പ്രധാനമന്ത്രി വരേണ്ട സാഹചര്യമില്ല, കേരളത്തിന് നേരത്തെ നൽകിയ 3047 കോടിയിൽ പകുതി ബാക്കിയെന്ന് മന്ത്രി
കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും നല്‍കിക്കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ദുരിതത്തെ നേരിടാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും സംസ്ഥാനത്തിനുണ്ട്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തേണ്ട സാഹചര്യം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം നല്‍കിയ 3047 കോടി രൂപയില്‍ പകുതിയോളം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. പ്രളയ സഹായത്തിന് വിദേശ ഫണ്ട് സ്വീകരിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ 4000 കോടി ബാക്കിയുണ്ടെന്ന് നേരത്തെയും വി മുരളീധരന്‍ പറഞ്ഞിരുന്നു. മാത്രമല്ല കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് സംസ്ഥാന സര്‍ക്കാര്‍ സഹായമൊന്നും വേണ്ടെന്ന് പറഞ്ഞതായും വി മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് എത്തി.
കേന്ദ്ര സഹായം ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രിയോട് പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. അദ്ദേഹം തന്നോട് ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ തനക്ക് ഹിന്ദി അറിയില്ലെന്ന് താന്‍ മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണ് സംസാരിച്ചത്. താന്‍ പറയാത്ത കാര്യം മനസ്സിലാക്കാനുളള വൈഭവം കേന്ദ്ര സഹമന്ത്രിക്കുണ്ടോ എന്ന് മുരളീധരനെ പിണറായി പരിഹസിക്കുകയുമുണ്ടായി.