ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട, സ്പീക്കർ ശ്രീരാമകൃഷ്ണന് ചുട്ട മറുപടിയുമായി ജ്യോതികുമാർ ചാമക്കാല!
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം വന്‍ വിവാദമായതോടെ ഉത്തരം മുട്ടിയിരിക്കുകയാണ് എസ്എഫ്‌ഐയും ഇടത് പക്ഷവും. അക്രമികളെ എസ്എസ്‌ഐ തള്ളിപ്പറയുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തി വീഴ്ത്തിയ എസ്എഫ്‌ഐ നേതാക്കളെ ഇപ്പോഴും പോലീസിന് തൊടാനായിട്ടില്ല.
പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ ഒത്തുകളിക്കുകയാണ് എന്ന ആരോപണം ഉയരുന്നുണ്ട്. അതിനിടെ സിപിഎമ്മില്‍ നിന്നും സ്പീക്കര്‍ കൂടിയായ പി ശ്രീരാമകൃഷ്ണന്‍ എസ്എസ്‌ഐ അക്രമത്തെ തളളിപ്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്പീക്കറുടെ പ്രതികരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.
വേദന കൊണ്ട് തേങ്ങുന്നു
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അക്രമം വന്‍ വാര്‍ത്തയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ ഇടത് നേതാക്കളെല്ലാം മൗനം പാലിക്കുകയാണ്. അതിനിടെയാണ് എസ്എഫ്‌ഐയെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും കരള്‍ പിടയുന്ന വേദന കൊണ്ട് തേങ്ങുന്നുവെന്നും ലജ്ജ കൊണ്ട് തന്റെ ശിരസ്സ് പാതാളത്തോളം താഴുന്നു എന്നുമാണ് ശ്രീരാമകൃഷ്ണന്‍ കുറിച്ചത്.
''അരുത് സ്പീക്കർ.. കരയിക്കരുത്''
ശ്രീരാമകൃഷ്ണനെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് ജ്യോതികുമാർ ചാമക്കാല. ''അരുത് സ്പീക്കർ.. കരയിക്കരുത്'' എന്ന തലക്കെട്ടിലാണ് ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: '' യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി. ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു. ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ.
നിങ്ങൾ മറന്നാലും കേരളം മറക്കില്ല
ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ? കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ? അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല.
ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട
അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്. ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ. അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്. ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ... ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട'' എന്നാണ് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്
ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നൽകിയ മറുപടി വായിക്കാം