എസ്എഫ്ഐക്കെതിരെ ഇടത് നേതാക്കൾ, എസ്എഫ്ഐക്ക് തെറ്റ് പറ്റിയെന്ന് കോടിയേരി, അഖിലിനെ സന്ദർശിച്ചു!
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ ആക്രമിച്ച അഖിലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്ക് തെറ്റ് പറ്റിയെന്നും തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അഖിലിനെ ആക്രമിച്ച പ്രതികളില്‍ ആരേയും സിപിഎം സംരക്ഷിക്കില്ല. പോലീസ് അന്വേഷണത്തിന് ഒരു വിധത്തിലുമുളള തടസ്സവും ഉണ്ടാകില്ലെന്നും കോടിയേരി പ്രതികരിച്ചു.
ഇത്തരത്തിലുളള സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. സംഭവം ദൗര്‍ഭാഗ്യകരമാണ് എന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പ്രതികളെ സംരക്ഷിക്കും എന്നത് പ്രതിപക്ഷത്തിന്റെ പതിവ് ആരോപണം മാത്രമാണ്. പോലീസ് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണം.
സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐ തന്നെ ഇതിനകം ചില നടപടികള്‍ എടുത്തിട്ടുണ്ട്. സിപിഎമ്മിന്റെ തീരുമാനങ്ങള്‍ എസ്എഫ്‌ഐക്ക് മേലെ അടിച്ചേല്‍പ്പിക്കാനില്ല. എസ്എഫ്‌ഐ സ്വതന്ത്രമായ സംഘടനയാണ്. തെറ്റ് തിരുത്തല്‍ നടപടികള്‍ അവര്‍ സ്വയം തന്നെ സ്വീകരിക്കേണ്ടതാണ്. മാതൃകാപരമായ നടപടികള്‍ എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഎം പിബി അംഗം എംഎ ബേബി, ധനമന്ത്രി തോമസ് ഐസക് എന്നിവരും യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തെ അപലപിച്ചു. ഇടത് പക്ഷത്തെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുളളതെന്നും യൂണിറ്റ് പിരിച്ച് വിട്ടാല്‍ മാത്രം പോര തുടര്‍ നടപടി വേണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. കോളേജിലെ അക്രമം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ്എഫ്‌ഐയില്‍ തിരുത്തല്‍ ഉണ്ടാകുമെന്നും തോമസ് ഐസക് പ്രതികരിച്ചു.