ഇങ്ങനെയല്ല ഒരു മന്ത്രിയെ കാണാൻ വരേണ്ടത്; കരിപ്പൂർ വിമാനത്താവള ഡയറക്ടറെ ശാസിച്ച് കേന്ദ്രമന്ത്രി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ഡയറക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ. മലബാർ വികസന ഫോറം ഭാരവാഹികൾക്കൊപ്പം എയർപോർട്ട് ഡയറക്ടർ തന്നെ കാണാൻ എത്തിയതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയാണ് എയർപോർട്ട് ഡയറക്ടറും നിവേദക സംഘവും കേന്ദ്രമന്ത്രിയെ കണ്ടത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ എന്തുകൊണ്ട് ഡയറക്ടർ തന്നെ കാണാൻ എത്തിയില്ലെന്ന് കേന്ദ്രമന്ത്രി ഡയറക്ടറോട് ചോദിച്ചു.
ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍
കരിപ്പൂർ വിമാനത്താവളം നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്താനും നിവേദനം സമർപ്പിക്കാനുമാണ് മലബാർ ഡെവലപ്പ്മെന്റ് ഫോറം ഭാരവാഹികൾ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയത്. ഇവരുടെയൊപ്പം എയർപോർട്ട് റാവുവും തന്നെ കാണാനെത്തിയത് ശരിയായില്ലെന്ന് വി മുരളീധരൻ തുറന്നടിച്ചു.
നിവേദക സംഘത്തോടൊപ്പം നിങ്ങൾ എന്നെ കാണാൻ വരാൻ പാടില്ല. ഇങ്ങനെയല്ല നിങ്ങൾ എന്നെ കാണാൻ വരേണ്ടത്. മറ്റുള്ളവർക്ക് വരാം, അത് ഞാൻ സമ്മതിക്കുന്നു. നിങ്ങൾ ചുമതലയിലുള്ള എയർപോർട്ടിൽ ഒരു മന്ത്രി വരുന്നത് നിങ്ങൾ അറിഞ്ഞില്ല. അങ്ങനെയൊരു വീഴ്ച എന്തുകൊണ്ട് ഉണ്ടായി എന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം, വി മുരളീധരൻ എയർപോർട്ട് ഡയറക്ടറോട് പറഞ്ഞു.
എന്നാൽ കേന്ദ്രമന്ത്രിയുടെ സന്ദർശന വിവരത്തെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ശ്രീനിവാസ റാവു പറയുന്നത്. വിമാനത്താവളം സംബന്ധിച്ച് മന്ത്രിക്ക് എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് വേണ്ടിയാണ് താൻ എത്തിയതെന്നും നിവേദക സംഘത്തിന്റെ ഭാഗമായല്ല ഗസ്റ്റ് ഹൗസിൽ എത്തിയതെന്നും ശ്രീനിവാസ റാവു മാധ്യമങ്ങളോട് വിശദീകരിച്ചു.