'മതത്തിന്റെ പേരിൽ വോട്ട് മേടിച്ച് മതത്തിന്റെ മൂല്യങ്ങളെ തന്നെ ഇടിച്ചു താഴ്ത്തുന്ന കെ എം ഷാജിമാർ'
തിരുവനന്തപുരം; കെഎം ഷാജിയ്ക്കെതിരെ രൂക്ഷവിമർശവുമായി വി അബ്ദുറഹിമാൻ എംഎൽഎ. മതത്തിന്റെ പേരിൽ വോട്ട് മേടിച്ച് മതത്തിന്റെ മൂല്യങ്ങളെ തന്നെ ഇടിച്ചു താഴ്ത്തുന്ന കെ എം ഷാജിമാർ മതത്തിനും, സമൂഹത്തിനും തന്നെ അപമാനമാവുകയാണെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞു.നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ സ്വന്തംസമുദായത്തെ ആകെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള തീർത്തും അവാസ്ഥവമായ പ്രസ്ഥാവനയാണ് ഷാജിയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് മതവും വിശുദ്ധ ഖുർആനും ആഴത്തിൽ പഠിച്ച പല പണ്ഡിതരും ചൂണ്ടികാണിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുർആൻ തെറ്റായി വ്യാഖാനിച്ച് വിശ്വാസി സമൂഹത്തെ അദ്ദേഹം തെറ്റിദ്ധാരണയുടെ മുൾമുനയിലാക്കി എന്നതാണ് സത്യമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം.
അക്ഷരം പഠിപ്പിക്കാനാണോ, വിശുദ്ധ ഖുർആൻ പഠിപ്പിക്കാനാണോ യുദ്ധ തടവുകാരോട് പ്രവാചകൻ മുഹമ്മദ് നബി (സ) ആഹ്വാനം ചെയ്തതെന്ന് സമുദായ-രാഷ്ട്രീയ നേതാവായ പാണക്കാട് തങ്ങളെങ്കിലും കെ എം ഷാജിക്ക് പറഞ് കൊടുക്കണം. ഏതാനും നിരക്ഷരരായ അനുജരർക്ക് സാക്ഷരരായ യുദ്ധതടവുകാരെ ഉപയോഗിച്ച് അക്ഷര ജ്ഞാനം പകർന്നു നൽകുക വഴി ജനങ്ങളെ നേർ മാർഗത്തിലേക്കും, നന്മയിലേക്കും എളുപ്പത്തിൽ കൊണ്ടുവരാനാകും എന്ന മഹത്തായ ആശയമാണ് മുഹമ്മദ് നബി (സ) നടപ്പാക്കാൻ ശ്രമിച്ചത്. അക്ഷരവെളിച്ചം പ്രാകൃത വിഭാഗത്തെ വരെ നന്മയിലേക്ക് നയിക്കുമെന്ന പ്രവാചകന്റെ ദീർഘവീക്ഷണമായാണ് ഇതിനെ ഇസ്ലാമിക പണ്ഡിത ലോകം കാണുന്നത്. എന്നാൽ ഷാജിയെപ്പോലെ മതത്തെ വിറ്റ് വോട്ടാക്കുന്നവർ ഇന്ന് ഇസ്ലാമിക ആശയങ്ങളെ വരെ തെറ്റായി വ്യഖ്യാനിച്ച് വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതും ലോകം മുഴുവൻ ലൈവ് ആയി കാണുകയും കേൾക്കുകയും ചെയ്യുന്നതിനിടെ.
മതത്തിന്റെ പേരിൽ വോട്ട് മേടിച്ച് മതത്തിന്റെ മൂല്യങ്ങളെ തന്നെ ഇടിച്ചു താഴ്ത്തുന്ന കെ എം ഷാജിമാർ മതത്തിനും, സമൂഹത്തിനും തന്നെ അപമാനമാവുകയാണ്.നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ സ്വന്തംസമുദായത്തെ ആകെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള തീർത്തും അവാസ്ഥവമായ പ്രസ്ഥാവനയാണ് ഷാജിയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് മതവും വിശുദ്ധ ഖുർആനും ആഴത്തിൽ പഠിച്ച പല പണ്ഡിതരും ചൂണ്ടികാണിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുർആൻ തെറ്റായി വ്യാഖാനിച്ച് വിശ്വാസി സമൂഹത്തെ അദ്ദേഹം തെറ്റിദ്ധാരണയുടെ മുൾമുനയിലാക്കി എന്നതാണ് സത്യം. നിർബന്ധിത മത-ഖുർആൻ പഠനമെന്ന മുസ്ലിം സമുദായം ഒരിക്കലും അംഗീകരിക്കാത്ത കാര്യം മുഹമ്മദ് നബി (സ) യുടെ കാലത്ത് നടന്നുവെന്ന അദ്ദേഹത്തിന്റെ പ്രയോഗം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ചട്ടപ്രകാരം സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ട്.
Recommended Video
സമുദായത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ വിശുദ്ധ ഖുർആൻ എങ്കിലും പൂർണ അർഥത്തോടെ മനസിലാക്കണമെന്ന് അഭ്യർഥിക്കുന്നു. യുദ്ധ തടവുകാരായ അഭ്യസ്ഥവിദ്യർക്ക് വിടുതൽ വേണമെങ്കിൽ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസം പകർന്ന് നൽകണമെന്ന മുഹമ്മദ് നബി (സ) യുടെ നിർദേശം വിശുദ്ധ ഖുർആൻ പഠിപ്പിക്കണമെന്നാക്കി വളച്ചൊടിച്ച ഷാജി എന്താണ് ലക്ഷ്യമിട്ടതെന്ന് അദ്ധേഹം തന്നെവ്യക്തമാക്കേണ്ടതാണ്
ലോകത്തെയാകെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കുന്ന അതിമഹനീയമായ വിശുദ്ധവചനം സ്വന്തം താൽപര്യപ്രകാരം എങ്ങനെയാണ് ഒര് വിശ്വാസിക്ക് ഇവ്വിതം വളച്ചൊടിക്കാനാവുക. മതത്തെ മറയാക്കി അധികാരം കയ്യാളുന്ന ലീഗ് പ്രതിനിധി അതിനു വേണ്ടി വിശുദ്ധ ഖുർആനെ മറയാക്കരുതായിരുന്നു സമുദായത്തെ അവഹേളിക്കുന്ന ഈപരാമർശം നടത്താൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചതെന്തെന്ന് അറിയാൻ ഏവർക്കും താൽപര്യമുണ്ട്.
അതോടൊപ്പം തന്നെ തെറ്റിദ്ധാരണ പരത്തുന്നതാണ് സി എച്ച് പ്രസ്സിൽ നിന്ന് അച്ചടിച്ചാണ് വിശുദ്ധ ഖുർആൻ ലോകം മുഴുവൻ വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം സഭയിൽ പറഞ്ഞത്. ഇതും തീർത്തും തെറ്റാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പി കെ അബ്ദുറബ്ബ് എം എൽ എയോട് ഒന്ന് വിളിച്ചു ചോദിച്ചാൽ എവിടെയാണ് ആ പ്രസ് എന്നും, എങ്ങോട്ടെല്ലാം അവിടെ നിന്ന് വിശുദ്ധ ഖുർആൻ വിതരണത്തിന് കൊണ്ടുപോകുന്നുണ്ടെന്നും മനസിലാക്കാം. എവിടെ നിന്നാണ്, ആരാണ് അദ്ദേഹത്തിന് ഇത്തരം തെറ്റായ വിവരങ്ങൾ നൽകിയത്. എന്ത് ധൈര്യത്തിന്റെ അടിസ്ഥാനത്തിലാണ് സാധാരണ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകുക എന്ന മഹത്തായ ഉദ്യമത്തെ കേവലം മതപരിവർത്തനമായി ചുരുക്കാൻ അദ്ദേഹം തയ്യാറായത്. സമുദായത്തോട് ഇക്കാര്യങ്ങൾ വിശദീകരിക്കാനും വ്യക്തമാക്കാനും ഷാജിയെ നിയമസഭയിലെത്തിച്ച മുസ്ലിംലീഗ് തയ്യാറാകണം. ഈ പരാമർശങ്ങളിലെ തെറ്റ് തിരുത്തി പൊതുസമൂഹത്തിന്റെ മുന്നിൽ മുസ്ലിം സമുദായത്തെ അപമാനിച്ചതിന് കെ എം ഷാജിയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കാൻ മുസ്ലിംലീഗ് അധ്യക്ഷനായ പാണക്കാട് തങ്ങൾ തന്നെ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുകയാണ്.