ഉമ്മൻ ചാണ്ടി മത്സരിക്കണോ? ഓൺലൈനായി അഭിപ്രായം അറിയിക്കാം, ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കില്ല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സർവ്വേഫലങ്ങളെല്ലാം ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ സംഘടനാ ചുമതലകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആന്ധ്രയിലെ കോൺഗ്രസിന് പുത്തൻ ഉണർവേകാൻ അദ്ദേഹത്തിനായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉമ്മൻചാണ്ടിയെ ലോക്സഭാ തിരഞ്ഞടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാവുകയാണ്. എന്നാൽ മത്സരിക്കാൻ അദ്ദേഹത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെടില്ലെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ഭാഗമാകാൻ പ്രവർത്തകർക്ക് അവസരം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഉമ്മൻ ചാണ്ടി മത്സരിക്കണം
കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിലാണ് ഉമ്മൻ ചാണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്തെ നേതൃപരമായ ചുമതലകൾ ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. തുടർന്നാണ് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യമാണ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്നത്.

കോട്ടയമോ ഇടുക്കിയോ?
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നോ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മത്സരത്തിനിറങ്ങിയാൽ അത് പാർട്ടിക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് എ ഗ്രൂപ്പിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. താനിപ്പോൾ എംഎൽഎയാണെന്നും എംഎൽഎമാർ മത്സരിക്കേണ്ടെന്നാണ് ധാരണയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളുമായി ആലോചിച്ച ശേഷം വ്യക്തമാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ചുവടുമാറാൻ ഉമ്മൻ ചാണ്ടിക്ക് താൽപര്യമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാൻഡ് ആവശ്യപ്പെടില്ല.
അതേസമയം ഹൈക്കമാൻഡിന്റെ ശക്തമായ സമ്മർദ്ദം ഉണ്ടായാൽ ഒരുപക്ഷേ ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയേനെ. എന്നാൽ മത്സരിക്കാൻ ഹൈക്കമാൻഡ് അദ്ദേഹത്തോട് ആവശ്യപ്പെടില്ലെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിക്ക് തന്നെ വിടാനാണ് സാധ്യത. നിലവിലെ ഉമ്മൻ ചാണ്ടിയെ നിർബന്ധമായും മത്സരിപ്പിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

എ ഗ്രൂപ്പിന് അതൃപ്തി
ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് ഉണ്ടെങ്കിലും എ ഗ്രൂപ്പിന് അതിനോട് യോജിപ്പില്ല. സംസ്ഥാന നേതൃത്വത്തിൽ തന്നെ ഉമ്മൻ ചാണ്ടി വേണമെന്നാണ് ഇവരുടെ ആവശ്യം. ഉമ്മൻ ചാണ്ടിയുടെ അഭാവം എ ഗ്രൂപ്പിനെ ദുർബലപ്പെടുത്തുമെന്ന ആശങ്കയും ഉണ്ട്. ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനെ പറ്റി ചർച്ചയുണ്ടായാൽ നിലവിലെ എംഎൽഎമാർ ആരും മത്സരിക്കേണ്ടെന്ന നിലപാട് മുന്നോട്ട് വയ്ക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

സ്ഥാനാർത്ഥിയെ നിർണയിക്കാൻ
ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ താഴേയക്കിടയിലുള്ള പ്രവർത്തകരെ കൂടി ഭാഗമാക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കോൺഗ്രസിന്റെ മൊബൈൽ ആപ്ലിക്കേഷനായ ശക്തി ആപ്പ് വഴി പ്രവർത്തകരിൽ നിന്നും അഭിപ്രായം തേടും. ഉമ്മൻ ചാണ്ടിയുടെ പേര് ഉയർന്ന് വന്നാൽ ഇക്കാര്യം സംസ്ഥാന നേതൃത്വം വീണ്ടും പരിഗണിച്ചേക്കും.

രണ്ടിടത്ത് പയറ്റിയ തന്ത്രം
രാജസ്ഥാനിലും മധ്യപ്രദേശിലും പയറ്റി തെളഇഞ്ഞ തന്ത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇറക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രി പദത്തിനായി ചരട് വലികൾ നടന്നപ്പോൾ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യം ശക്തി ആപ്പിലൂടെ പ്രവർത്തകരുടെ മുമ്പിലെത്തി. ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയത്തിലും സമാനമായ രീതിയിൽ ബൂത്ത് തലം മുതലുള്ള പ്രവർത്തകരെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശം
ശക്തി ആപ്പിലൂടെ ജനങ്ങളുടെ മനസ്സ് അറിയാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് നിർദ്ദേശം നൽകിയത്. നേതാക്കൾക്കും താഴെക്കിടയിലുള്ള പ്രവർത്തകരും തമ്മിൽ ആശയ വിനിമയം എളുപ്പത്തിലാക്കാൻ ആപ്പ് സഹായിക്കും. ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലുള്ള ഇടപെടുലുകൾ സജീവമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications