അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് ഒരു നിർണായകനീക്കം നടത്തി, എല്ലാം കൃത്യമായ തിരക്കഥയോ? സംഭവിച്ചതെന്ത്
കൊല്ലം: അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ വിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്നത്. ഓരോ വിവരങ്ങളും പുറത്തുവരുമ്പോള്‍ സൂരജ് കൊടും കുറ്റവാളിയാണെന്നാണ് വ്യക്തമാകുന്നത്. ഉത്രയെ അവസാനിപ്പിക്കാന്‍ പലതരത്തിലുള്ള പദ്ധതികളാണ് സൂരജ് തയ്യാറാക്കിയത്. സൂരജിനെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് വേണ്ടി നെട്ടോട്ടത്തിലാണ് പൊലീസ്.
ഇതിനിടെ സൂരജ് ഉത്രയെ കൊല്ലിക്കാന്‍ കൊണ്ടുവന്ന മൂര്‍ഖന്‍ അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. ഇത്തരം പാമ്പുകള്‍ ഉത്രയുടെ വീടിന് സമീപത്ത് കാണാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അറസ്റ്റിലാകുമെന്ന കാര്യം എല്ലാം മുന്നില്‍ കണ്ട് സൂരജ് നേരത്തെ അഭിഭാഷകനെ കണ്ട് നിയമസഹായം തേടിയതായി റിപ്പോര്‍ട്ട്. അറസ്റ്റിലാകുന്നതിന് തലേ ദിവസമാണ് സൂരജ് അഭിഭാഷകനെ കണ്ടത്.
നിയമസഹായം
സൂരജ് പൊലീസ് കസ്റ്റഡിയിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസിനെതിരെ ഉന്നയിച്ച ആരോപണം അഭിഭാഷകന്റെ നിയമോപദേശത്തെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. തെളിവികള്‍ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജ് ആരോപിച്ചത്. ഉത്രയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കുപ്പി പൊലീസ് കൊണ്ടിട്ടതാണെന്നും സൂരജ് ആരോപിച്ചിരുന്നു. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
ജാമ്യത്തിന് നീക്കം
അതേസമയം, സൂരജിന്റെ ജാമ്യത്തിനായുള്ള നീക്കം കുടുംബം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മജിസ്‌ടേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നതിനാല്‍ ഹൈക്കോടതി വഴി ജാമ്യം തേടാനാണ് കുടുംബത്തിന്റെ ശ്രമം. നിലവില്‍ പ്രതികളായ സൂരജിനെയും പാമ്പ് പിടിത്തക്കാരനായ സുരേഷിനെയും നാല് ജിവസത്തെ കസ്റ്റഡിയിലാണ് പൊലീസ് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ഉത്രയുടെ വീട്ടിലും സൂരജിന്റെ വീട്ടിലുമായി തെളിവെടുപ്പ് നടത്തുകയാണ്.
കൊടുംകുറ്റവാളി സൂരജ്
സൂരജ് കൊടും കുറ്റവാളിയാണെന്ന തരത്തിലുള്ള വിവരങ്ങളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്. വിവാഹ മോചനം ആവശ്യപ്പെട്ട ശേഷം കടുത്ത പക ഇയാളുടെ മനസ്സിലുണ്ടായിരുന്നു. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് സൂരജ് ഉത്രയ്ക്ക് മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നു. രണ്ട് തവണ പാമ്പ് കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നത് ഇതുകൊണ്ടാവാം. സൂരജ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ആന്തരീകാവയങ്ങളുടെ രാസപരിശോധ ഫലം വന്നാല്‍ ഇക്കാര്യം ഉറപ്പിക്കാം. കൂടാതെ ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂരജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അന്വേഷണം ബന്ധുക്കളിലേക്കും
കേസിന്റെ അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്. പാമ്പുകൊത്തുന്നത് കണ്ടില്ലെന്നും, ശബ്ദം മാത്രമാണ് കേട്ടതെന്നും ഇയാള്‍ സമ്മതിച്ചു. എന്നാല്‍ വീട്ടില്‍ സ്റ്റെയര്‍കേസിന്റെ പടികള്‍ നേരത്തെ ഉത്ര കണ്ടുവെന്ന പറഞ്ഞത് അണലിയല്ലെന്നും ചേരയാണെന്നും സൂരജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 650 മില്ലിഗ്രാമിന്റെ ആറ് പാരസൈറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ച് ചേര്‍ത്താണ് സൂരജ് ഉത്രയ്ക്ക് നല്‍കിയത്.
Recommended Video
സൂരജിനെ കുടുക്കിയത്
ഉത്ര കൊലപ്പെടുന്ന ദിവസം പതിവിലും നേരത്തെ സൂരജ് പ്രഭാതകൃത്യങ്ങള്‍ക്കായി മുറിക്ക് പുറത്തിറങ്ങി. തുടര്‍ന്നാണ് ഉത്ര മരിച്ചതായി സ്ഥിരീകരിച്ചത്. സൂരജ് നിലവിളി കേട്ടെങ്കിലും പതിയെയാണ് മുറിയില്‍ എത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ സൂരജും ഉത്രയുടെ സഹോദരന്‍ വിഷ്ണുവും ചേര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന എസി റൂമിന്റെ വാതിലുകള്‍ തുറന്നിടാറില്ല. എന്നിട്ടും പാമ്പെങ്ങനെ വന്നു എന്ന ചോദ്യമാണ് സൂരജിനെ കുടുക്കിയത്.