മോദിയുടെ സ്വപ്നം നടപ്പിലാക്കാൻ നിർമ്മല സീതാരാമൻ, 2024ഓടെ രാജ്യത്ത് എല്ലാവർക്കും കുടിവെള്ളം
ദില്ലി: കുടിവെള്ള ക്ഷാമം രാജ്യത്തെ സാധാരണക്കാരെ നട്ടം തിരിക്കുകയാണ്. ചെന്നൈയില്‍ ഉണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമം അതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം മഴയുടെ അളവിലുണ്ടായ കുറവ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കും കുടിവെള്ളം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം ഇക്കുറി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ഹര്‍ ഘര്‍ ജല്‍ എന്ന് പേരിട്ട പദ്ധതിയാണ് തന്റെ കന്നി ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും വെള്ളം എത്തിക്കുക എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിലുളളതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായിട്ടാണ് ഹര്‍ ഘര്‍ ജല്‍ പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതിയും ഗ്യാസും എത്തിച്ചത് പോലെ മോദിജി നിങ്ങളുടെ വീടുകളില്‍ കുടിവെള്ളവും എത്തിക്കും എന്നായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. 2024 ആകുമ്പോഴേക്ക് എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുക എന്നതാണ് ഹര്‍ ഘര്‍ ജല്‍ പദ്ധതിയുടെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ജല ആവശ്യകത ഇനിയും ഉയരും.
2030ലേക്ക് എത്തുമ്പോള്‍ ഇന്ന് ലഭ്യമായ കുടിവെള്ളത്തിന്റെ ഇരട്ടിയോളം ആവശ്യം വരും എന്നാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ജിഡിപിയുടെ വലിയൊരു ഭാഗം കുടിവെളളത്തിന് വേണ്ടി ചിലവാക്കേണ്ടി വരും. ജിഡിപിയുടെ ആറ് ശതമാനമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വെള്ളത്തിന് വേണ്ടി ചിലവാക്കേണ്ടി വരും എന്നാണ് നീതി ആയോഗ് വിലയിരുത്തുന്നത്.