യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; അനുനയ നീക്കവുമായി സിപിഎം നേതാക്കൾ സമീപിച്ചെന്ന് അഖിലിന്റെ പിതാവ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ അനുനയ നീക്കങ്ങൾക്കായി സിപിഎം നേതാക്കൾ സമീപിച്ചുവെന്ന് എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ അഖിലിന്റെ പിതാവ്. സിപിഎം ജില്ലാ നേതൃത്വം അനുനയ ചർച്ചകൾക്കായി എത്തിയെന്നാണ് അഖിലിന്റെ അച്ഛന് ചന്ദ്രൻ വെളിപ്പെടുത്തിയത്. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് നേതാക്കൾ ചോദിച്ചതായി ചന്ദ്രൻ പറഞ്ഞു. നേതാക്കൾ ചികിസ്തയിൽ കഴിയുന്ന അഖിലിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!
എന്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നാലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ചന്ദ്രൻ പറയുന്നു. അഖിലിൻറെ താൽപര്യ പ്രകാരം തന്നെയാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. തുടക്കം മുതൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നതായി ചന്ദ്രൻ ആരോപിക്കുന്നു.
തങ്ങളുടേത് പാർട്ടി കുടുംബമാണ്, താനിപ്പോഴും സിപിഎംകാരനാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ചന്ദ്രൻ പറയുന്നു. പവർ ലിഫ്റ്റിംഗ് ചാമ്പന്യാണ് അഖിൽ. ശസ്ത്രക്രിയ കഴിഞ്ഞതിനാൻ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ചന്ദ്രൻ പറയുന്നു. അതേസമയം അഖിലിന്റെ പിതാവിന്റെ ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ട്. കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അഖിലിന് കുത്തേറ്റത്. കൊല്ലാനുള്ള ഉദ്ദേശത്തോടെ തന്നെയാണ് കുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെ ചോദ്യം ചെയ്തതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. യൂണിറ്റ് പ്രസിഡന്റ് ശിവരജ്ഞിത്താണ് അഖിലിനെ കുത്തിയത്. അഖിൽ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കേസിലെ പ്രതികൾ ഒളിവിലാണ്.