ദിവസവും 6 മുതല്‍ 7വരെയുള്ള 'കരുതല്‍' പ്രഭാഷണം കൊണ്ടു മാത്രം കാര്യമില്ല, വിമര്‍ശനവുമായി മുരളീധരന്
തിരുവനന്തപുരം: നിസാുമദ്ദീനിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് അസഹിഷ്ണുതയോടെയുള്ള പ്രചരണം നടക്കുന്നുണ്ടെന്നും രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് വേണ്ടെന്നും ഇന്നലെ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്റെ വിമര്‍ശനം. കേരളത്തില്‍ നിന്ന് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതല്‍ 7വരെ നടത്തുന്ന 'കരുതല്‍' പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ലെന്ന് മുരളീധരന് പറഞ്ഞു.
കരുതല്‍ പ്രഭാഷണം
നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവര്ക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരില്‍ ചിലര്‍ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്സ്പോട്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതല്‍ 7വരെ നടത്തുന്ന 'കരുതല്‍' പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല.
മുസ്ലീം വോട്ടുകള്‍
കാസര്‍കോട്ട് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വന്നത് ഓര്‍മ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്ന് സംസ്ഥാനം മുഴുവന്‍ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്! മുസ്ലീം വോട്ടുകള്‍ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാര്‍ട്ടിയുടെ നിലനില്പിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീര്‍ത്തും തരം താണുപോയി.
കടുംപിടിത്തമെന്തിനാണ്
സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമര്‍ശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍, കൊവിഡില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് ദയവായി താങ്കള്‍ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു.
ഖജനാവ് നിറയ്ക്കാനുള്ള കുബുദ്ധി
ഡോക്ടര്‍മാരുടെ കുറിപ്പടി നല്കിയാല് മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തിരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന് നേരത്തെ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അല്പം കടന്നു പോയെന്ന് മുരളീധരന് പറഞ്ഞിരുന്നു. മദ്യാസക്തി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നം നേരിടാന്‍ മദ്യമല്ല, മരുന്നാണ് കൊടുക്കേണ്ടതെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. അല്ലാതെ ഡോക്ടര്‍മാരെ മദ്യപന്മാര് ഭീഷണിപ്പെടുത്തി കുപ്പിക്ക് കുറിപ്പടി എഴുതിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും മുരളീധരന് ആവശ്യപ്പെട്ടിരുന്നു.
ആധുനിക വൈദ്യശാസ്ത്രം
എനിക്ക് പിണറായി വിജയനോട് ചോദിക്കാനുള്ളത്.... ആധുനിക വൈദ്യശാസ്ത്രത്തില്‍ എവിടെയാണ് മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കാന്‍ പറയുന്നത് ? ശാസ്ത്രീയ ചികിത്സയും അതിനുള്ള മരുന്നുകളും ഇന്ന് ലഭ്യമല്ലേ? സര്‍ക്കാര്‍ പറയുന്നതു പോലെ, ഡോക്ടര്‍മാരെല്ലാം മദ്യക്കുപ്പിക്ക് കുറിപ്പടി എഴുതിയാല്‍ അവരുടെ ചികിത്സാ ലൈസന്‍സ് പോലും റദ്ദാകില്ലേ? മദ്യാസക്തി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നം നേരിടാന്‍ മദ്യമല്ല, മരുന്നാണ് കൊടുക്കേണ്ടതെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. അല്ലാതെ ഡോക്ടര്‍മാരെ മദ്യപന്മാര് ഭീഷണിപ്പെടുത്തി കുപ്പിക്ക് കുറിപ്പടി എഴുതിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്!