ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നു; രണ്ട് മാസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് 4 കര്‍ഷകര്‍
ഇടുക്കി: പ്രളയത്തിന് ശേഷം ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാവുന്നു. നാല് കര്‍ഷകരാണ് രൂക്ഷമായ കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടിയില്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച മരിച്ച വാഴത്തോപ്പ് നെല്ലിപ്പുഴ കവലയില്‍ എഎന്‍എം ജോണിയാണ് ഇതില്‍ അവസാനത്തേത്.
കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റിലെ പ്രളയത്തില്‍ വൻതോതിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില മാസങ്ങളായി ജോണി കടുത്ത നിരാശയിലായിരുനെന്നാണ് അയല്‍വാസികള്‍ വ്യക്തമാക്കുന്നത്.
പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ കടാശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും പലര്‍ക്കും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പലിശക്കെടുത്താണ് പലരും കൃഷിചെയ്യുന്നത്. ഓഗസ്റ്റിലെ പ്രളയത്തില്‍ പലരുടേയും കൃഷി നശിച്ച കൂട്ടത്തില്‍ ജോണിയുടേയും കൃഷി നശിച്ചിരുന്നു.
ബാക്കിയായ വിളവിന് വില ലഭിക്കാതിരുന്നതും ജോണിയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൃഷി നാശം ഉണ്ടായതോടെ പണയത്തിൽ വച്ച സ്വർണ്ണം ഉൾപ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ജോണിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.