Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത സിവില്‍ കോഡ്: മതഭ്രാന്തന്മാരുടെ കൈയ്യിൽ ചൂട്ടുകറ്റ ഏല്പിക്കുന്നത്: എഎം ആരിഫ് എംപി

ആലപ്പുഴ: എകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എഎം ആരിഫ്. രാജ്യത്തെ
വിവിധ വിഭാഗം ജനങ്ങളെയും, വിശേഷിച്ചും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ഒരു നിയമമാണ് യൂണിയൻ സിവിൽ കോഡ്. ഈ വിഷയത്തിൽ ബിജെപി കാണിക്കുന്ന ഇരട്ടത്താപ്പ്‌ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്നും എഎം ആരിഫ് വ്യക്തമാക്കുന്നു.

രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ പ്രതിജ്ഞാബദ്ധരായവർ തന്നെ യൂണിഫോം സിവിൽ കോഡ് എന്ന വാദം പുറമേ ഉയർത്തി രാജ്യത്തിനകത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റരുതെന്നും എഎം ആരിഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

എഎം ആരിഫ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ചൂട്ടുകറ്റയുടെ ഉപയോഗം - ബോധമുള്ളവരും ബോധമില്ലാത്തവരും...

പണ്ട്, വെട്ടവും വെളിച്ചവും ഇല്ലാതിരുന്ന കാലത്ത്, രാത്രികാലങ്ങളിൽ വഴി നടക്കുവാൻ ചൂട്ടുകറ്റ കത്തിക്കുമായിരുന്നു. സ്വബോധമുള്ളവന് ആ ചൂട്ടുകറ്റ വെളിച്ചം പകരും, അതോടൊപ്പം നേർവഴി തെളിക്കും. എന്നാൽ അതേ ചൂട്ടുകറ്റ യാതൊരു ബോധവുമില്ലാത്ത ഒരുവന്റെ കയ്യിലാണ്‌ കിട്ടുന്നതെങ്കിൽ ആ നാട്ടിലെ വീടുകൾക്കും കച്ചിത്തുറുവിനും ഒക്കെ തീ വെയ്ച്ച് നാട് മുഴുവൻ കത്തിക്കുവാൻ അയാൾ അത് ഉപയോഗിക്കും.

am-ariif-mp-

പറഞ്ഞുവരുന്നത് രാജ്യത്ത് യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുവാനുള്ള ബിജെപി ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ശ്രമം മതഭ്രാന്തന്മാരുടെ കൈയ്യിൽ ചൂട്ടുകറ്റ ഏല്പിക്കുന്നതുപോലെയുള്ള ഒരു സമീപനമല്ലേ..!? ബിജെപിയുടെ രാജ്യസഭാ എംപി യും പാർലമെന്റിലെ നിയമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനുമായ സുശീൽകുമാർ മോദി തന്നെ ഇന്നലെ നടന്ന നിയമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി യോഗത്തിൽ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മിസോറാം നാഗാലാൻഡ് തുടങ്ങി പ്രത്യേക നിയമ പരിരക്ഷ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ യൂണിയൻ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.

ഈ പ്രസ്താവന പുറത്തു വന്നതോട് കൂടി ഒരു രാജ്യം ഒരു സിവിൽ നിയമം അസാധ്യമെന്ന് വന്നു കഴിഞ്ഞു. രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെയും ന്യൂനപക്ഷങ്ങളെ വിശേഷിച്ചും ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ഒരു നിയമമാണ് യൂണിയൻ സിവിൽ കോഡ്. ഈ വിഷയത്തിൽ ബിജെപി കാണിക്കുന്ന ഇരട്ടത്താപ്പ്‌ ഉൾപ്പടെ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഭരണഘടനയുടെ 44 - ആം ഷെഡ്യൂളിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഉൾപെടുത്തിയിരിക്കുന്ന യൂണിഫോം സിവിൽ കോഡുകൾ, രാജ്യത്ത് അനുകൂല സാഹചര്യം എപ്പോൾ സംജാതമാകുന്നു അപ്പോൾ മാത്രമേ നടപ്പിലാക്കാവൂ എന്ന് നിർമ്മാണ ഘട്ടത്തിൽ തന്നെ ഭരണ ഘടനാ ശിൽപികൾ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. ഭരണഘടനയെ അംഗീകരിക്കുന്ന ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും പലഘട്ടത്തിലും മാർഗ നിർദേശക തത്വങ്ങൾ നടപ്പിലാക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവാം അപ്പോഴെല്ലാം തർക്കങ്ങളും വിവാദങ്ങളും സംവാദങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇവിടെ പ്രസക്തമാവുന്നത് 2016- ൽ മോദി ഗവണ്മെന്റ് തന്നെ നിയമിച്ച, രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ നിയമവിദഗ്ധർ അടങ്ങിയ ഇന്ത്യാ ഗവണ്മെന്റിന്റെ ലോ കമ്മീഷൻ യൂണിയൻ സിവിൽ കോഡിനെക്കുറിച്ച് വളരെ വിശദമായ ഒരു പരിശോധന നടത്തുകയുണ്ടായി. രാജ്യത്തെ നിരവധി മേഖലകളിലെ വിദഗ്ധരുമായും രാഷ്ട്രീയ സംസ്ക്കാരിക സമുദായ സംഘടനകളുമായുമൊക്കെ ലോ കമ്മീഷൻ വിശദമായ ചർച്ചകൾ നടത്തി.

അവർ എത്തിച്ചേർന്ന നിഗമനം രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഇപ്പോൾ നടപ്പിലാക്കേണ്ടതില്ലന്നും ഇത് നടപ്പിലാക്കാനുള്ള അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത് എന്നുമാണ്. പശുവിന്റെ പേരിൽ ഹനുമാൻജയന്തിയുടെ പേരിൽ ഹിജാബിന്റെ പേരിൽ രാജ്യത്ത് അസ്ഥിരത പടരുന്ന ഒരു കാലത്ത് യൂണിഫോം സിവിൽ കോഡ് ഉടനടി നടപ്പിലാക്കാനുള്ള ഒരു അനുകൂല സാഹചര്യം രാജ്യത്ത് നിലവിലുണ്ടോ..?

ഇക്കഴിഞ്ഞ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് ഉയർത്തിയ മുദ്രാവാക്യം തന്നെ എൺപത് ശതമാനവും ഇരുപത് ശതമാനവും തമ്മിലുള്ള മത്സരമെന്നാണ്. ഒരു സ്ഥലത്ത് മതസ്പർദ്ധ വളർത്തുകയും മറ്റൊരു സ്ഥലത്ത് യൂണിഫോം സിവിൽ കോഡിനേക്കുറിച്ച് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ നയം ബിജെപിയ്ക്കല്ലാതെ മറ്റാർക്ക്‌ ചെയ്യാൻ കഴിയും. മണിപ്പൂരിൽ, കോടതി വിധിയുടെ ചുവട് പിടിച്ച് മെയ്തി വിഭാഗത്തിനെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ ഉൾപെടുത്താൻ തിടുക്കത്തിൽ തീരുമാനിച്ചതാണ് അവിടെ കലാപം പൊട്ടിപുറപ്പെട്ടത്.

civilcode-

ഇതേ പോലെ ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യൂണിഫോം സിവിൽ കോഡിനെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.
മിസോറാമിൽ ഭരണഘടനയുടെ 371(ജി ) അനുശ്ഛേദം ഗോത്ര സംസ്കാരത്തിന് അനുയോജ്യമായ ആചാരഅനുഷ്ഠാനങ്ങൾ ഉറപ്പുവരുത്തുന്നു. നാഗാലാ‌ൻഡിൽ അനുശ്ഛേദം 371(എ) സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങൾ വിഭാവനം ചെയ്യുന്നു.അതുകൊണ്ടു തന്നെ ആ സംസ്ഥാനങ്ങളിലെ ജനങ്ങൾ, യൂണിഫോം സിവിൽ കോഡിന് എതിരെ, ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥകളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ പൗരാവകാശവും വ്യക്തിനിയമങ്ങളും തമ്മിൽ ഏറ്റുമുട്ടിയ സന്ദർഭങ്ങളിലൊക്കെ ബഹുമാനപ്പെട്ട കോടതികൾ തന്നെ അതിൽ വ്യക്തവും ശക്തവുമായി ഇടപെട്ട നിരവധി സന്ദർഭങ്ങളുണ്ട്. സ്വത്തവകാശനിയമം, ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം മുത്തലാഖ് അപരിഷ്കൃതം തുടങ്ങി എല്ലാ വിധിന്യായങ്ങളിലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചത് നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ രാജ്യത്ത് അത്തരം നീതിന്യായ നിർവ്വഹണത്തിന്റെ അനിവാര്യത മാത്രമയുള്ളു എന്ന് നമുക്ക് കാണാവുന്നതാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം 2018 ലാണ് 21 -മത് ലോ കമ്മീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചത്. അതിന് മൂന്ന് വർഷ കാലാവധി കഴിഞ്ഞു എന്ന വാദം ഉയർത്തിയാണ് തിടുക്കത്തിൽ 22 - മത് ലോ കമ്മീഷനെ നിയമിക്കുന്നതും കേവലം ഒരു മാസം കൊണ്ട് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടതും. എല്ലാവർക്കും അറിയാവുന്നതുപോലെ 2018 ന് ശേഷം രാജ്യത്തിന്റെ മതസൗഹാർദ്ദം തകർന്നതല്ലാതെ ജനാധിപത്യവും, മതേതരത്വവും ഫെഡറൽ സംവിധാനങ്ങളും ശക്തിപ്പെടുത്താൻ വേണ്ട എന്തെങ്കിലും നടപടി കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഇതേവരെ ഉണ്ടായിട്ടുണ്ടോ.

നമ്മുടെ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വളരെ പ്രസക്തമാണ്‌. ഒരു ഭരണഘടന, അത് എത്ര തന്നെ മികച്ചതായാലും അത് നടപ്പിലാക്കുന്നവർ മോശമാണെങ്കിൽ,ആ ഭരണഘടനയും മോശമാകും..!! അതുകൊണ്ട് രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ പ്രതിജ്ഞാബദ്ധരായവർ തന്നെ യൂണിഫോം സിവിൽ കോഡ് എന്ന വാദം പുറമേ ഉയർത്തി രാജ്യത്തിനകത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+