'എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്, റിപ്പീറ്റ് ചെയ്ത് ടേക്ക് എടുത്തു'; തുറന്ന് പറഞ്ഞ് ഉർവശി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നടപടി സ്വീകരിക്കാൻ താരസംഘടനയായ അമ്മ തയ്യാറാകണമെന്ന് നടി ഉർവശി. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇരകളായവർക്കൊപ്പം താൻ ഉറച്ച് നിൽക്കുമെന്നും ഉർവശി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിലും താരം പ്രതികരിച്ചു.
'സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകനാണെന്നാണ്. വെറുതേ ഒരു ആരോപണമാണോ എന്ന് തിരിച്ചറിയാതെ എങ്ങനെയാണെന്നാണ്. എന്തായാലും ഇങ്ങനെയുള്ള ആരോപണങ്ങൾ എന്തൊക്കെ വന്നാലും സ്ത്രീകളുന്നയിച്ച ആരോപണങ്ങളില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണ്. ഒഴുകിയും തെന്നിയും വസ്തുകൾ പഠിച്ച് പ്രതികരിക്കാം എന്നൊന്നുമല്ല പറയേണ്ടത്, വളരെ ശക്തമായി പ്രതികരിക്കണം. സ്ത്രീകള്‍ ഈ പറയുന്ന ആരോപണങ്ങള്‍ സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയാണ് . സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷന്‍മാര്‍ക്കാണ് ഇത് അപമാനകരമാകമായി വരുന്നത്. സിനിമ ഉപജീവനമായ എത്രയോ നടികളുണ്ട്. ഇത്തരം പുരുഷൻമാർക്കിടയിലാണ് നമ്മൾ ജോലി ചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. അമ്മ സംഘടന വേണം ഈ വിഷയത്തിൽ നടപടിയെടുക്കാൻ.

ഞാന്‍ സിനിമയില്‍ വന്നകാലം മുതല്‍ പഴ്സണല്‍ സ്റ്റാഫിനെ കൊണ്ടുവാരൻ അനുവാദം ഉണ്ടായിരുന്നു. പുതിയ കുട്ടികൾക്ക് അതിനുള്ള സൗകര്യം ഉണ്ടാകില്ല. എന്‍റെ ചേച്ചിമാര്‍, എന്റെ അച്ഛന്‍, ഒക്കെ ലൊക്കേഷനിൽ വന്നിരുന്നു. എന്‍റെ അങ്കിള്‍ രണ്ട് ദിവസം കൂടുമ്പോൾ ലൊക്കേഷനിൽ വന്ന് നോക്കാറുണ്ടായിരുന്നു. ചോദിക്കാനും പറയാനും ആളുള്ളതുകൊണ്ടാകും എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതികരിക്കില്ല എന്നല്ല. ഇത്‍ സമൂഹത്തില്‍ വലിയ കോളിളക്കമുണ്ടാക്കും. ഒരു അന്യഭാഷയിലുള്ള നടിയാണ് ഇപ്പോൾ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.. എന്തായിരിക്കും അവര്‍ അവരുടെ നാട്ടില്‍ പറഞ്ഞിട്ടുണ്ടാവുക. ഇത് വളരെ ഗൗരവത്തിൽ ചിന്തിച്ച് നടപടിയുണ്ടാകണം.
കഴിഞ്ഞ ദിവസം സിദ്ധിഖിന്റെ പത്രസമ്മേളനം കണ്ടിരുന്നു. ആദ്യത്തെ പ്രസ്താവനയെന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെയേ പറയാന്‍ പറ്റൂ. പക്ഷേ ഇനിയങ്ങോട്ട് അതേ രീതിയിലാകരുത്. അങ്ങനെയല്ല ഇങ്ങനെയല്ല എന്നൊന്നും പറയരുത്. ഒരു സ്ത്രീ തന്റെ നാണവും ലജ്ജയും മറന്ന് ഒരു കമ്മിഷന്‍റെ മുമ്പാകെ കൊടുത്ത മൊഴിക്ക് വലിയ വിലകൊടുക്കണം. ചുമ്മാ ആരോടെങ്കിലും വൈരാഗ്യം തീര്‍ക്കാനാണെങ്കില്‍ പ്രസ് മീറ്റ് വിളിച്ച് പറഞ്ഞാല്‍ പോരെ. ഇതങ്ങനെയല്ല പറഞ്ഞത്. ആ സ്ത്രീകളുടെയെല്ലാം ഒപ്പം ഞാൻ എന്നും ഉണ്ടാകും. ഇത് ഒരു നടി എന്നുള്ള നിലയില്‍ എന്‍റെ നിലപാടാണിത്. അമ്മ അമ്മയുടെ നിലപാട് അറിയിക്കണം. ഉടനെ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണം. ഉചിതമായ തീരുമാനം അമ്മയിൽ നിന്നുണ്ടാകണം. രക്ഷിക്കാൻ അറിയുന്നവരെ ശിക്ഷിക്കാവൂ.
ലൈംഗിക അതിക്രമം എന്ന് പറയുന്നത് ഒരു മുറിയിലാണ് നടക്കുന്നത് അതിന് സാക്ഷിയാകാന്‍ പറ്റില്ല. ചെവിയില്‍ വരുമ്പോഴേ കേള്‍ക്കാന്‍ പറ്റൂ. അടിസ്ഥാന കാര്യങ്ങളുടെ കാര്യത്തിൽ വരുന്ന പരാതികൾ ഞാൻ അടക്കം ഇടപെട്ട് പരിഹരിക്കാറുണ്ട്. വ്യക്തമായ കരാറുണ്ടെങ്കിലേ പ്രതിഫലം സംബന്ധിച്ച് ഇടപെടാൻ പറ്റൂ. എങ്കിലും ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. സ്ത്രീകള്‍ക്ക് കിടന്നുറങ്ങാന്‍ നിവൃത്തിയില്ല, മുറിയില്‍ നിന്ന് പേടിച്ച് ഒാടിപ്പോയി എന്നെല്ലാം കേള്‍ക്കമ്പോള്‍ അസ്വസ്ഥതയുണ്ടാകും. എനിക്ക് സംഭവിച്ചിട്ടുണ്ടോയെന്നല്ല, അത് മനസിലാകും.
ഇത്രയും കാലം സിനിമയിൽ നിൽക്കുന്നൊരാൾക്ക് ഇത്തരത്തിലുള്ള നോട്ടം പോലും ഉണ്ടായിട്ടില്ലെന്നത് വലിയ കള്ളമാകും.പക്ഷെ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു. എങ്ങനെയെങ്കിലും അഭിനയിച്ച് വാ എന്ന് പറഞ്ഞ് ഇറക്കിവിട്ടതല്ല എന്നെ എന്റെ കുടുംബവും ബന്ധുക്കളുമൊക്കെ പ്രതികരിക്കും എന്ന ഭയം പലർക്കും ഉണ്ടായിരുന്നു.
സ്ഥാപിതതാല്‍പര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ റിപ്പീറ്റ് ചെയ്ത് ടേക്കെടുക്കും, എടുത്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട് .മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ വേദനിപ്പിക്കേണ്ട കാര്യമില്ല. കതകിൽ മുട്ടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടായാൽ ദുരനുഭവം അവർക്കുണ്ടാകുമെ്ന് അറിയുന്നത് കൊണ്ടായിരിക്കാം', നടി വ്യക്തമാക്കി.












Click it and Unblock the Notifications