കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍
ദില്ലി: അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് 2021-22 സാമ്പത്തിക വര്‍ഷത്തിലേക്കാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി ഉള്‍പ്പടേയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം, കണ്ടയ്‌നര്‍ കോര്‍പറേഷന്‍ ( കോണ്‍കോര്‍), ഷിപ്പിംഗ് കോര്‍പറേഷന്‍ എന്നിവയുടെ സ്വകാര്യ വത്കരണത്തിന് പുറമെ രണ്ട് പൊതുമേഖല ബാങ്കുകളിലേയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെയും സര്‍ക്കാര്‍ ഓഹരി കുറച്ചുകൊണ്ടുവരാനുമാണ് നീക്കം.
സ്വകാര്യവത്കരണം
ഒഹരി വിറ്റഴിക്കലിലൂടെ കഴിഞ്ഞ വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ കൊവിഡ് പ്രതിസന്ധി വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ 20,000 രൂപ മാത്രമാണ് സമാഹരിക്കാനായത്. എല്‍ഐസി, ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വിറ്റഴിക്കല്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍, ഐ സ്‌ക്വയേര്‍ഡ് കാപിറ്റല്‍ എന്നിവയാണ് ബിപിസിഎല്ലിന്‍റെ കാര്യത്തില്‍ താല്‍പര്യം അറിയിച്ചത്.
അഗ്രി ഇന്‍ഫ്രാ സെസ്
ഡീസല്‍ ലിറ്ററിന് നാല് രൂപയും പെട്രോളിന് രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തണമെന്നാണ് ബജറ്റിലെ പ്രധാന നിര്‍ദേശം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. അതേസമയം ഇറക്കുമതി തീരുവ കുറവ് വരുത്തിയാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറ് ശതമാനം സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സ്വര്‍ണ്ണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ച് ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും.
ഇന്‍ഷൂറന്‍സ് മേഖല
ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 75 ശതമാനമാക്കി ഉയര്‍ത്തി. നിലവില്‍ 49 ശതമാനമാണ് ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 9.5 ശതമാനമെത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. 2022 ല്‍ ഇത് 6.8 ശതമാനത്തിലേക്ക് എത്തുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
നികുതികളിൽ മാറ്റമില്ല
ബജറ്റിൽ ആദായ നികുതികളിൽ മാറ്റങ്ങളൊന്നും ധനമന്ത്രി നിർമല സീതാരാമൻ നിര്‍ദേശിച്ചില്ല. അതേസമയം മുതിർന്ന പൗരൻമാർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഇളവ് പ്രഖ്യാപിച്ചു. പെൻഷൻ വരുമാനം മാത്രമുള്ള എഴുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നികുതി ഒഴിവാക്കിയത്. ആദായ നികുതി റിട്ടേൺ നൽകിയവരുടെ എണ്ണം 2020 ൽ 6.48 കോടിയായി ഉയർന്നതായും ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തി.
കാര്‍ഷിക മേഖലയ്ക്ക്
കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ വായ്പാ പരിധി 16.5 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണ് എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി വില ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് എടുത്തിരിക്കുന്നത്. താങ്ങുവില സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരികയാണെന്നും മന്ത്രി പറഞ്ഞു.
ഇരട്ടി തുക
കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതിക്ക് 75000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍ക്ക് 25974 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 1000 മണ്ഡികളെ വിപണിയുമായി ബന്ധിപ്പിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ ഇരട്ടി തുകയാണ് കര്‍ഷകര്‍ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക്
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കായി വലിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായി. കേരളത്തിൽ ദേശീയ പാത വികസനത്തിന് 65,000 കോടി പ്രഖ്യാപിച്ചപ്പോൾ ബംഗാളിന് 95,000 കോടിയും തമിഴ്നാടിന് 1.03 ലക്ഷം കോടിയുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചി മെട്രോ, കൊച്ചി തുറമുഖം വികസനങ്ങള്‍ക്കും പ്രഖ്യാപനമുണ്ട്.
Recommended Video