'ഡൽഹിയിൽ പണിയില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കരുത്'; കെവി തോമസിനെതിരെ വി മുരളീധരന്‍
തിരുവനന്തപുരം: കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ രംഗത്ത്. കെ.വി.തോമസിന് ഡല്‍ഹിയില്‍ പണിയില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നില്‍ക്കരുതെന്ന് വി മുരളീധരന്‍ പറഞ്ഞു. കമ്മീഷന്‍ റെയില്‍ ആയി മാറിയ സില്‍വര്‍ലൈന്‍ പോലെ പണം തട്ടാനുള്ള പരിപാടിയായി ശ്രീധരന്റെ ബദല്‍ നിര്‍ദേശത്തെ കണ്ടുള്ള നീക്കങ്ങള്‍ വിലപ്പോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഇ ശ്രീധരന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പിണറായി വിജയനും കൂട്ടരും ശ്രമിക്കേണ്ട. സില്‍വര്‍ലൈന്‍ അപ്രായോഗികമെന്നാണ് ഇ ശ്രീധരന്റെ നിലപാട്. അത് സ്വീകാര്യമെങ്കില്‍ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചോ എന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണം. സില്‍വര്‍ ലൈനിന്റെ പേരില്‍ നടന്ന ധൂര്‍ത്തില്‍ നടപടി ഉണ്ടാകുമോ എന്നും' മുരളീധരന്‍ ചോദിച്ചു.

എലവേറ്റഡ് പാതയോ അണ്ടര്‍ ഗ്രൗണ്ട് അതിവേഗ പാതയോ മാത്രമേ കേരളത്തില്‍ സാധിക്കൂ എന്നാണ് ഇ.ശ്രീധരന്‍ പറയുന്നത്. ഇത് മറച്ചുവച്ച് ശ്രീധരന്‍ സില്‍വര്‍ലൈനിനൊപ്പം എന്ന വ്യാജപ്രചാരണം നിര്‍ത്തണം. ഇ ശ്രീധരന്റെ ബദല്‍ ആശയം ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ജനങ്ങളോട് നിലപാട് വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ശോഭ സുരേന്ദ്രന്‍ നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്കും മുരളീധരന്‍ മറുപടി പറഞ്ഞു. ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വി മുരളീധരന് മന്ത്രി സ്ഥാനം നല്‍കിയത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അത് തന്നെയാണ് ചെയ്യുന്നതെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.ശോഭ പറഞ്ഞത് ശരിയാണെന്നും അതുകൊണ്ടാണ് കെ റെയിലിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ വിഷമം അനുഭവിക്കുന്ന ആളുകളെ കാണാന്‍ കാല്‍നടയായി പോയതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡിനെതിര സി പി എം സംഘടിപ്പിക്കുന്ന സെമിനാര്‍ വേദിയില്‍ മുസ്ലീം സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് വി മുരളീധരന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ അവരുടെ അഭിപ്രായവും സി പി എം പുറംലോകത്ത് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഇം എം എസ്, ഇ കെ നായനാര്‍, സുശീല ഗോപാലന്‍ തുടങ്ങിയവര്‍ എല്ലാം, മുന്നോട്ട് വച്ച ആശയം ഏക സിവില്‍ കോഡ് നടപ്പാക്കണം എന്നതാണ്. പുതിയ ആചാര്യന്മാര്‍ ആദ്യം അവരെ തള്ളിപ്പറയട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു .












Click it and Unblock the Notifications