'രമേശ് ചെന്നിത്തല ഇനിയും ഭൂമി ഉരുണ്ടതാണെന്ന് മനസിലാകാത്ത ആളാണോ?', രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന നിയമസഭ പാസാക്കിയ പൗരത്വ പ്രമേയം പോലെ പമ്പര വിഡ്ഢിത്തമാണ് ഗവർണറെ തിരിച്ചു വിളിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യമെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുരളീധരന്‍റെ വിമര്‍ശനം. പോസ്റ്റ് വായിക്കാം
പൗരത്വ നിയമ വിവാദത്തിൽ ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാസാക്കാൻ ആവശ്യപ്പെട്ട രമേശ് ചെന്നിത്തല ഇനിയും ഭൂമി ഉരുണ്ടതാണെന്ന് മനസിലാകാത്ത ആളാണോ? സംസ്ഥാന നിയമസഭ പാസാക്കിയ പൗരത്വ പ്രമേയം പോലെ പമ്പര വിഡ്ഢിത്തമാണ് ഗവർണറെ തിരിച്ചു വിളിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം.
ജനാധിപത്യത്തെ കുഴിച്ചുമൂടാനും സ്വാർത്ഥ താത്പര്യങ്ങൾക്ക് കളമൊരുക്കാനുമുള്ള കുടിലതന്ത്രങ്ങളുമായാണ് പ്രതിപക്ഷവും സംസ്ഥാന സർക്കാരും മുന്നോട്ടു പോകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനാധിപത്യത്തിന്റെ അന്തസും ഇന്ത്യൻ ഭരണഘടനയുടെ ഔന്നത്യവും കാത്തു സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാൽ, പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭം ഗതി മാറി ഒഴുകുന്ന വിചിത്ര ദൃശ്യമാണ് ഇപ്പോൾ കേരളത്തിൽ.
പൗരത്വ നിയമം വഴി ഇന്ത്യാക്കാരല്ലാതെയായി മാറുന്നവരെന്ന് മുസ്ലീം സമൂഹത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കാൻ പിണറായി വിജയനും രമേശ് ചെന്നിത്തലയും മത്സരിക്കുകയാണ്. ലക്ഷ്യമൊന്നുമാത്രം, മുസ്ലീം വോട്ടുകൾ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലെത്തിക്കുക. നിയമത്തിൽ മുസ്ലീങ്ങൾക്കെതിരായി ഒന്നുമില്ലെന്ന സത്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിലൂടെ ജനം അറിയുമെന്ന ഭയമാണ് അദ്ദേഹത്തെ കെട്ടുകെട്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ.
നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവർണർ അവഹേളിക്കുന്നതാണ് കാരണമെന്ന് പറയുന്ന ചെന്നിത്തലയോട് ഒരേയൊരു ചോദ്യം. പാർലമെന്റ് പാസാക്കിയ, രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ കീറിയെറിയുകയും പുലഭ്യം പറയുകയും ചെയ്യുന്ന നിങ്ങൾക്ക് ഈ അവഹേളന വാദം ഉയർത്താൻ എന്ത് ധാർമ്മികതയാണുള്ളത്?