കെ പതുക്കെ ആ ഈണങ്ങള്‍ കേരളം ഏറ്റുപാടി.

കെട്ടാത്ത വേഷങ്ങളില്ല
ജീവിക്കാന്‍ വേണ്ടി പല ജോലികളും ഒരുകാലത്ത് ചെയ്തിട്ടുണ്ട് ഉമ്പായി. മീന്‍ വില്‍പ്പനയും തോണിക്കാരനായും അങ്ങനെ പല പല തൊഴിലുകള്‍. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലുകളില്‍ പാടാന്‍ പോകും. പകല്‍ പല വിധ ജോലികള്‍ ചെയ്യും. മുംബൈയിലായിരുന്നപ്പോള്‍ അധോലോക സംഘത്തില്‍ വരെ അംഗമായിരുന്നതായി ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട്.

മകളുടെ ആ ചോദ്യം
ഒരു കാലത്ത് കടുത്ത മദ്യപാനത്തിനും അടിമയായിരുന്നു ഈ അനുഗ്രഹീത ഗസല്‍ ഗായകന്‍. മകള്‍ ശൈലജയുടെ ഒരു ചോദ്യമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഉമ്പായി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബാപ്പ മദ്യലഹരിയില്‍ സ്‌കൂളിന് മുന്നിലൂടെ പോകുന്നത് സഹപാഠികള്‍ കണ്ട് മകളെ കളിയാക്കി. ഇതേക്കുറിച്ചുള്ള ചോദ്യമാണ് ജീവിതം തിരിച്ച് പിടിക്കാന്‍ ഉമ്പായിയെ സഹായിച്ചത്.












Click it and Unblock the Notifications