ഉപ്പും മുളകിനെ തകർക്കാനുള്ള നീക്കം അണിയറയിൽ! ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്ന് ശ്രീകണ്ഠൻ നായർ
കൊച്ചി: ആദ്യത്തെ എആര്‍ റഹ്മാന് ഷോ പൊളിഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ ജനപ്രിയ ചാനലായ ഫ്ളവേഴ്സ് ടിവി കുറച്ചൊന്നുമല്ല നാണം കെട്ടതും തെറി കേട്ടതും. രണ്ടാമതും പരിപാടി സംഘടിപ്പിച്ചാണ് ആ നാണക്കേടില്‍ നിന്നും ശ്രീകണ്ഠന് നായരുടെ ചാനല്‍ തലയൂരിയത്. പിന്നാലെ നടി നിഷ സാരംഗിന്റെ ആരോപണം ചാനലിനെ വെട്ടിലാക്കി.
ഉപ്പും മുളകും സീരിയലിന്റെ സംവിധായകന് ഉണ്ണിക്കൃഷ്ണന് മോശമായി പെരുമാറുന്നുവെന്ന നിഷ സാരംഗിന്റെ പരാതിയിന്മേല് ചാനലിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. ഈ വിവാദത്തില്‍ വിശദീകരണവുമായി ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഉപ്പും മുളകും വിവാദം
ഫ്ളവേഴ്സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലാണ് ശ്രീകണ്ഠന് നായരുടെ വിശദീകരണവുമായി ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകണ്ഠന് നായര്‍ പറയുന്നത് ഇതാണ്: ഉപ്പും മുളകും എന്ന പരിപാടി നിര്‍ത്താന്‍ പോവുകയാണ് എന്നൊരു ഖ്യാതി കേരളത്തിന് അകത്തും പുറത്തുമുണ്ട്. ഫേസ്ബുക്ക് വഴിയും വെബ്സൈറ്റുകള്‍ വഴിയുമെല്ലാം ഉപ്പും മുളകും എന്ന പരിപാടിയെക്കുറിച്ച് ഒരുപാട് വിവാദങ്ങള്‍ വരുന്നുണ്ട്.
നേരിട്ട് നിർമ്മിക്കുന്ന പരിപാടി
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്ളവേഴ്സ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അഭിമാനപുരസ്സരം അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഈ പരിപാടി ഫ്ളവേഴ്സ് നേരിട്ട് നിര്‍മ്മിക്കുന്നതാണ്. സംവിധായകനും അഭിനേതാക്കളുമൊഴികെ പരിപാടിയുമായി ബന്ധപ്പെട്ടവരെല്ലാം ചാനലിന്റെ ജീവനക്കാരാണ്. മൂന്ന് കൊല്ലം കൊണ്ട് ഉപ്പും മുളകും 650ഓളം എപ്പിസോഡുകള്‍ പിന്നിട്ട് കഴിഞ്ഞു.
സത്യവുമായി പുലബന്ധമില്ല
ഒരു കുടുംബം പോലെയാണ് ഉപ്പും മുളകും പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ പെരുമാറുന്നത്. പ്രേക്ഷകര്‍ വേണ്ട എന്ന് പറയുന്നത് വരെ ഈ പരിപാടി തുടരും. ഉപ്പും മുളകും പരിപാടിയില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നല്കിയ അഭിമുഖത്തിന് ശേഷം സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. അതെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
ഗണേഷിന് മറുപടി
അഭിമുഖത്തിന് ശേഷം ഉടന്‍ തന്നെ നിഷയുമായി ബന്ധപ്പെട്ടിരുന്നു. നിഷയുടെ ആവശ്യപ്രകാരം സംവിധായകനെ മാറ്റുകയും ചെയ്തു. തുടര്‍ന്നുള്ള പരിപാടിയുടെ ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കുകയും ചെയ്യും. പരിപാടി നിര്‍ത്താന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല. ഈ പരിപാടി നിര്‍ത്തി ചപ്പും ചവറും എന്നൊരു പരിപാടി സംപ്രേഷണം ചെയ്യും എന്ന് ആത്മ പ്രസിഡണ്ട് ഗണേഷ് കുമാര്‍ പറയുന്നത് കേട്ടു.
ഗണേഷ് ഒന്നു കൂടി ആലോചിക്കണം
ആത്മ പോലൊരു സംഘടന ഫ്ളവേഴ്സ് ചാനലിനെ വിലയിരുത്തുമ്പോള്‍ കുറേക്കൂടി പക്വതയും ഔചിത്യവും കാണിക്കണമായിരുന്നു. ആത്മയ്ക്ക് ആവശ്യം വന്നപ്പോഴെല്ലാം ചാനല്‍ കൂടെ നിന്നിട്ടേ ഉള്ളൂ. തന്നെയോ ഫ്ളവേഴ്സിലെ ജീവനക്കാരെയോ ഒന്ന് വിളിച്ച് ചോദിക്കാമായിരുന്നു. ചപ്പും ചവറും എന്നൊക്കെ പറയുന്നത് ഒട്ടും ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ഗണേഷ് ഒന്നുകൂടി ആലോചിക്കണം.
നിഷയ്ക്ക് പിന്തുണ
നിഷ സാരംഗിന്റെ പരാതി ഇപ്പോള്‍ വനിതാ കമ്മീഷന് മുന്നിലായത് കൊണ്ട് കൂടുതല്‍ അതേക്കുറിച്ച് പറയുന്നില്ല. ഇനി മുതല്‍ തങ്ങളുടെ തന്നെ പ്രൊഡ്യൂസറാണ് ഉപ്പും മുളകിന്റെ പുതിയ സംവിധായകന്. നിഷയുടെ പരാതിയില്‍ നിയമനടപടികള്‍ നടക്കട്ടെ. ചാനലിന്റെ എല്ലാ വിധ ധാര്‍മ്മിക പിന്തുണയും സഹായവും നിഷയ്ക്കുണ്ട്. ഉപ്പും മുളകിനെ തകര്‍ക്കാനുള്ള നീക്കം കുറച്ച് ദിവസങ്ങളായി അണിയറയില്‍ നടക്കുന്നുണ്ട്.
റിപ്പോർട്ടറിന് വിമർശനം
കലാകാരന്മാരെയും കഥാകൃത്തിനേയുമടക്കം കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ നിഷയുടെ അഭിമുഖം സംപ്രഷണം ചെയ്യുന്നതിന് മുന്‍പ് ഒരു സഹജീവി എന്ന നിലയ്ക്ക് തന്നോട് വിളിച്ച് ഒരു പ്രതികരണം ചോദിക്കാമായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി അത്തരമൊരു ധാര്‍മിക സദാചാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മനസ്സിലായി. ഒരുപാട് പ്രശ്നത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് ജീവശ്വാസമായിരിക്കുകയാണ് ഉപ്പും മുളകും.
ഉപ്പും മുളകും തകരില്ല
ഏത് ശക്തി ശ്രമിച്ചാലും ഉപ്പും മുളകും പരിപാടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അതിന്റെ നെഞ്ചത്ത് കയറി നൃത്തം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. തങ്ങള്‍ ഏഷ്യാനെറ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ചിലരെ അലോസരപ്പെടുത്തുന്നുണ്ട്. ഉപ്പും മുളകും അടിച്ച് മാറ്റാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത്, ഡ്യൂപ്ലിക്കേറ്റുകള്‍ നിലനില്‍ക്കില്ല എന്നാണ്. തങ്ങളെ പൊങ്കാല ഇടുന്നവര്‍ അശ്ലീല പദങ്ങള്‍ ഒഴിവാക്കണം.
കയ്യും കെട്ടി നോക്കി ഇരിക്കില്ല
ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണന് പകരം തങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഉണ്ണിക്കൃഷ്ണന്റെ ചിത്രമെടുത്ത് പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും ചാനലിന് ജീവശ്വാസമായി ഉപ്പും മുളകിനെ ഉപയോഗിക്കാം എന്നാണെങ്കില്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല. ബാലുവും നീലുവുമെല്ലാം അവിടെ തന്നെ ഉണ്ടാകും. ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ചാനല്‍ സഹകരിക്കും.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം. കലാകാരന്മാരുടെ പ്രശ്നങ്ങള്‍ മുന്നില്‍ വന്നാല്‍ അതില്‍ കഴിയും പോലെ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. ഈ വിവാദത്തില്‍ പൊങ്കാല എന്ന പേരില്‍ ചാനലിനെ തെറിവിളിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെ തെറിവിളിച്ചത് കൊണ്ട് പിന്‍വാങ്ങി പോവുകയുമില്ല. ഐടി ആക്ടിനെ കുറിച്ച് അറിയാത്തവര്‍ അത് പഠിക്കണമെന്നും ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ശ്രീകണ്ഠന് നായര്‍ പറയുന്നു.
ഫേസ്ബുക്ക് ലൈവ്
ശ്രീകണ്ഠൻ നായരുടെ ഫേസ്ബുക്ക് ലൈവ്