Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിമാരുടെ ഫണ്ട് വിനിയോഗം; പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധം, വിശദീകരിച്ച് എംകെ രാഘവൻ എംപി

ഫണ്ട് ചിലവഴി്കുന്നതിൽ കേരളത്തിലെ എംപിമാർ ഏറെ പിറകിലാണെന്ന വാർത്തകൾക്ക് മറുപടിയുമായി എംകെ രാഘവൻ എംപി. സംസ്ഥാനത്തെ മുഴുവൻ എം.പിമാരും എം.പി ഫണ്ടിന്റെ 100% വും വിനിയോഗിച്ചവരാണ്. എന്നാൽ സാങ്കേതിക പ്രശ്നം കാരണം ഇവയിൽ പലതും സർക്കാർ പോർട്ടലിൽ പ്രദർശിപ്പിക്കാ്ത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

എം.പി ഫണ്ട് ചെലവഴിക്കുന്നതിൽ കേരളത്തിലെ എം.പിമാർ വളരെ പിന്നിലെന്ന തരത്തിൽ വാസ്തവ വിരുദ്ധമായ ഒരു വാർത്തയും പ്രസ്തുത വിഷയത്തിൽ ഓൺലൈൻ ചാനലുകളുടെ അജ്ഞതയും ശ്രദ്ധയിൽപ്പെടുത്തുകയും, നിജസ്ഥിതി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ഏതാനും ചിലർ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചില വസ്തുതകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എം.പി ഫണ്ടുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളിലൂടെ സി.പി.എം സൃഷ്‌ടിക്കാൻ ശ്രമിച്ച പുകമറകൾക്ക് തെളിവ് സഹിതം നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. (ലിങ്ക് കമന്റ് ബോക്സിൽ നൽകുന്നു) ഇപ്പോൾ ഇടത് എം.പിമാരെ കുറിച്ചും അതേ പ്രചരണമാണ് ഇക്കാര്യത്തിൽ ചില മാധ്യമങ്ങൾ നൽകുന്നത്.

ragh-17

ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ഓഡിറ്റിന് വിധേയമാകുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ്. വ്യക്തിപരമായി ഇതിനെ സ്വാഗതം ചെയ്യുന്നു. അതെ സമയം, തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ദുഷ്‌ടലാക്കോടെ തികച്ചും അവാസ്തവമായി 'എം.പിമാർ ഫണ്ട് ചെലവഴിച്ചില്ല' എന്ന തലക്കെട്ടിൽ വാർത്തകൾ നൽകുന്നത് ജനാധിപത്യ വിരുദ്ധമാണ്.
കഴിഞ്ഞ കുറെ കാലമായി ഇക്കാര്യത്തിൽ വീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. ഒന്നുകിൽ എം.പി.എൽ.എ.ഡി.എസ് (മെമ്പർ ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്‌കീം) പദ്ധതിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പഠിക്കുന്നില്ല. അല്ലെങ്കിൽ ബോധപൂർവ്വം നുണ പ്രചാരണം നടത്തുന്നു.

എം.പി ഫണ്ട് ചെലവഴിച്ചു എന്ന് സാങ്കേതികമായി അർത്ഥമാക്കുന്നത് ഒരു പദ്ധതി അതിന്റെ ഫിസിക്കൽ വർക്ക് പൂർത്തീകരിച്ച് ബിൽ സെറ്റിൽ ചെയ്യുക എന്നാണ്. ഒരു പാർലമെന്റ് അംഗം നിർദ്ദേശിക്കുന്ന പദ്ധതി, ഇ-സാക്ഷി പോർട്ടൽ മുഖേന പ്രപ്പോസലായി സമർപ്പിച്ചാൽ, പദ്ധതി നടപ്പിലാക്കാൻ ചുമതലയുള്ള ജില്ലാ കളക്ടർ, ഇംപ്ലിമെന്റിംഗ് ഏജൻസിയെ നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി 45 ദിവസങ്ങൾക്കുള്ളിൽ പദ്ധതിക്ക് ഭരണാനുമതി നല്കിയിരിക്കണം എന്നാണ് എം.പി ഫണ്ടിന്റെ മാർഗ നിർദ്ദേശം. കേരളത്തിൽ കക്ഷി രാഷ്ട്രീയ ബേധമന്യേ ഒരു പാർലമെന്റ് അംഗവും നിർദേശിക്കുന്ന പദ്ധതികളിൽ ബഹുഭൂരിപക്ഷവും വിവിധ സാങ്കേതിക കാരണങ്ങളാൽ 45 ദിവസങ്ങൾക്കുള്ളിൽ ഭരണാനുമതി ലഭിക്കാറില്ല.

കേന്ദ്ര സർക്കാരിന്റെ ഇ-സാക്ഷി പോർട്ടലിൽ നിന്ന് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ ഇതുവരെ എം.പി എന്ന നിലയിൽ ഞാൻ നിർദേശിച്ച പദ്ധതികളുടെ മുഴുവൻ വിവരങ്ങളും പദ്ധതി നിർദേശിച്ച തിയ്യതി ഉൾപ്പെടെ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. എന്റെ പദ്ധതികളുടെ വിശദമായ ലിസ്റ്റ് കമന്റ് ബോസ്കിൽ നൽകുന്നു. 4.90 കോടി വീതം 9.80 കോടി രൂപയാണ് കഴിഞ്ഞ രണ്ട് വർഷക്കാലയളവിനുള്ളിൽ കേന്ദ സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 2024-25 സാമ്പത്തിക വർഷത്തെ 4.90 കോടി രൂപയുടെ പദ്ധതികൾ 2025 മാർച്ച് 31 മുൻപ് തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഈ പദ്ധതികളിൽ 1.23 കോടി രൂപയുടെ പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിക്കപ്പെട്ടതാണെങ്കിലും, ബിൽ സെറ്റിൽ ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസം വന്നിരിക്കുന്നു എന്ന സാങ്കേതികത്വമാണ് നിലവിലുള്ളത്.

എന്റെ പദ്ധതികളുടെ വിശദ വിവരം താഴെ നൽകുന്നു.
- 2024-25 സാമ്പത്തിക വർഷം ആകെ അനുവദിച്ച 4.90 കോടി രൂപയുടെ 134 പദ്ധതികൾക്കാണ് പദ്ധതി നിർദ്ദേശം നൽ കിയിട്ടുള്ളത്.
- ഇതിൽ 1.23 കോടി രൂപ വരുന്ന 28 പദ്ധതികൾ ഇതിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
- 10 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തി ഇപ്പോൾ നടന്നുകോണ്ടിരിക്കുകയാണ്.
- 11 വർക്കുകൾ കരാർ എക്സിക്യുട്ട് ചെയ്ത് നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിലാണ്.
- 32 പദ്ധതികളുടെ ഓക്ഷൻ ഒരാഴ്ചക്കകം പൂർത്തിയാവും.
- 5 പദ്ധതിയകൾ ഇപ്പോൾ ടെണ്ടറിംഗ് സ്റ്റേജിലാണ്.
- ശേഷിക്കുന്ന 48 പദ്ധതികളിൽ 35 പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാകുകയും, 13 പദ്ധതികൾ തുടർ നടപടികളിലേക്ക് കടക്കുന്നവയുമാണ്. ഇതിന് പുറമെ ഭരണാനുമതിക്കായി രേഖകൾ സമർപ്പിക്കപ്പെട്ടവയും, എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ ആസൂത്രണ സമിതി ഓഫീസുകളിൽ നൽകിയത് വേറെയുമുണ്ട്.

പദ്ധതി നിർദേശിച്ചിട്ടും ഭരണാനുമതി ലഭിക്കാത്ത ഏതാനും പദ്ധതികളും ബാക്കിയുണ്ട്. ഇതെല്ലം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ്. എം.പി എന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ കൃത്യമായി തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ വിവരങ്ങൾ വെബ് സൈറ്റിൽ യഥാസമയം അപ്ഡേറ്റ് അകാത്തതിന് ഉദ്യോഗസ്ഥ തലത്തിലെ പ്രതിസന്ധികളും കാരണമായിട്ടുണ്ട്. നവംബർ മാസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഒരു മാസത്തിലധികം കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഇതിനൊന്നും ഞാൻ അടക്കമുള്ള എം.പിമാർ ഉത്തരവാദികൾ അല്ല. ഇതിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതിനാൽ സർക്കാർ ഓഫീസുകളിൽ അവശ്യസേവനങ്ങൾ പോലും മുടങ്ങുന്ന സാഹചര്യവുമുണ്ട്.

കോഴിക്കോടിനെ സംബന്ധിച്ച്, എം.പി ഫണ്ടിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എസ്.ഐ.ആർ ഡ്യൂട്ടിക്കായും, ബി.എൽ.ഒ ഡ്യൂട്ടിക്കായും ഉദ്യോഗസ്ഥർ നിയോഗിക്കപ്പെടുന്നത് ആകെ പ്രവർത്തനത്തെ തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. അന്തിമ ബിൽ സെറ്റിൽ ചെയ്യേണ്ട ജില്ലാ ഫൈനാൻസ് ഓഫീസിലെയും സ്ഥിതി മറിച്ചല്ല.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ തന്നെ ആകെ 1 ക്ലർക്കിനെ വെച്ച് പ്രവർത്തിക്കുന്നതിന്റെ പ്രയാസം കഴിഞ്ഞ ദിവസം ചേർന്ന എം.പി ഫണ്ട് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ മുൻപാകെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സങ്കടത്തോടെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥ ക്ഷാമം മൂലം എം.പി ഫണ്ട് അവലോകന യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ള ഉദ്യോഗസ്ഥരിൽ പലർക്കും നടപടിക്രമങ്ങൾ എപ്പോൾ പൂർത്തിയാക്കും എന്ന് മറുപടി വ്യക്തമായി പറയാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഒരു കാര്യം മാധ്യമങ്ങളെയും ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെയും ഓർമിപ്പിക്കുന്നു. എം.കെ രാഘവൻ ഇന്നലെ എം.പിയായ ആളല്ല. കഴിഞ്ഞ 16 വർഷത്തിനിടെ ഒരു നയാ പൈസ എം.പി ഫണ്ടിൽ നിന്ന് കോഴിക്കോടിന് നഷ്‌ടമായിട്ടില്ല. ഇനിയൊട്ട് നഷ്‌ടമാകാൻ പോകുന്നുമില്ല. പത്ത് രൂപ അധികം കിട്ടിയാൽ എന്റെ മണ്ഡലത്തിന്റെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ജനപ്രതിനിധിയാണ് ഞാൻ. അത് ഈ കോഴിക്കോടിന് മുന്നിൽ പ്രവൃത്തിച്ച് തെളിയിച്ചതുമാണ്. എം.പി ഫണ്ടിൽ പദ്ധതി നിർദേശം നൽകൽ ആണ് എം.പി ഓഫീസിന്റെ ഉത്തരവാദിത്തം. പദ്ധതി നടപ്പാക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. പദ്ധതി നിർദേശത്തിൽ ഞാൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ല എന്നത് രേഖകൾ സാക്ഷിയാണ്. പോർട്ടൽ അപ്‌ഡേറ്റ് ആകാത്തത് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ്.
സംസ്ഥാനത്തെ മുഴുവൻ എം.പിമാരും എം.പി ഫണ്ടിന്റെ 100% വും വിനിയോഗിച്ചവരാണ്. സാങ്കേതികത്വം കാരണം ഡാഷ്ബോർഡ് അപ്‌ഡേറ്റ് ആകാത്തത് മനസ്സിലാക്കാതെയോ മനസ്സിലായിട്ടും തെറ്റിദ്ധരിപ്പിക്കാമെന്ന ലക്ഷ്യത്തോടെയോ മാധ്യമ പ്രവർത്തനം നടത്തുന്ന ചിലർ സ്വന്തം നിലവാരം പൊതുസമൂഹത്തിന് മുന്നിൽ ഓഡിറ്റിങ് വിധേയമാക്കാൻ തയ്യാറാകട്ടെ'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+