സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി; മാണി-ജോസഫ് തർക്കത്തിൽ ഇടപെടും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. താനിപ്പോൾ എംഎൽഎ ആണെന്നും ലോക്സഭയിലേക്ക് മത്സരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഇടുക്കി ലോക്സഭാ സീറ്റിലേക്ക് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ ആവശ്യം. മത്സരിക്കാനില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന നേതാവ് വിഎം സുധീരനും.
അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലിയുള്ള തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. കേരളാ കോൺഗ്രസിലെ സീറ്റ് തർക്കം ഗൗരവമുള്ളതാണെന്ന് തർക്കം പരിഹരിക്കാൻ കെഎം മാണിയും പിജെ ജോസഫും തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നിലവിൽ ദില്ലിയിൽ തുടരുന്ന ഉമ്മൻ ചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ഉടൻ പ്രശ്നത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കി.

അതേസമയം മാണി-ജോസഫ് പ്രശ്നം ഗൗരവമുള്ളതാണെന്നും തർക്കത്തിൽ വേണ്ടി വന്നാൽ ഇടപെടുമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ വ്യക്തമാക്കി. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ചയുണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയത്തെ സീറ്റിൽ തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെഎം മാണി നിശ്ചയിക്കുകയായിരുന്നു. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത എതിർപ്പുണ്ടാകുമെന്നും ഇതോടെ പിജെ ജോസഫ് മുന്നറിയിപ്പ് നൽകുകയായിരുന്നു. സമ്മർദ്ദത്തിനിടയിലും ജോസഫിന് സീറ്റ് നൽകാനാവില്ലെന്ന നിലപാടിൽ കെ എം മാണി ഉറച്ച് നിൽക്കുകയായിരുന്നു.












Click it and Unblock the Notifications