'നിങ്ങള്‍ക്ക് തലക്കെട്ട് ഉണ്ടാക്കാനുളളത് എന്റെ വായില്‍ നിന്ന് കിട്ടില്ല', പൃഥ്വി പറഞ്ഞത്, ശ്രീനാഥിന് വിമർശനം
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറി നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് യുവനടൻ ശ്രീനാഥ് ഭാസി. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥിനെ കഴിഞ്ഞ ദിവസം മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെ സിനിമാ രംഗത്ത് നിന്ന് തന്നെ പരാതികൾ ഉയർന്നിരുന്നു. അതിനിടെ ഫിലിം ചേമ്പര്‍ സെക്രട്ടറി അനില്‍ തോമസ് താരത്തിന് എതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
അനില്‍ തോമസിന്റെ വാക്കുകള്‍: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അവതാരക പരാതി നല്‍കുകയും അതിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍നടപടിയെന്നൊണം ബന്ധപ്പെട്ട എല്ലാവരേയും അവരുടെ ഭാഗം കേള്‍ക്കാന്‍ വിളിച്ചിട്ടുണ്ട്. ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ആയത് കൊണ്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി കിട്ടിയപ്പോള്‍ നടപടി ആലോചിക്കേണ്ടതുണ്ട്.
ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പറില്‍ പരാതികളായിട്ട് ഒന്നും വന്നിട്ടില്ല. ചില ബുദ്ധിമുട്ടുകള്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് എന്നത് ചില കോണുകളില്‍ നിന്ന് പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. അതല്ലാതെ ഔദ്യോഗികമായി പരാതികള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴാണ് കൃത്യമായ ഒരു പരാതി വന്നത്.
എന്താണ് സംഭവിച്ചത് എന്നുളളത് ലോകത്തുളള എല്ലാവരും അറിഞ്ഞിട്ടുണ്ട്. അതിന് വിധേയമാക്കപ്പെട്ട ആള്‍ തന്നെ പരാതി തന്നപ്പോള്‍ അതില്‍ നടപടിയെടുക്കേണ്ടത് ആവശ്യമുണ്ടെന്ന് കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാവിനും ബന്ധപ്പെട്ട പിആര്‍ഒയ്ക്കും അറിയിപ്പ് കൊടുത്തിട്ടുണ്ട്.
കോടികൾ കണ്ടപ്പോൾ കണ്ണുമഞ്ഞളിച്ചില്ല; രമേശന്റെ സത്യസന്ധതയ്ക്ക് കയ്യടി, മാറ്റിവച്ച ടിക്കറ്റിന് സമ്മാനം
സിനിമയെ ബാധിച്ചു എന്നൊരു പരാതി നിര്‍മ്മാതാക്കള്‍ ഇതുവരെ ബോധിപ്പിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. ഫിലിം ചേംബറിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള ഒരു പ്രവൃത്തിയും സിനിമാ വ്യവസായത്തിന് ഭൂഷണമല്ല എന്ന അഭിപ്രായം തന്നെയാണ്. അഭിമുഖങ്ങള്‍ പല തരത്തിലുണ്ടാവും. സമൂഹത്തിന് മുന്നില്‍ സിനിമയെ മൊത്തം മോശമായി വരച്ച് കാട്ടുന്ന സംഭവമായി മാറി ഇതിപ്പോള്‍.
'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം
ഉദാഹരണത്തിന് പൃഥ്വിരാജിനോട് പ്രകോപിപ്പിക്കുന്ന തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മുഴുത്ത രണ്ട് തെറി വിളിക്കുകയല്ല ചെയ്തത്. അദ്ദേഹം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയാണ് പറഞ്ഞത്. നിങ്ങള്‍ക്ക് തലക്കെട്ട് ഉണ്ടാക്കാന്‍ വേണ്ടിയുളള ഒരു മറുപടി എന്റെ വായില്‍ നിന്ന് പ്രതീക്ഷിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മളെ പ്രകോപിപ്പിക്കുന്ന ചോദ്യം ചോദിച്ചാല്‍, ഒരു പൊതുസമൂഹത്തിന് മുന്നില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കി പെരുമാറേണ്ട ബാധ്യത ശ്രീനാഥ് ഭാസിക്കുണ്ടായിരുന്നു.