''ഞാനാ ചെയ്തേ'', പൊട്ടിക്കരഞ്ഞ് സൂരജ്, ഉത്രയെ കൊന്നെന്ന് പരസ്യമായി കുറ്റസമ്മതം!
കൊല്ലം: ഉത്ര കൊലക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തി ഭര്‍ത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണ് എന്നാണ് സൂരജ് പറഞ്ഞത്. അടൂരിലെ വീട്ടില്‍ സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
Recommended Video
പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സൂരജ് കൊലക്കുറ്റം ഏറ്റു പറഞ്ഞത്. അതേസമയം കുടുംബത്തെ കേസില്‍ നിന്നും രക്ഷിക്കാനുളള നാടകമാണിത് എന്നാണ് ഉത്രയുടെ കുടുംബം പ്രതികരിച്ചിരിക്കുന്നത്.
പരസ്യ കുറ്റസമ്മതം
കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു എന്ന കേസിലെ പ്രതിയാണ് ഭര്‍ത്താവ് സൂരജ്. കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായി വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ് എന്നുമാണ് സൂരജ് ആരോപിച്ചത്. എന്നാലിപ്പോള്‍ സൂരജ് ആദ്യമായി പരസ്യ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്.
ചെയ്തു പോയി
അടൂരിലെ വീട്ടിലേക്ക് വനംവകുപ്പാണ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. ഉത്ര കൊലക്കേസില്‍ ആരോപണം നിങ്ങള്‍ക്കും കുടുംബത്തിനും എതിരെയാണ് ഉയരുന്നത്, എന്താണ് പറയാനുളളത് എന്ന ചോദ്യത്തിനാണ് താനാണ് കൊന്നത് എന്നും ചെയ്തു പോയി എന്നും സൂരജ് പറഞ്ഞത്. കരഞ്ഞ് കൊണ്ടാണ് സൂരജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
പ്രേരണ ഇല്ലെന്ന്
കൊല നടത്താന്‍ പ്രേരണ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്ന് സൂരജ് മറുപടി നല്കി. വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിനും കൊല നടത്താന്‍ കാരണം എന്താണ് എന്ന ചോദ്യത്തിനും ഇല്ല എന്നാണ് സൂരജ് നല്കിയ മറുപടി. കൊല്ലാനുദ്ദേശിച്ചാണ് പാമ്പിനെ വാങ്ങിയത് എന്നും സൂരജ് പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.
കുടുംബത്തെ രക്ഷിക്കാൻ
അതേസമയം സൂരജ് പരസ്യ കുറ്റസമ്മതം നടത്തിയത് കുടുംബത്തെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ഉത്രയുചെ സഹോദരന് ആരോപിക്കുന്നത്. സൂരജ് ആണ് കൊല നടത്തിയത് എന്ന് പോലീസ് തെളിയിച്ച് കഴിഞ്ഞു. കേസില്‍ സൂരജിന്റെ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണിത് എന്നാണ് ഉത്രയുടെ സഹോദരന്റെ പ്രതികരണം.
മാപ്പ് സാക്ഷിയാക്കിയേക്കും
സൂരജിന്റെ അച്ഛന് സുരേന്ദ്രനെ ഇതിനകം തന്നെ പോലീസ് അറസ്ററ് ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. സൂരജ് പാമ്പിനെ വാങ്ങിയ പാമ്പ് പിടുത്തക്കാരന് സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയേക്കും. മാപ്പ് സാക്ഷിയാക്കണം എന്നാവശ്യപ്പെട്ട് സുരേഷ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.