ജാഗരൂകരാകേണ്ടത് ഇടത് പക്ഷമാണ്, പഴയ എസ്എഫ്ഐക്കാരനായ സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയം!
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയെ കുറ്റപ്പെടുത്തിയും ന്യായീകരിച്ചുമടക്കം നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും വരുന്നത്. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തലിന് എസ്എഫ്ഐ തയ്യാറകണം എന്നാണ് ഇടത് പ്രമുഖർ അടക്കം പ്രതികരിക്കുന്നത്.
''വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക'' എന്നാണ് സംവിധായകൻ ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എബിവിപിക്കാരുടെ അക്രമം വാർത്തയാകാതിരിക്കുകയും പുരോഗമന പ്രസ്ഥാനങ്ങളുടെ വീഴ്ചകൾ പർവ്വതീകരിച്ച് കാണിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് സംവിധായകൻ എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു. മുൻ എസ്എഫ്ഐക്കാരൻ കൂടിയായ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''ലാൽ സലാം''...
'' ലാൽ സലാം!! ആദ്യമായി ലാൽ സലാം എന്ന് കേൾക്കുന്നത് ആറാം വയസ്സിൽ കമ്മ്യൂണിസത്തിന്റ്റെ ഈറ്റില്ലമായ കൊല്ലം ജില്ലയിലെ എന്റ്റെ നാടായ പുനലൂരിൽ വെച്ച്. തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി എഐടിയുസി എന്ന ഇടത് പക്ഷ പ്രസ്ഥാനത്തിന്റ്റെ ജാഥ നയിച്ച് കൊണ്ട് സ: പി.കെ ശ്രീനിവാസൻ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ അതേറ്റ് കൊണ്ട് ആയിരങ്ങളുടെ കണ്ഠത്തിൽ നിന്നും ഉയർന്നു ആ ശബ്ദം ''ലാൽ സലാം''...
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം
എൺപതുകളുടെ അവസാനം.. ആലപ്പുഴ ലിയോ തെർട്ടീൻ സ്കൂളിലെ വിദ്യാഭ്യാസ കാലം. എന്റ്റെ ജീവിതത്തിലെ സുവർണ്ണകാലം. എസ്എഫ്ഐയിൽ അംഗമായ കാലം. അഭിമാനത്തോടെ നക്ഷത്രാംഗിത തൂവെളള കൊടി ഉയർത്തിപിടിച്ച കാലം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച കാലം. പ്രീഡിഗ്രി ബോർഡിനെതിരെ കേരളത്തിലെ കലാലയങ്ങളിൽ സമരം നടത്തിയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനങ്ങളുടെ കാലം.
സഖാവേ എന്ന വിളി ഒരു ലഹരി
അന്ന് ലിയോതെർട്ടീൻ സ്കൂളിലും എസ്എഫ്ഐ സാന്നിധ്യം അറിയിച്ചു..സ്കൂളിന്റ്റെ ചരിത്രത്തിൽ ആദ്യമായി. സുഹൃത്തുക്കളായ സോണി മാത്യൂവിനും, ഫാറൂഖിനുമൊപ്പം സമരത്തിൽ പന്കാളിയായി. ചിട്ടയായ സംഘടനാ പ്രവർത്തനം, എന്നും വിദ്യാർത്ഥികൾക്കൊപ്പം, സഖാവേ എന്ന വിളി ഒരു ലഹരിയായിരുന്നു. കരുതലിന്റ്റെ ലഹരി. തോളോട് തോള് ചേർന്ന് ഞങ്ങൾ വിളിച്ചു സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്..
എസ്എഫ്ഐ എന്ന വികാരം
അന്ന് ഞങ്ങൾക്ക് നേതൃത്വം നൽകിയതും ഉപദേശങ്ങൾ നൽകിയതും എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയായിരുന്ന സ: ടി.ജെ ആഞ്ചലോസായിരുന്നു.. (ടി.ജെ ആഞ്ചലോസ് ഇന്ന് സിപിഐ നേതാവാണ്. ഞാനും ഒരു സിപിഐ ക്കാരനാണ് ). പിന്നീട് മാർ ഇവാനിയോസിലും,അതിന് ശേഷം TKM എഞ്ചിനിയറിംഗ് കോളേജിൽ പഠിക്കുമ്പോഴും എസ്എഫ്ഐ എന്ന വികാരം മനസ്സിൽ കൊണ്ട് നടന്നു.. എസ്എഫ്ഐ തിരുത്തൽ ശക്തികൂടിയാണ്,അത് സ്വന്തം പ്രസ്ഥാനത്തിലുളളവർ തെറ്റ്, ചെയ്താലും പ്രതികരിക്കും...
നല്ല കണക്കിന് ഞങ്ങൾക്ക് കിട്ടി
ടികെഎമ്മിലെ എന്റ്റെ അനുഭവം ഒരുദാഹരണമായി ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു. കോളേജിൽ റാഗിംഗിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു എസ്എഫ്ഐ . എന്നാൽ ഞങ്ങളുടെ ജൂനിയറായി വന്ന ഉമ്മൻ തരകനെ റാഗ് ചെയ്യാൻ കൂടിയവരിൽ എസ്എഫ്ഐക്കാരായ ഞങ്ങൾ കുറച്ച് പേരും കൂടി . പാർട്ടി ശക്തമായി ഇടപെടുക മാത്രമല്ല നല്ല കണക്കിന് ഞങ്ങൾക്ക് കിട്ടുകയും ചെയ്തു. അത് ഉൾകൊളളാനും നേരിന്റ്റ് പാതയിൽ നിന്നും വ്യതിചലിക്കാതിരിക്കാനും ആ ശിക്ഷ നന്നായി എന്നേ തോന്നിയിട്ടുളളൂ...അത് പക്ഷെ ഗുണ്ടായിസമല്ലായിരുന്നൂ...അത് തിരുത്തലുകളായിരുന്നു..
നിയമ നടപടികൾ സ്വീകരിക്കപ്പെടണം
കാലം മാറി. കാലാനുസൃതമായ മാറ്റം എല്ലാ പ്രസ്ഥാനങ്ങളും ഉൾകൊണ്ടു. അത് പക്ഷെ ഗുണ്ടായിസത്തിനുളള ലൈസെൻസല്ല. ഒരുപാട് പേർ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനമാണ്. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടരുത് എന്നാഗ്രഹം കൊണ്ടാണ് ഇതെഴുതുന്നത്.. വലതു പക്ഷ മാധ്യമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങളിലെ ചെറിയ വീഴ്ചകൾപ്പോലും പർവ്വതീകരിച്ച് കാണിക്കുന്ന കാലമാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നതിനെ ന്യായീകരിക്കുന്നില്ല. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കപ്പെടണം എന്ന് തന്നെയാണഭിപ്രായം...
എബിവിപിക്കാർ തലക്കടിച്ച് പരുക്കേൽപ്പിച്ചു
അതേ തിരുവനന്തപുരത്ത് ആർഷഭാരത സംസകാരത്തിന്റ്റെ ഈറ്റില്ലമായ ധനുവച്ചപുരം കോളേജിൽ എസ്എഫ്ഐയുടെ ഒരു വിദ്യാർത്ഥിനിയെ ബീയറ് കുപ്പികൊണ്ട് എബിവിപിക്കാർ തലക്കടിച്ച് പരുക്കേൽപ്പിച്ചത് ഒരു വലിയ വാർത്തയല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. അത് കൊണ്ട് ജാഗരൂകരാകേണ്ടത് നമ്മൾ ഇടത് പക്ഷമാണ്.. കാരണം ഇടത് പക്ഷം ഒരു പ്രതീക്ഷയാണ്.. എസ്എഫ്ഐയും എഐഎസ്എഫും ചേർന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഈ സമൂഹത്തിനോട് ഒരു ബാധ്യതയുണ്ട്. അല്ല അത് നിങ്ങളുടെ കടമയാണ്.. എന്ന് ഒരു പഴയ എസ്എഫ്ഐ ക്കാരൻ.. ശിരസ്സ് കുനിക്കാതെ,പതറാതെ ഉച്ചത്തിൽ വിളിക്കാം.. ''നൂറു പൂക്കളെ നൂറ് നൂറ് പൂക്കളേ ലാൽ സലാം സഖാക്കളെ ലാൽ സലാം ''.
ഫേസ്ബുക്ക് പോസ്റ്റ്
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എംഎ നിഷാദ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം