താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിന് മത്സരിക്കണം? ലോക്സഭാ സീറ്റിനെ കുറിച്ച് ഉമ്മൻചാണ്ടിയുടെ പ്രതികരണം
തൊടുപുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷകളേറെയാണ്. പ്രത്യേകിച്ച് കേരളത്തില്‍. ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലടിക്കുമ്പോള്‍ നേട്ടമുണ്ടാവുക തങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.
ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ചുളള പ്രതീപ്പെടുത്തലുകള്‍ക്ക് നില്‍ക്കാതെ വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മാത്രം കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാപ്പട്ടികയുടെ കാര്യത്തില്‍ തീരുമാനമാകും. ഇത്തവണ ഉമ്മന്‍ ചാണ്ടിയെ കളത്തിലിറക്കാന്‍ രാഹുല്‍ ഗാന്ധി ആലോചിക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്ക്
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനപ്രിയനെന്ന പേരുണ്ട് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക്. രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത് ആന്ധ്രാ പ്രദേശിന്റെ ചുമതലയാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ എത്തിക്കുന്ന എന്ന ഉദ്ദേശം കൂടിയുണ്ട് രാഹുല്‍ ഗാന്ധിയുടെ ആ തീരുമാനത്തിന്.
ദില്ലിയിൽ വേണം
വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് കോണ്‍ഗ്രസിനാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാസഖ്യം കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാന്‍ മുതിര്‍ന്ന, അനുഭവ പരിചയമുളള നേതാക്കള്‍ കേന്ദ്രത്തില്‍ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
ഇടുക്കിയിൽ മത്സരിച്ചേക്കും
ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി അടക്കമുളള മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോട്ടയത്ത് നിന്നും ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും എന്നാണ് നേരത്തെയുണ്ടായിരുന്ന സൂചന. എന്നാല്‍ കോട്ടയമല്ല, ഇടുക്കിയാവും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കാന്‍ സാധ്യത
മണ്ഡലം തിരിച്ച് പിടിക്കണം
കഴിഞ്ഞ തവണ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്‌സ് ജോര്‍ജ് 50542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ നിന്നും ജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെയാണ് ജോയ്‌സ് ജോര്‍ജ് പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കണമെന്ന വികാരം കോണ്‍ഗ്രസിനുളളില്‍ ശക്തമായുണ്ട്.
കോൺഗ്രസിന് ആളില്ല
ഇടുക്കിയില്‍ നിന്ന് കോണ്‍ഗ്രസിന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പ്രതിനിധിയില്ല. ഉമ്മന്‍ചാണ്ടിയിലൂടെ ആ കുറവ് നികത്തണം എന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നും ആവശ്യം ഉയരുന്നത്. ഇടുക്കി സീറ്റ് നഷ്ടപ്പെട്ടപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളെ ഇറക്കി തിരിച്ച് പിടിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും നേതാക്കള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പാർട്ടിക്കുള്ളിൽ ആവശ്യം ശക്തം
ഇടുക്കിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യം ഇടുക്കി ഡിസിസി പ്രസിഡണ്ടായ ഇബ്രാഹിംകുട്ടി കല്ലാര്‍ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. കുമിളിയില്‍ നടന്ന ബൂത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഉമ്മന്‍ ചാണ്ടി ഈ ആവശ്യത്തോട് പ്രതികരിച്ചില്ല.
എന്തിന് മത്സരിക്കണം
ലോക്‌സഭയിലേക്ക് ഇത്തവണ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിന് മത്സരിക്കണം എന്നുമാണ്. കേരളത്തില്‍ വിജയ സാധ്യതയുളള നിരവധി പേരുണ്ടെന്നും താനെന്തിന് മത്സരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
നേതാക്കൾ ക്യൂവിൽ
മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ഉമ്മന്‍ ചാണ്ടിയെ കേന്ദ്രം നിര്‍ബന്ധിച്ചേക്കില്ല. മത്സരിക്കണമോ എന്ന കാര്യം ഉമ്മന്‍ചാണ്ടി തന്നെ തീരുമാനിക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങുന്നില്ല എങ്കില്‍ ജില്ലാ നേതാക്കള്‍ അടക്കം നിരവധി പേര്‍ സ്ഥാനാര്‍ത്ഥി ടിക്കറ്റിനായി ക്യൂവില്‍ നില്‍ക്കുന്നുണ്ട്.
മുകുൾ വാസ്നിക് വരുന്നു
ഇടുക്കിയില്‍ ഇത്തവണ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകന്റെ പ്രതികരണം. ഐഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടുത്ത ആഴ്ച ഇടുക്കിയിലെത്തുന്നുണ്ട്. ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം കേട്ട ശേഷമാവും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.
ജോയ്ജ് ജോർജ് വേണ്ട
അതേസമയം യുഡിഎഫില്‍ നിന്നും ഇടുക്കി പിടിച്ച ജോയ്‌സ് ജോര്‍ജ് എംപിയ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ല എന്ന വികാരമാണ് എല്‍ഡിഎഫിലുളളത്. ജോയ്‌സ് ജോര്‍ജ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ കുടുങ്ങിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഇടത് പക്ഷം ഭയക്കുന്നു. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ നേരിടാന്‍ പറ്റുന്ന ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്നാണ് എല്‍ഡിഎഫ് കരുതുന്നത്.