യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ റെയ്ഡ്; എസ്ഐക്ക് സ്ഥലം മാറ്റം, സിഐക്കെതിരെയും നടപടിക്ക് സാധ്യത!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ആഴ്ച കോളേജ് ബോയ്സ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്നടത്തിയത്. റെയ്ഡിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കളായ അഞ്ച് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിടിയിലായവർക്ക് യൂണിവേഴ്സ്റ്റി കോളേജിന് മുന്നിലുണ്ടായ സംഘർഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് നേർക്കുള്ള ആക്രമണങ്ങളിലും പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ ഇപ്പോൾ റെയ്ഡ് ചെയ്ത എസ്ഐയെ സ്ഥലം മാറ്റി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു മാസം മുമ്പ് കന്റോൺമെന്റ് സ്റ്റേഷനിൽ ചാർജെടുത്ത എസ്ഐയെയാണ് സ്ഥലംമാറ്റിയത്. കന്റോണ്‍മെന്റ് സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനയുണ്ടെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് നടന്ന ദിവസം സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എസ്ഐക്കും സിഐക്കും എതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയത്. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പോലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തത്.