'ദിവസവും വധഭീഷണി, തല്ലും കൊല്ലും എന്ന് പറയും, ന്യായീകരിക്കാൻ ലേശം ഉളുപ്പുണ്ടോ?; സായ് കൃഷ്ണ
ഉണ്ണി മിണ്ടാതിരിക്കുകയൊന്നുമില്ല. കാരണം അയാളുടെ പ്രകൃതം അതാണ്. വേറെ രീതിക്ക് ആളുകൾക്ക് പണി കൊടുക്കുമെന്നും സായ് കൃഷ്ണ

2021ൽ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് കീഴെ നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് അന്ന് വലിയ ചർച്ചയായിരുന്നു. 'ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ'യെന്നായിരുന്നു അദ്ദേഹം കമന്റ് ചെയ്തത്. ഇതിൽ ഉണ്ണിയും പ്രതികരണമായി എത്തിയതോടെ വിവാദം കൊഴുത്തു. ചിലർ സന്തോഷ് കീഴാറ്റൂരിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിഷയം സംസാരിച്ച് പരിഹരിച്ചെങ്കിലും ആ സംഭവത്തിന് ശേഷം തനിക്ക് വധഭീഷണി വരെ നേരിടേണ്ടി വന്നുവെന്നാണ് സന്തോഷ് കീഴാറ്റൂർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ സമാന അനുഭവമാണ് തനിക്കും നേരിടേണ്ടി വന്നതെന്ന് പറയുകയാണ് ബ്ലോഗർ സായ് കൃഷ്ണ. മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിനെതിരെ റിവ്യൂ പങ്കിട്ടതിൽ ഉണ്ണി വിമർശിക്കുകയും ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും ചെയ്ത യുട്യൂബർ ആണ് സായ് കൃഷ്ണ. വിഷയത്തിൽ സായ് കൃഷ്ണ പറയുന്നത് ഇങ്ങനെ

ഉണ്ണി മുകുന്ദനെ ദൈവമായിട്ട് കാണുന്ന മണ്ടൻമാർ
ഇന്നത്തെ ദിവസം വരെ വധഭീഷണി വരുന്നുണ്ട്. നിരവധി കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാറുണ്ട്. പക്ഷേ ഈ വിഷയത്തിൽ മാത്രമാണ് ഇത്തരത്തിൽ ഭീഷണി വന്നത്. രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് ഭീഷണി വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. അത് വരുന്നുണ്ടെങ്കിലും ഇത്രക്കില്ല. ഉണ്ണി മുകുന്ദനെ ദൈവമായിട്ട് കാണുന്ന ഒരു വിഭാഗം മണ്ടൻമാർ ഉളള നാട്ടിൽ പിന്നെ എന്ത് പറയാനാണ്.ഉണ്ണി മുകുന്ദന് ഇത് അറിയുവോ എന്നൊന്നും അറിയില്ല കേട്ടോ. ഉണ്ണി മുകുന്ദനുമായുള്ള വിഷയത്തിൽ അയാളുടെ കൈയ്യിൽ നിന്നും അയാളെ ഇഷ്ടപ്പെടുന്നയാളുടെ ഭാഗത്ത് നിന്നും വരുന്നത് ഇതൊക്കെയാണ്.

ഉണ്ണി മുകുന്ദൻ രക്ഷിക്കാൻ വരുമോ?
അയാളെ ഇഷ്ടപ്പെടുന്നവരാണ് ഈ പറയുന്നതെങ്കിൽ അയാളോട് ചെയ്യുന്ന വലിയ ദ്രോഹമാണ്.ഉണ്ണിക്ക് വേണ്ടി ആരെയെങ്കിലും കൊന്ന് കൊഴിഞ്ഞാൽ ഇപ്പറയുന്ന നടൻ നിങ്ങൾക്ക് ജാമ്യം നേടി തരാനുള്ള സജ്ജീകരണങ്ങൾ ചെയ്ത് തരുമോ? കോടതിയിൽ വരുമോ? നഷ്ടം നിങ്ങളുടെ കുടുംബത്തിനാണ്. ആരാധന ആകാം. പക്ഷേ ഇങ്ങനെ ആകരുത്.
ഉണ്ണി മുകുന്ദനും ഞാനും തമ്മിലുള്ള വിഷയം അവിടെ കഴിഞ്ഞതാണ്. എന്നാൽ ദിവസവും വന്നിട്ട് ഓരോരുത്തര് തല്ലും കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയാണ്. എന്താണ് ഇത് ക്വട്ടേഷനോ?

ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല
സന്തോഷ് കീഴാറ്റൂർ-ഉണ്ണി മുകുന്ദൻ വിവാദം അന്നേ അവസാനിച്ചതാണ്. സന്തോഷ് കീഴാറ്റൂരിന് രാഷ്ട്രീയമുണ്ട്. അദ്ദേഹം അന്ന് ഉണ്ണിയുടെ പോസ്റ്റിന് കീഴെ പങ്കുവെച്ച കമന്റ് ചിലർ രാഷ്ട്രീയവത്കരിച്ചു. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല, അദ്ദേഹം എവിടേയും പറഞ്ഞിട്ടുമില്ല. പക്ഷേ ഉണ്ണി നമ്മുടെ ആളാണെന്നും പറഞ്ഞ് ചിലർ ഇപ്പോഴും ഭീഷണി തുടരുകയാണ്.ഉണ്ണി മുകുന്ദൻ പോലും ഞങ്ങളെ രാഷ്ട്രീയക്കാരാക്കാൻ ശ്രമിച്ചിരുന്നുവെന്നത് വേറെ കാര്യം.

ഉണ്ണിക്കെതിരെ പറഞ്ഞവരുടെ ജോലി കളയാൻ നോക്കി
ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് പറയുന്നവർക്കൊക്കെയെതിരെ വധഭീഷണി വരുന്നുണ്ടെന്നത് സത്യമാണ്. ഉണ്ണിക്കെതിരെ പറഞ്ഞവരുടെ ജോലി കളയാൻ നോക്കുക, വധഭീഷണി മുഴക്കുക ഇതൊക്കെ ഉണ്ണി ചെയ്യുന്നതല്ല, അയാളെ സ്നേഹിക്കുന്നുവെന്ന് പറയുന്നവർ ചെയ്ത് കൂട്ടുന്നതാണ്. ഉണ്ണി മുകുന്ദനെതിരെ വിവാദമുണ്ടാക്കാനായി അയാളുടെ ശത്രുക്കൾ ഇത് ചെയ്യുന്നതുമാകാം. അയാളെ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടി ആകാം.

ഉണ്ണി മുകുന്ദൻ വലിയ മാസ് ഡയലോഗ് അടിച്ചതിന് ശേഷം
അതേസമയം വിവാദങ്ങൾ കഴിഞ്ഞിട്ടും പല വേദികളിലും പോയി ഉണ്ണി മുകുന്ദൻ വലിയ മാസ് ഡയലോഗ് അടിച്ചതിന് ശേഷം എന്നെ വന്ന് തെറി വിളിച്ചവർ ഉണ്ട്. എന്റെ മാതാപിതാക്കളെ തെറി വിളിച്ചാൽ ഞാൻ മിണ്ടാതിരിക്കില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. പക്ഷേ അത് തെളിയിക്കാൻ ആർക്കും പറ്റീട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ടീമുകൾ ഇപ്പോഴും അഭിമുഖങ്ങളിൽ ഈ വിഷയം വരുമ്പോൾ ന്യായീകരണ തൊഴിലാളികളാവുന്നുണ്ട്. നാണംകെട്ട ഉളുപ്പില്ലാത്ത പരിപാടിയാണ്. അത് തെളിയിക്കാൻ ഉണ്ണി മുകുന്ദനേ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ നിങ്ങൾക്ക് .

സാധാരണക്കാരന്റെ കാര്യം എന്തായിരിക്കും
ഉണ്ണി മുകുന്ദൻ എന്തുണ്ടായാലും അത് വ്യക്തിപരമായി എടുക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. സന്തോഷ് കീഴാറ്റൂർ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്. കാരണം എനിക്കും അത് തന്നെയാണ് സംഭവിച്ചത്. ഉണ്ണിക്കെതിരെ സംസാരിച്ച മറ്റൊരു നടനായ സന്തോഷ് കീഴാറ്റൂരിന് വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ സാധാരണക്കാരന്റെ കാര്യം എന്തായിരിക്കും. എന്തായാലും ഈ വിഷയത്തോടെ ഇനി ഇത്തരം വിഷയങ്ങളിൽ വലിയ വിവാദം ഉണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ സാധ്യത ഇല്ല. പക്ഷേ ഉണ്ണി മിണ്ടാതിരിക്കുകയൊന്നുമില്ല. കാരണം അയാളുടെ സ്വഭാവ രീതിയാണ്. വേറെ രീതിക്ക് ആളുകൾക്ക് പണി കൊടുക്കും. വിമർശനം സ്വീകരിക്കാൻ പറ്റാത്ത ആളാണ്'












Click it and Unblock the Notifications