മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!
തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതില്‍ തുടങ്ങി അധികാരം പിടിക്കുക വരെയുളള സ്വപ്‌നങ്ങള്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംഎല്‍എ മാത്രമാണ് ബിജെപിയുടെ ഇതുവരെയുളള ആകെ സമ്പാദ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു സീറ്റ് പോലും ബിജെപിക്ക് കേരളം കൊടുത്തില്ല.
ബിജെപിയെ അകറ്റി നിര്‍ത്തുന്ന സംസ്ഥാനമായത് കൊണ്ട് തന്നെ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ അവഗണന കാട്ടുന്നു എന്ന പരാതി നേരത്തെ തന്നെ ഉളളതാണ്. പ്രളയകാലത്ത് കേരളത്തിന് ആവശ്യമായ സഹായം നല്‍കിയില്ലെന്നും ദ്രോഹിച്ചെന്നും ആരോപണങ്ങള്‍ കേന്ദ്രത്തിന് നേര്‍ക്കുയര്‍ന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് നിരാശയാണ്. ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിനോട് അനുഭാവമില്ല
കേരളത്തെ സഹായിച്ചില്ല എന്നത് മാത്രമല്ല അധിക ഭാരം കൂടി സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്രം എന്നാണ് പിണറായി വിജയൻ ആരോപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമാണ് ഈ സമീപനം.
മാലപ്പടക്കത്തിനു തീകൊടുത്ത പോലെ
പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്‍റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്.
വിഹിതത്തിൽ കുറവ്
ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കോച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്‍റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു.
ആവശ്യങ്ങളോട് മുഖം തിരിച്ചു
വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്. കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണ്'' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ബജറ്റ് കേരളത്തിന് സമ്പൂർണ നിരാശ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു.
പുനർനിർമ്മാണത്തിന് പരിഗണനയില്ല
സംസ്ഥാനത്തെ പ്രളയാന്തര പുനര്‍ നിര്‍മ്മാണത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് വായ്പ എടുക്കാനുളള പരിധി നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമാക്കി ഉയര്‍ത്തണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല ഏറെക്കാലമായുളള കേരളത്തിന്റെ ആവശ്യങ്ങളായ എയിംസും വൈറോളജി ഇൻസ്റ്റിട്യൂട്ടും നിർമ്മല സീതാരാമൻ കണ്ട ഭാവം നടിച്ചിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ആറാം തിയ്യതി കേരളത്തിലെ പ്രമുഖർ പലരും ബിജെപിയിലേക്ക്, സംസ്ഥാനത്ത് അംഗത്വം ക്യാംപെയ്ന് തുടക്കം!