നമുക്കെന്താ ചെയ്യാന്‍ കഴിയുക? ശബരിമല വിഷയത്തില്‍ കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍
ശബരിമല വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. സുപ്രീം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംസ്ഥാന സര്‍ക്കാരിന് മാത്രമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
ശനിയാഴ്ച ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയിരുനന്നു. ചില ആളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധി ആയതിനാല്‍ നമുക്കെന്താണ് പറയാന്‍ ആവുക. ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാന്‍ ആകുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്നും രാജ്നാഥ് സിങ്ങ് അഭിമുഖത്തില്‍ വ്യക്തമാക്കി.
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബിജെപിയുടെ സ്പോണ്‍സേഡ് സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ ആചാരസംരക്ഷണം എന്ന അവകാശവാദത്തോടെ ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഘര്‍ഷങ്ങളുടെ പേരില്‍ നിരവധി ബിജെപി നേതാക്കളുടെ പേരില്‍ കേസും നിലനില്‍ക്കുന്നുണ്ട്.സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നേതാക്കളെ നിശ്ചയിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലര്‍ വരെ പുറത്തായി കഴിഞ്ഞു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്സിങ് രംഗത്തെത്തിയത്.
Recommended Video
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വം ആഭ്യന്ത്ര വകുപ്പിനോട് ആവശ്യപെടുകയും ചെയ്തിരുന്നു. അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയം ജനവരി 22 ന് മുന്‍പ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.