ചൊറിഞ്ഞ് കയറിയത് മാധ്യമ പ്രവർത്തകൻ!!പക്വമതികളായ മമ്മൂക്കയും ലാലേട്ടനും മൗനം പാലിച്ചു!!
മാധ്യമങ്ങൾ ആഘോഷിക്കുന്ന ദിലീപ് പ്രശ്നത്തിൽ പലതും മാധ്യമങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് നടിയുടെ വാദം.
നടി ആക്രമണത്തിനിരയായ സംഭവം അമ്മയിൽ ചർച്ചയാക്കാത്തതു സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കാതെ തുടരുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആൺപെൺ വ്യത്യാസമില്ലാതെ അമ്മയുടെ നടപടിയെ എതിർക്കുന്നുണ്ട്. എന്നാൽ സിനിമയിലെ തന്നെ ചിലർക്ക് ഇതൊന്നു പിടിക്കുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ നടന്മാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമ പ്രവർത്തകരോട് കത്തിക്കയറിയ ഗണേഷിനും മുകേഷിനും പിന്നാലെ മാധ്യമ പ്രവർത്തകരെ വിമർശിച്ചും നടന്മാരെ ന്യായീകരിച്ചും നടി ഊർമ്മിള ഉണ്ണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് നടിയുടെ ന്യായീകരണം.
ഫേസ്ബുക്കിന് നന്ദി പറഞ്ഞ്
ഫേസ്ബുക്കിന് നന്ദി പറഞ്ഞാണ് ഊർമ്മിളയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. കാരണമായി പറയുന്നത് ഫേസ്ബുക്കിന് സ്വയം എഡിറ്റ് ചെയ്യാൻ കഴിവില്ലാത്തതിനാലാണെന്നും നടി പറയുന്നു. മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് നടി. മാധ്യമങ്ങൾ ആഘോഷിക്കുന്ന ദിലീപ് പ്രശ്നത്തിൽ പലതും മാധ്യമങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് നടിയുടെ വാദം. ദിലീപ് പ്രശ്നം കാണാൻ പല ദിവസം താനും ടിവിയുടെ മുന്നിലിറുന്നിട്ടുണ്ടെന്ന് നടി പറയുന്നു. കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നുവെന്നും അവർ പറയുന്നു.
ഇന്നേട്ടൻ സംസാരിച്ചപ്പോൾ ചിരി പടർന്നു
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ആകെ ഒരു മൂകതയായിരുന്നുവെന്ന് അവർ കുറിക്കുന്നു. ആരും അധികം സംസാരിക്കുന്നുണ്ടായിരുന്നില്ലെന്ന് ഊർമിള വ്യക്തമാക്കുന്നു. ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങിയെന്നും പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിക്കുകയായിരുന്നുവെന്നും നടി. എല്ലാവരും റിലാക്സ്ഡ് ആയെന്നും അവർ പറയുന്നു. ദിലീപ് വന്നപ്പോൾ എല്ലാവർക്കും ആശ്വാസമായെന്നും അവർ.
ആരും ഒന്നും ചോദിച്ചില്ല
ആർക്കും എന്തും ചോദിക്കാമെന്ന് ഇന്നസെന്റും ഗണേഷുമൊക്കെ എടുത്തെടുത്ത് പറയുന്നുണ്ടായിരുന്നുവെന്നും എന്നാൽ ആരും ഒന്നും ചോദിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു. കാരണം എല്ലാവരും അവരുടെ വാക്കുകളിൽ തൃപ്തരായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അക്കാര്യം മാധ്യമങ്ങളിൽ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നസെന്റ് ആവർത്തിച്ചു പറഞ്ഞതോർക്കുന്നുവെന്നും ഊർമ്മിള.
ചൊറിഞ്ഞ് കയറിയത് പത്രക്കാരൻ
വൈകിട്ട് പ്രസ്മീറ്റ് സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോൾ ഏതോ പത്രക്കാരൻ ചൊറിഞ്ഞ് കയറുന്നതു കണ്ടുവെന്ന് ഊർമ്മിള. പക്വമതികളായതു കൊണ്ടാണ് മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചതെന്ന് അവർ പോസ്റ്റിൽ പറയുന്നു. പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായിയെന്നും നടി പറയുന്നുണ്ട് .സ്വന്തം വീട്ടിലെ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുമ്പോൾ ഇടം കോലിട്ടാൽ ആരാണു ചൂടാവാതിരിക്കുക ? എന്നും നടി ചോദിക്കുന്നു. ഇവിടെ വലിയ പ്രശ്നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങൾക്കു തൃപ്തികരമല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നാണ് നടിയുടെ അനുമാനം.
വിപരീതമായ കാര്യങ്ങൾ
എന്നാൽ വാർത്തകളിലും ചർച്ചകളിലും കണ്ടതിനും കേട്ടതിനും വിപരീതമായ കാര്യങ്ങളായിരുന്നു നടന്നിരുന്നതെന്നും ഊർമിള പറയുന്നു. വളരെ സമാധാനമായി പിരിഞ്ഞ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചർച്ചകളാണ് മാധ്യമങ്ങളിൽ നടന്നതെന്ന് അവർ പോസ്റ്റിൽ പറയുന്നു. അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്ത ആരും ഈ ചർച്ചകളിലൊന്നും ഇല്ല എന്നതാണ് സത്യമെന്നും അവർ. എല്ലാവരും സ്വന്തം ഭാവനയിൽ തോന്നുന്നത് ഇരുന്നു വീമ്പിളക്കുകയായിരുന്നുവെന്നും നടി കുറ്റപ്പെടുത്തി.സി നി മ യുമായി ബന്ധപ്പെട്ടവർ വൃത്തിയായി കാര്യങ്ങൾ പറയുന്നുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ആരാന്റമ്മയ്ക്ക് പ്രാന്തിളകുമ്പോൾ
മഞ്ജുവും ,ഗീതുവും മറ്റും ചേർന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂർണ്ണമായി അമ്മ" പിൻതുണക്കുന്നു എന്നും അതിന് ഗീതു സ്റേറജിൽ കയറി നന്ദി പറഞ്ഞതും ഞാൻ കണ്ടതാണെന്നും നടി പറയുന്നു. എന്നാൽ ടിവിയിൽ എല്ലാ ചാനലുകളും അതിനു നേർ വിപരീതം എഴുതി കാണിക്കുകയായിരുന്നു വെന്നും അവർ കുറ്റപ്പെടുത്തി.ആരാന്റമ്മക്കു പ്രാന്തിളകുമ്പോൾ കണ്ടു നിൽക്കാൻ നല്ല രസം എന്ന പറഞ്ഞ പോലെയാണിതെന്നും നടി പരിഹസിക്കുന്നു.
സിനിമക്കാരെ കരിവാരി തേയ്ക്കാൻ
നടിക്കു പ്രശ്നമുണ്ടായ ഉടനെ എറണാകുളത്ത് പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ മാധ്യമങ്ങൾ മറന്നു പോയ പോലെയാണെന്നും നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലെന്നും പറഞ്ഞ് ബഹളം വയ്ക്കുകയാണെന്നും ഊർമിള ആരോപിക്കുന്നു. ദിലീപിനു പ്രശ്നം വന്നപ്പോൾ അതിനും അമ്മ കൂടെ നിന്നപ്പോൾ അമ്മക്കു മകൾ വേണ്ടേ , മകൻ മതിയേ എന്നും പറഞ്ഞ് മാധ്യമങ്ങൾ ബഹളം വയ്ക്കുകയാണെന്നും അവർ. ഒരു പ്രശ്നവും ,ഡൈവോഴ്സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയിൽ എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നുവെന്നും നടി പറയുന്നു. എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാൽ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെയാണെന്നും അവർ പറയുന്നു.
സാധാരണക്കാരുടെയും മാധ്യമങ്ങളുടെയും പ്രശ്നം
ഒരു പ്രശ്നം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കണമെന്ന് അമ്മ" തെളിയിച്ചു കഴിഞ്ഞു വെന്ന് നടി പറയുന്നു .ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്നേഹിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു . ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ" സമ്മതിച്ചാൽ സാധാരണക്കാർക്കും ,മാധ്യമങ്ങൾക്കും ഒക്കെസമാധാനമാകുമായിരുന്നുവെന്നും നടി. ഈ പ്രശ്നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കിൽ എല്ലാരുംമൂടിവെക്കാൻ ശ്രമിച്ചേനെയെന്നും അവർ പറയുന്നു.
ശരി തെറ്റുകൾ അറിയാതെ പറയരുത്
ഒരു പ്രശ്നം വരുമ്പോൾ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത് പകരം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ഊർമ്മിള പറയുന്നു.ആർക്കും ഈ ഗതി വരാമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. ശരിതെറ്റുകൾ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുതെന്നും അവർ പറയുന്നു. സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ- നടി പോസ്റ്റ് അവസാനിപ്പിക്കുന്നു.