സിപിഎം എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനം; വിജ്ഞാപനം തിരുത്തി
കണ്ണൂർ: സിപിഎമ്മിനെ കുരുക്കി വീണ്ടും ബന്ധു നിയമന വിവാദം. റാങ്ക് പട്ടിക മറികടന്ന് സിപിഎമ്മിലെ യുവ എംഎൽ എയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ നിയമനം ലഭിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്കുള്ളത്.
ഒന്നാം സ്ഥാനക്കാരിയെ മറികടന്ന് രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നൽകിയത് സംവരണാടിസ്ഥാനത്തിലാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.
വാദം തെറ്റ്
പൊതു നിയമനത്തിന് വേണ്ടിയാണ് സർവകലാശാല വിജ്ഞാപനം ഇറക്കിയത്. ഒരു വിഷയത്തിന് മാത്രമായി അധ്യാപകരെ നിയമിക്കുമ്പോൾ വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല. ഇതോടെ സംവരണം അടിസ്ഥാനപ്പെടുത്തിയാണ് നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന സർവകലാശാലയുടെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.
സംവരണം
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം എഡ് വിഭാഗത്തിലാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. ജൂൺ 8നാണ് വിജ്ഞാപനം ഇറക്കിയത്. ജൂൺ 14 ന് അഭിമുഖവും നടന്നു. അഭിമുഖത്തിൽ ഇവർക്ക് രണ്ടാം റാങ്കായിരുന്നു. ഇതോടെ കരാർ നിയമനത്തിന് സംവരണം നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒ ഇ സി സംവരണത്തിൽപെടുത്തി ഇവർക്ക് നിയമനവും നൽകി. എന്നാൽ ഈ തസ്തികയിലേക്ക് ഇറക്കിയ വിജ്ഞാപനത്തിൽ സംവരണകാര്യം സൂചിപ്പിരുന്നില്ല.
കോടതിയിലേക്ക്
അധ്യാപന പരിചയം, ദേശീയ-അന്തർ ദേശീയ തലങ്ങളിലുള്ള സെമിനാറിലെ പങ്കാളിത്തം, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അഭിമുഖത്തിൽ ഒന്നാമതെത്തിയത് മറ്റൊരു ഉദ്യോഗാർത്ഥിയായിരുന്നു. ഇവരെ ഒഴിവാക്കിയാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയത്. ക്രമ വിരുദ്ധമായ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി.
മറ്റു പരാതികളും
ജൂൺ 14ന് നടന്ന അഭിമുഖമായി ബന്ധപ്പെട്ടും നിരവധി പരാതികൾ ഉയരുന്നുണ്ട്. അഭിമുഖം നടത്തുമ്പോൾ അതത് വിഷയങ്ങളിലെ വിദഗ്ധർ ഇന്റവ്യൂ ബോർഡിൽ ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ അഭിമുഖത്തിൽ പ്രോ-വൈസ് ചാൻസലറും മറ്റ് രണ്ട് വിഷയത്തിലെ പ്രൊഫസർമാരും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരിയും തമ്മിൽ അഞ്ച് മാർക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.
ബന്ധുനിയമനം
ഇ പി ജയരാജന്റെ ബന്ധുനിയമന വിവാദമായിരുന്നു പിണറായി സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തിയ ആദ്യ സംഭവം. ബന്ധുവായ പികെ ശ്രീമതിയുടെ മകനും ജേഷ്ഠപുത്രന്റെ ഭാര്യയ്ക്കും പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നൽകിയത് പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധം ആളിക്കത്തിയപ്പോൾ മന്ത്രിക്കസേര നഷ്ടമായ ഇ പി ജയരാജൻ ഇപ്പോഴും മന്ത്രിസഭയ്ക്ക് പുറത്ത് തന്നെയാണ്.