തലശ്ശേരിയില്‍ വമ്പന്‍ ട്വിസ്റ്റ്! ബിജെപി വോട്ടുമറിക്കാന്‍ പദ്ധതി? തെളിവുകളുമായി സിഒടി നസീര്‍... അടിയൊഴുക്കുകൾ
തലശ്ശേരി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളപ്പെട്ട തലശ്ശേരിയില്‍ അവരുടെ വോട്ടുകള്‍ ആര്‍ക്ക് എന്നത് ആദ്യം മുതലേ വലിയ ചര്‍ച്ചയായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിച്ചപ്പോള്‍, മുന്‍ സിപിഎമ്മുകാരനായ സിഒടി നസീറിന് വോട്ട് നല്‍കും എന്നായിരുന്നു ബിജെപി പറഞ്ഞത്.
വേണ്ടെന്ന് പറഞ്ഞാലും വോട്ട്! സിഒടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും ബിജെപി വോട്ട് നസീറിന് തന്നെയെന്ന്
ഇതിനിടെ നസീറും ബിജെപിയും തമ്മില്‍ ഉടക്കി എന്നാണ് സൂചന. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍ പ്രഖ്യാപിച്ചു. അതിന് ശേഷമാണ് വമ്പന്‍ ട്വിസ്റ്റ് വന്നിരിക്കുന്നത്. ബിജെപി വോട്ടുമറിക്കാന്‍ പദ്ധതിയിട്ടു എന്നാണ് സിഒടി നസീറിന്റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍...
ബിജെപി വോട്ടുകള്‍
കണ്ണൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തലശ്ശേരി. ഇത്തവണ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനെ ആണ് മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നു. അമിത് ഷായുടെ റാലി അടക്കം നടത്തി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ആയിരുന്നു പദ്ധതി. കഴിഞ്ഞ തവണ 22,125 വോട്ടുകള്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്.
പത്രിക തള്ളിയപ്പോള്‍
ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളപ്പെട്ടു. ഒരു ഡമ്മി സ്ഥാനാര്‍ത്ഥി പോലും ഇവിടെ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നത് അന്ന് മുതലേ ഉയരുന്ന ചര്‍ച്ചയാണ്. ഒടുവില്‍ നറുക്ക് വീണത് , സിഒടി നസീറിനും.
വോട്ട് മറിക്കാന്‍ പദ്ധതിയിട്ടെന്ന്
ബിജെപി പിന്തുണയ്ക്കാന്‍ തീരുമാനിച്ച അതേ സിഒടി നസീര്‍ ആണ് ഇപ്പോള്‍ ബിജെപിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തലശ്ശേരിയില്‍ വോട്ട് മറിക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നു എന്നാണ് നസീര്‍ വെളിപ്പെടുത്തുന്നത്. വലിയ തോതില്‍ വോട്ട് മറിക്കാന്‍ ആയിരുന്നു പദ്ധതി എന്നും നസീര്‍ പറയുന്നു.
ശബ്ദരേഖ
വോട്ട് മറിക്കല്‍ സംബന്ധിച്ച് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ ഓഡിയോ തന്റെ കൈയ്യില്‍ ഉണ്ട് എന്നാണ് നസീറിന്റെ അവകാശവാദം. ഇതിന്റെ തെളിവുകള്‍ അടുത്ത ദിവസം പുറത്ത് വിടുമെന്നും നസീര്‍ പറയുന്നുണ്ട്. ആര്‍ക്ക് വോട്ട് മറിക്കാന്‍ ആയിരുന്നു പദ്ധതി എന്ന് നസീര്‍ വെളിപ്പെടുത്തിയിട്ടില്ല.
വാക്കാലുള്ള പിന്തുണ വേണ്ട
ബിജെപിയുടെ വാക്കാലുള്ള പിന്തുണ തനിക്ക് വേണ്ട എന്ന നിലപാടാണ് ഒടുവില്‍ സിഒടി നസീര്‍ സ്വീകരിച്ചിട്ടുള്ളത്. പിന്തുണ പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയുടെ പിന്തുണ കിട്ടുന്നില്ല എന്ന് ആക്ഷേപിച്ചായിരുന്നു ഈ നീക്കം. ബിജെപിയുടെ പിന്തുണ തേടിയത് ഒരു നാക്കുപിഴ ആയിരുന്നു എന്നും നസീര്‍ പറഞ്ഞിരുന്നു.
വേണ്ടെങ്കിലും പിന്തുണയ്ക്കും
ബിജെപിയുടെ പിന്തുണ വേണ്ട എന്ന സിഒടി നസീര്‍ പറഞ്ഞാലും പാര്‍ട്ടി നസീറിനെ പിന്തുണയ്ക്കും എന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ പ്രതികരിച്ചത്. തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ നസീറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നേതൃത്വം ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അടിയൊഴുക്കുകള്‍
സിഒടി നസീറും ബിജെപിയും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന സൂചനകള്‍. ചില കാര്യങ്ങളില്‍ ഒത്തുതീര്‍പ്പില്‍ എത്താത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും പറയപ്പെടുന്നു. എന്തായാലും മണിക്കൂറുകള്‍ക്കകം നസീറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തെത്തും എന്ന് തന്നെയാണ് കരുതുന്നത്.
വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം