ഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾ
പത്തനംതിട്ട: മലയാളികളുടെ മന:സാക്ഷിയെ മരവിപ്പിച്ച സംഭവം ആയിരുന്നു ഉത്ര വധക്കേസ് (Uthra Murder Case) . സ്വന്തം ഭാര്യയെ അതി ക്രൂരമായ കൊലപ്പെടുത്താൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും പലതവണ പരീക്ഷിച്ച് ഒടുവിൽ വിജയിക്കുകയും ചെയ്ത സൂരജ് (Sooraj) എന്ന കൊടും കുറ്റവാളിയ്ക്ക് കോടതി ശിക്ഷ വിധിച്ചുകഴിഞ്ഞു.
കേരളം കാത്തിരുന്ന വിധി, ഉത്ര കൊലക്കേസിൽ സൂരജിന് തൂക്കുകയറില്ല, ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
നാട്ടുകാരേയും വീട്ടുകാരേയും സംബന്ധിച്ച് അന്തർമുഖനായിരുന്ന ഒരു ചെറുപ്പക്കാരൻ എങ്ങനെയാണ് ഇങ്ങനെ ഒരു കൊടും കുറ്റവാളിയായി മാറിയത്. ഒരിക്കലും മാപ്പുനൽകാൻ ആകാത്ത വിധം ഹീനമായ വിധത്തിൽ, അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതപാതകം ആയിരുന്നു സൂരജ് (Sooraj) നടത്തിയത്. സൂരജിനെ കുറിച്ച് അറിയാം...
അടൂർ സ്വദേശിയാണ് സൂരജ്. പറക്കോട് ശ്രീസൂര്യ വീട്ടിൽ സുരേന്ദ്രന്റേയും രേണുകയുടേയും മൂത്ത മകൻ. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ആർക്കും വലിയ പരാതികളൊന്നും ഇല്ലാതിരുന്ന ഒരു ചെറുപ്പക്കാരൻ. എന്നാൽ വിവാഹ ശേഷം സൂരജ് മാറിയത് ഒരു കൊടും കുറ്റവാളിയായിട്ടായിരുന്നു. 2018 മാർച്ച് 25 ന് ആയിരുന്നു സൂരജ്, ഉത്രയെ വിവാഹം കഴിച്ചത്.
എന്താണ് സൂരജിനെ ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നത് ആരേയും ചിന്തിപ്പിക്കുന്ന കാര്യമാണ്. ഭാര്യയുടെ സ്വത്തുവകകൾ സ്വന്തമാക്കാൻ വേണ്ടിയാണ് സൂരജ് ഇത്രയും ക്രൂരമായ ഒരു കൊലപാതകം ആസൂത്രണം ചെയ്ത നടപ്പിലാക്കിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പാമ്പുകടിയേറ്റുള്ള ഒരു അസ്വാഭാവിക മരണം എന്ന രീതിയിൽ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന രീതിയിൽ ആയിരുന്നു സൂരജ് കൊലപാതകം ആസൂത്രണം ചെയ്തത്.
പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുക എന്നതായിരുന്നു സൂരജിന്റെ പദ്ധതി. അതിനായി കൃത്യമായ പഠനങ്ങൾ നടത്തുകയാണ് സൂരജ് ആദ്യം ചെയ്തത്. യൂട്യൂബിനെ ആയിരുന്നു സൂരജ് ഇതിനായി ആശ്രയിച്ചത്. കൃത്യം നടപ്പിലാക്കാൻ സൂരജ് ആദ്യം ചെയ്തത് ഒരു അണലിയെ വാങ്ങുക എന്നതായിരുന്നു. പാമ്പിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്തു. സ്വയം അത്രയും വലിയ ഒരു റിസ്ക് എടുത്തുകൊണ്ടായിരുന്നു സൂരജിന്റെ നീക്കം. ഒടുവിൽ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉത്ര അന്ന് രക്ഷപ്പെട്ടു. പക്ഷേ, സൂരജിലെ കുറ്റവാളി ആ സമയവും തന്റെ നീക്കത്തിൽ നിന്ന് പിൻമാറിയിരുന്നില്ല.
അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ ആയപ്പോൾ, അടുത്തത് എന്ത് എന്നായിരുന്നു സൂരജ് ചിന്തിച്ചിരുന്നത്. ഇതിനായി വീണ്ടും പാമ്പുകളെ കുറിച്ച് പഠിക്കുകയായിരുന്നു ആശുപത്രിയ്ക്ക് പുറത്തിരുന്ന് അയാൾ ചെയ്തത്. ഒടുവിൽ, തന്റെ കൃത്യം നിർവ്വഹിക്കാൻ മൂർഖൻ പാമ്പാണ് മികച്ചത് എന്ന് അയാൾ കണ്ടെത്തി. ഉത്രയെ കടിപ്പിക്കുന്നതിന് മുമ്പ് പാമ്പിനെ ദിവസങ്ങളോളം പട്ടിണിയ്ക്കിട്ടു. അങ്ങനെ ചെയ്താൽ ഒരു കടിയിൽ തന്നെ കൂടുതൽ വിഷം ശരീരത്തിലേക്ക് എത്തും എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇത്.
പാമ്പുകടിയേറ്റ ഉത്രയെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും സൂരജ് നടത്തി. മൂർഖൻ പാമ്പിന്റെ വിഷം വളരെ പെട്ടെന്ന് തന്നെ നാഡീ വ്യവസ്ഥയെ ബാധിക്കുമെന്നും ആശുപത്രിയിൽ എത്താൻ വൈകിയാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറവാണെന്നും സൂരജ് വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഇത്തവണ തന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സൂരജിന് സാധിച്ചു. ഉത്രയുടെ ജീവിതം അവിടെ അവസാനിക്കുകയും ചെയ്തു.
പാമ്പുകടിയെ കുറിച്ച് നാഗശാപം എന്നൊരു കഥകൂടി പ്രചരിപ്പിച്ച് സ്വയം സുരക്ഷിതമാക്കാനുള്ള എല്ലാ ശ്രമങ്ങളും സൂരജ് നടത്തിയിരുന്നു. പലരും അത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഉത്രയുടെ കുടുംബം ഈ കഥകളൊന്നും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. ഉത്രയുടെ സഹോദരൻ വിഷ്ണു കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നൽകിയതോടെയാണ് കേസിന്റെ ഗതിമാറിയത്. സഹോദരിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു വിഷ്ണുവിന്റെ പരാതി.
പ്രാഥമികാന്വേഷണത്തിൽ തന്നെ പോലീസിന് സംശയം തോന്നിപ്പിക്കുന്ന കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പോലും താൻ കുറ്റം ചെയ്തുവെന്ന് സൂരജ് സമ്മതിച്ചിരുന്നില്ല. അറസ്റ്റിന് ശേഷവും സൂരജ് തന്റെ പതിവ് പല്ലവി ആവർത്തിച്ചു. എന്നാൽ, കേരള പോലീസിന്റെ അന്വേഷണ മികവ് പുറത്തെടുത്ത തെളിവ് ശേഖരണത്തിൽ സൂരജ് പതറി. ഒടുവിൽ കുറ്റകൃത്യം എങ്ങനെ ആസൂത്രണം ചെയ്തു എന്നും നടപ്പിലാക്കി എന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഉത്രയ്ക്കും സൂരജിനും ഒരു കുഞ്ഞുണ്ട്. എന്നാൽ ആ കുഞ്ഞിനെ കുറിച്ച് സൂരജ് പരാമർശിച്ചതേയില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണ്. കോടതി കുറ്റക്കാരനെന്ന് വിധിച്ച ദിവസം പോലും രണ്ടര വയസ്സുള്ള കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കാൻ അയാൾ തയ്യാറായില്ല. മാതാപിതാക്കൾക്കും സഹോദരിക്കും ആരുമില്ലെന്ന പരിവേദനം മാത്രമായിരുന്നു സൂരജ് കോടതിയ്ക്ക് മുന്നിൽ ഉന്നയിച്ചത്. സ്വന്തം കുഞ്ഞിന്റെ ഭാവിയെ ഒരു ആശങ്കയും അയാൾ പ്രകടിപ്പിച്ചില്ല.
മുമ്പൊരിക്കൽ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് നാടകീയാന്തരീക്ഷം സൃഷ്ടിച്ചിരുന്നു സൂരജ്. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ആയിരുന്നു ഇത്. എന്നാൽ കോടതി കുറ്റക്കാരനെന്ന് വിധിച്ചപ്പോൾ, ഒരു വികാര വിക്ഷോഭങ്ങളും ഇല്ലാതെ ഒരു പ്രൊഫഷണൽ കൊലപാതകിയെ പോലെ നിർവ്വികാരതയോടെയാണ് അത് കേട്ടത്.
അപൂർവ്വത്തിൽ അപൂർവ്വമായ കൊലപാതകം എന്നായിരുന്നു വിചാരണ കോടതി ഉത്ര കൊലപാതകത്തെ വിശേഷിപ്പിച്ചത്. സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ പ്രതിയുടെ പ്രായം പരിഗണിച്ചത് അത്തരം ഒരു ശിക്ഷയിലേക്ക് കടക്കരുത് എന്ന അഭ്യർത്ഥനയായിരുന്നു പ്രതിഭാഗം വക്കീൽ മുന്നോട്ടുവച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനൽ പശ്ചാത്തലമില്ല എന്നത് പരിഗണിച്ചും കോടതി പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഇരട്ട ജീവപര്യന്തം വിധിച്ചു. മറ്റ് വകുപ്പുകളിൽ 17 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും വിചാരണ കോടതി വിധിച്ചിട്ടുണ്ട്.
വിചാരണ കോടതി വിധിയിൽ പൂർണ തൃപ്തരല്ല എന്നാണ് ഉത്രയുടെ മാതാവും ബന്ധുക്കളും പ്രതികരിച്ചിരിക്കുന്നത്.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
Recommended Video