പ്രവാസികളില്‍ നിന്നും ക്വാറന്‍റീന് ഫീസ് വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് വാങ്ങിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രചരിപ്പിക്കപ്പെടുന്നത് പോലെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് നിർബന്ധിത ക്വാറന്റൈനു പണം വാങ്ങണമെന്ന് കേന്ദ്രം സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് തടിതപ്പാൻ മുഖ്യമന്ത്രിയും സര്‍ക്കാരും നോക്കേണ്ടതില്ല. പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാമെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറഞ്ഞത്. അല്ലാതെ പണമില്ലാത്ത പ്രവാസിയിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കൊവിഡ് കേസുകള്‍ കുറച്ച് കാണിച്ച് കള്ളക്കണക്കിൽ ഒന്നാമതാണെന്ന് പറയുകയാണ്. എന്നാല്‍ കോവിഡ് പരിശോധനയുടെ കാര്യമെടുത്താൽ 26 ആം സ്ഥാനത്താണ് സംസ്ഥാനം. സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്താനുളള ഐസിഎംആര്‍ നിര്‍ദേശം പിന്തുടരുന്നുമില്ല. വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയും സംഘവും സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കില്ല എന്ന ധാരണയിലാണോ മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കഷ്ടിച്ച് പതിനായിരം പ്രവാസികള്‍ മാത്രമാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിനുള്ളില്‍ കേരലത്തില്‍ വന്നത്. ഇനിയുള്ള ആഴ്ചകളില്‍ കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സ്ഥിതിയുണ്ടാവും. ഇത്തരം സാഹചര്യം മുന്‍കൂട്ടി കാണാതെ കത്തെഴുതിയിട്ട് മാത്രം കാര്യമില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാറിന്‍റെ കാര്യക്ഷമതക്കുറവ് പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ് മുഖ്യമന്ത്രി സര്‍ക്കാരും. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാണ്ണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത്. വീമ്പുപറച്ചില്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ പ്രവര്‍ത്തിയിലേക്ക് തിരിയണമെന്നും വി മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications