മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും യുപി പൊലീസ്; ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെ എഫ്ഐആര്‍
ദില്ലി: മാധ്യമപ്രവര്‍ത്തകനും ദി വൈറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. പ്രകോപനപരമായി ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് കേസ്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കൊല്ലപ്പെട്ട കർഷകൻ പോലീസ് വെടിവയ്പിൽ മരിച്ചുവെന്ന് വാർത്താ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ട്വീറ്റ് ചെയ്തതിനാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് തയാറാക്കിയ വാർത്തയായിരുന്നു സിദ്ധാർത്ഥ് വരദരാജന് ട്വീറ്റ് ചെയ്തത്.
ഐപിസി 153-ബി, 505 (2) എന്നീ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ. രാംപൂർ ജില്ലയിലെ സഞ്ജു തുരാഹ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ സമർപ്പിച്ചതെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ റിപ്പബ്ലിക് ദിന പരേഡിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ വകുപ്പ് ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.
ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്ത്തകന് രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയുമായിരുന്നു കേസെടുത്തത്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്ക്കെതിരെയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി. 53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. എട്ട് പേര്‍ക്കെതിരേയും നോയിഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്