അംഗീകാരമില്ലാത്തകോഴ്‌സില്‍ പ്രവേശനം നേടിയ 43 വിദ്യാര്‍ത്ഥിനികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി
തൃശൂര്‍: അംഗീകാരമില്ലാത്ത കോഴ്‌സിലേയ്ക്ക് പ്രവേശനം നേടിയ 43 വിദ്യാര്‍ത്ഥിനികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതായി പരാതി. കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇന്റീരിയര്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് 2013ലും 2014ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികളാണ് കബളിപ്പിക്കപ്പെട്ടത്. കേരളത്തിലെ പ്രമുഖ കോളേജിന്റെ പേരുപയോഗിച്ചായിരുന്നു ഇവര്‍ക്ക് കോഴ്‌സിലേയ്ക്ക് പ്രവേശനം നല്‍കിയത്. തൃശൂരില്‍ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബ്രെയിന്‍നെറ്റ് സെന്ററിന്റെ ഡയറക്ടര്‍ ലിജുപോളിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ വിമലകോളേജിനോട് ചേര്‍ന്നാണ് സെന്ററിന്റെ പ്രവര്‍ത്തനമെന്ന് ധരിപ്പിച്ചായിരുന്നു പ്രവേശന നടപടികള്‍. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ 2012 ല്‍ യുജിസി എടുത്തുകളഞ്ഞ വിവര മറച്ചുവെച്ചാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നല്‍കിയത്. ഓരോ സെമസ്റ്ററിനും 30,600 രൂപ വീതം ഫീസ് ഈടാക്കിയിരുന്നു. ഇതിനു പുറമേ താമസത്തിനും മറ്റുമായി തുക വേറെയും ചിലവായതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സെമസ്റ്റര്‍ പരീക്ഷ നടക്കാതെ വന്നപ്പോഴാണ് സംശയം തേന്നിയത്. പക്ഷേ അപ്പോഴൊക്കെ കോഴ്‌സിനു അംഗീകാരമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
സര്‍വ്വകലാശാല യുജിസിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് കോഴ്‌സ് അംഗീകാരമില്ലാത്തതാണെന്നു തെളിഞ്ഞത്. തൃശ്ശൂരില്‍ 'ബ്രെയിന്‍ നെറ്റ് സെന്റര്‍' വിമല കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് വെബ്‌സൈറ്റിലടക്കം പരസ്യങ്ങള്‍ നല്‍കിയിരുന്നത്. കോളേജിന്റെ എംബ്ലത്തോടും ചിത്രത്തോടും കൂടിയുള്ള രജിസ്‌ട്രേഷന്‍ ഫോമും പ്രവേശന ഫോമും വിദ്യാര്‍ത്ഥിനികളില്‍ സംശയത്തിനിടയാക്കില്ല. ഐഡന്റിറ്റി കാര്‍ഡും ബസ് റൂട്ട് കാര്‍ഡും കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലോടും കൂടിയുള്ളതായിരുന്നു. എന്നാല്‍, കോഴ്‌സുമായൊ, അത് നടത്തുന്ന സ്ഥാപനവുമായൊ കോളേജിന് ഒരുവിധ ബന്ധവുമില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്റര്‍ ഡയറക്ടറെ വിളിച്ചുവരുത്തി ജൂണ്‍ 14നകം പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. അല്ലാത്തപക്ഷം മുഴുവന്‍ ഫീസും തിരികെക്കൊടുക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്കു കാരണമായി സെന്ററിന്റെ ഡയറക്ടര്‍ ലിജു പോള്‍ പറയുന്നത്.