ഉണ്ണി മുകുന്ദന്റെ മാർക്കോ ഇറങ്ങും മുൻപ് നടന്നത്; ആ കുഞ്ഞുങ്ങളുടെ മനോനില..;പ്രതികരിച്ച് സീമ ജി നായർ
കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന ചിത്രത്തിന് ടിവി പ്രദർശനാനുമതി നിഷേധിച്ചത്. തുടർച്ചയായി നടന്ന ലഹരി- അക്രമ, കൊലപാതകങ്ങൾക്ക് എല്ലാം സിനിമ കാരണമായി എന്ന വിമർശനങ്ങൾക്കും പരാതികൾക്കും പിന്നാലെയായിരുന്നു നടപടി. എന്നാൽ ചിത്രത്തെ നിരോധിച്ച നടപടിയെ രൂക്ഷമായി വിമർശിക്കുകയാണ് നടി സീമ ജി നായർ. ലഹരിയും പകയുള്ള രാഷ്ട്രീയവുമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നും അല്ലാതെ സിനിമ നിരോധിച്ചത് കൊണ്ട് ഒരു കുറ്റകൃത്യങ്ങളും ഇല്ലാതാവുന്നില്ലെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഗുഡ് മോണിങ് . കുറച്ച് ദിവസങ്ങൾ ആയി ചിലകാര്യങ്ങൾ എഴുതണം എന്ന് കരുതി, ചിലർക്ക് ഇതു മോശം ആകും , ചിലർക്ക് ശരിയാവും , ചിലർക്ക് തെറ്റാവും .മാർക്കോ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു ,ആ സിനിമയാണ് പലതിനും കാരണം ,അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ. ഇനി അടുത്ത കാര്യത്തിലേക്കു കടക്കട്ടെ കെ ടി ജയകൃഷ്ണൻ മാസ്റ്ററിനെ 1999ൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത് ,അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല ..ആ കുഞ്ഞുങ്ങൾ ,അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും.

2012 ൽ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി TP ചന്ദ്രശേഖർ എന്ന മനുഷ്യനെ .(അദ്ദേഹം ഒറ്റക്കായിരുന്നു ) ഒറ്റക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാൻ ഒരു കൂട്ടം ആൾകാരായിരുന്നു ഉണ്ടായിരുന്നത്. കാറിടിച്ചു വീഴ്ത്തി ,ബോംബെറിഞ്ഞു "51" വെട്ടു വെട്ടിതിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു ..(അന്നൊന്നും മാർക്കോ ഇറങ്ങിയിട്ടില്ല )..2012 FEB 20 ന് അരിയിൽ ഷുക്കൂർ എന്ന പയ്യനെ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തു കൊലപ്പെടുത്തി. 2019 പെരിയ ഇരട്ടക്കൊലയിൽ ശരത് ലാലും ,കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടു , 2018 ജൂലൈ മാസത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു എന്ന 21 വയസുകാരൻ കുത്തേറ്റുമരിച്ചു .ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു ..ഇതിന്റെ കാരണങ്ങൾ നിസ്സാരം ആയിരുന്നു.
കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായിമുദ്രാവാക്യം വിളിക്കുന്നത് കേട്ടു ,നേതൃത്വം നൽകുന്നത് ഒരു പെൺകുട്ടി .."കയ്യും വെട്ടും ,കാലും വെട്ടും ,വേണ്ടി വന്നാൽ തലയുംവെട്ടും അതേറ്റു പറയാൻ നൂറ് കണക്കിന് കുട്ടികളും ..മയക്കു മരുന്നിനെ ക്കാളും ഭീകരം ആയിട്ടാണ് ഇത് ഇൻജക്ട് ചെയ്യപ്പെടുന്നത് ,അത് രക്തത്തിൽ കലരുകയാണ് ,എന്തുചെയ്യാനും പ്രപ്തർ ആക്കുകയാണീ കാംപസ് രാഷ്ട്രീയം .മാർക്കോ സിനിമയിൽ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട് ,ഏതു സിനിമയിൽ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട് ..അവരെല്ലാം ആയുസെത്തി തന്നെയാണ് മരിച്ചത് ..(മുകളിൽ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല ..ഒരു സിനിമയെ നിരോധിക്കുമ്പോൾ എവിടുന്നു അത് കാണാൻ പറ്റും എന്ന് പുതു തലമുറ തേടിപ്പോവും ,വീണ്ടും അതിനു കിട്ടുന്നത് പബ്ലിസിറ്റി ആണ് ,അതുകാണാനുള്ള ആവേശം ആണ്.
ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ് ..അത് അവസാനിപ്പിക്കാതെ ഒരു കൊലപാതകങ്ങളും ഇല്ലാതാവുന്നില്ല ,അതിന്റെ ഒപ്പമാണ് "പകയുള്ള രാഷ്ട്രീയവും "..ഇത് രണ്ടുമാണ് പ്രധാന വിഷയം .സിനിമകളെ നിരോധിക്കാൻ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ് ,ബോളിവുഡ് ,കോളിവുഡ് സിനിമകൾ നിരോധിക്കേണ്ടിവരും. കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊല്ലലും ,കൊലയും ..ഒന്നിനെയും ന്യായികരിക്കുന്നില്ല പക്ഷെ ചിലതു എഴുതാതിരിക്കാൻ പറ്റില്ല', സീമ ജി നായർ കുറിച്ചു.












Click it and Unblock the Notifications