സരിതയെയും മുഖ്യമന്ത്രിയെയും കുടുക്കി വീണ്ടും സാക്ഷിമൊഴി
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സരിത എസ് നായരെയും കുടുക്കാന്‍ വീണ്ടും സാക്ഷി മൊഴികള്‍ എത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്ക്ക് ബന്ധമുണ്ടെന്നുള്ള കൂടുതല്‍ തെളിവുകളാണ് ഉണ്ടായിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശി സജാദും, കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദും സോളാര്‍ കമ്മീഷനു മുന്‍പാകെ തെളിവു നല്‍കി.
സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നാണ് ഇവര്‍ കമ്മീഷനു മുന്‍പാകെ പറഞ്ഞത്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ളയും സോളാര്‍ തട്ടിപ്പിനു കൂട്ടു നിന്നു എന്നാണ് സാക്ഷി മൊഴികള്‍. സാക്ഷികള്‍ തെളിവുകളടങ്ങിയ ഓഡിയോ സി.ഡി കമ്മീഷനു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ കമ്മീഷന്‍ തെളിവെടുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സരിതയുമായി നടത്തിയ സോളാര്‍ ഇടപാടില്‍ സജാദിനും അബ്ദുള്‍ മജീദിനും 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി നേരത്തെ പോലീസ് കേസുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുമായി തൊഴില്‍പരമായും വ്യക്തിപരമായും നല്ല ബന്ധമുണ്ടെന്നാണ് സരിതയും ബിജുവും തന്നോട് പറഞ്ഞതെന്നും സജാദ് മൊഴി നല്‍കി.
സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയാണെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോന്‍ ജേക്കബ് പറഞ്ഞിട്ടുണ്ടെന്നും സജാദ് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം കണക്കിലെടുത്തു സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവുകള്‍ എളുപ്പത്തിലാക്കാമെന്നും ഇരുവരും ഉറപ്പ് നല്‍കിയിരുന്നത്രേ.
പ്ലാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞതാണ്. ഇതെല്ലാം വിശ്വസിപ്പിച്ചാണ് ഈ ഇടപാട് നടത്തുന്നതില്‍ പണം നല്‍കിയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടെന്നു മനസ്സിലായതോടെ പോലീസിനു ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സാക്ഷികളുടെ വിസ്താരം തുടരുകയാണ്.