ഏക സിവിൽ കോഡ് സെമിനാർ:സിപിഎം ക്ഷണം ലഭിച്ചു, പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വളരെ പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.മുസ്ലീം ലീഗ് യുഡിഎഫ് ഘടക കക്ഷിയാണ്. വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡിനെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ ജനാധിപത്യ, മതേതരത്വ കക്ഷികളെയും വിശ്വാസ സ്വാതന്ത്ര്യം എന്ന ഭരണഘടനാ അവകാശം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവനാളുകളെയും പങ്കുചേര്‍ക്കണം. ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ഉപയോഗിക്കരുത്. രാഷ്ട്രീയ കാര്യത്തില്‍ സി പി എമ്മിന്റേത് കപടമുഖമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗിന് നിരന്തരം സമരമുഖത്തിറങ്ങേണ്ടി വരുന്നത്. സി എ എ, എന്‍ ആര്‍ സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെന്നതും മലബാറിലേക്ക് കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നില്ലെന്നതുമെല്ലാം സി.പി.എമിന്റെ കപടമുഖം വ്യക്തമാക്കുന്നതാണ്.

മലബാറില്‍ മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അഡ്മിഷന്‍ ലഭിക്കാതെ നാല്പത്തി മൂവായിരം വിദ്യാര്‍ഥികളാണ് പുറത്തിരിക്കുന്നത്. 10 ാം തിയ്യതി മലബാറിലെ ആറ് ജില്ലകളിലും വിദ്യാഭ്യാസ ഉപജില്ലകളിലും ഉപരേധം നടത്തും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അരക്ഷിതാവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. നടപടിയുണ്ടായില്ലെങ്കില്‍ തീക്ഷണമായ സമരപരിപാടികളിലേക്ക് പോകുമെന്നും കുട്ടികളുടെ ഭാവിയെ കണ്ടില്ലെന്ന് നടിക്കാന്‍ മുസ്ലീം ലീഗ് തയ്യാറല്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങള്‍ മുസ്‌ലിംലീഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ബാധ്യത മുസ് ലീലീഗിനുണ്ടെന്നും കഴിഞ്ഞ കാലങ്ങളിലെന്നപോലെ അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്നും സമൂഹത്തില്‍ വിഷം കലക്കാന്‍ സ്ഥാപനങ്ങളും ആളുകളും ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും പി എം എ സലാം പറഞ്ഞു. മറുനാടന്‍ മലയാളിയെ കുറിച്ച് മുസ്‌ലിംലീഗിന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതുമാണ്. ഒരു യൂട്യൂബ് ചാനലും തുറന്നുവെച്ച് എന്തും വിളിച്ചു പറയുന്നവരെ മാധ്യമപ്രവര്‍ത്തകരായി കാണാനാവില്ലെന്നും എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ അനീതിയുണ്ടെങ്കില്‍ അതവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications