പാലായിൽ ജോസ് ടോം മികച്ച വിജയം നേടുമെന്ന് ഉമ്മൻ ചാണ്ടി; ജോസഫിനെതിരായ കൂവൽ കാര്യമാക്കേണ്ട
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം മികച്ച വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരുന്നത് നിയമപരമായ പ്രശനങ്ങൾ മൂലമാണ്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ജോസഫിന് എതിരെ നടക്കുന്ന കൂവൽ പ്രതിഷേധം കാര്യമാക്കേണ്ട ആവശ്യമില്ല എതാനും ചിലരുടെ പ്രതിഷേധം മാത്രമാണതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും
യുഡിഎഫ് പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ ജോസ് കെ മാണി വിഭാഗം പ്രവർത്തകർ പിജെ ജോസഫിന് നേരെ കൂവുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. അതേസമയം പിജെ ജോസഫിനെതിരെ പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനത്തെ ജോസ് കെ മാണി വിഭാഗം തള്ളിക്കളഞ്ഞു.
പിജെ ജോസഫിനെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ജോസഫ് പക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ തന്റെ അറിവോടെയല്ല ലേഖനം വന്നതെന്ന നിലപാടിലാണ് ജോസ് കെ മാണി. മുഖപത്രത്തിൽ അത്തരം പരാമർശങ്ങൾ വരാൻ പാടില്ലായിരുന്നുവെന്നും സംഭവത്തിൽ വിശദീകരണം ചോദിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പിജെ ജോസഫിനെ പരോക്ഷമായി വിമർശിച്ചായിരുന്നു ലേഖനം. ശകുനം മുടക്കാൻ വഴി മുടക്കി നിൽക്കുന്നവർക്ക് വിഡ്ഢിയാകാനാണ് യോഗമെന്നായിരുന്നു വിമർശനം. സ്ഥാനാർത്ഥി നിർണയം ജോസ് കെ മാണിയുടെ ജനപ്രീതി ഉയർത്തിയെന്നും ലേഖനം അവകാശപ്പെട്ടിരുന്നു. അതേസമയം പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നും ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമായിരുന്നുവെന്നുമാണ് പി ജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്.