ഇനിയും ജനപ്രതിനിധിയായി തുടരാന്‍ ലജ്ജയില്ലേ? സര്‍ക്കാരിനെ ഭിത്തിയിലൊട്ടിച്ച് വി മുരളീധരന്
തിരുവനന്തപുരം: പട്ടിണി സഹിക്കാൻ വയ്യാതെ തിരുവനന്തപുരത്തെ മാതാവ് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഭരണ സിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത് അവർ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ ലജ്ജയില്ലേയെന്ന് മുരളീധരന് ചോദിച്ചു. കേരളം ലോകത്തിന് മുന്നിൽ തല താഴ്ത്തുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇനിയെങ്കിലും, ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബഹീനരിലേക്കും സംസ്ഥാന സർക്കാരിന്റെ കണ്ണെത്തണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരന് പറഞ്ഞു.പോസ്റ്റ് വായിക്കാം
'പുറമ്പോക്കിൽ കഴിയുന്ന ആറുമക്കളുള്ള ഒരു സ്ത്രീ പട്ടിണിമൂലം അവരുടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ മലയാളിയുടെ നമ്പർ വൺ കേരളത്തിലാണ്. മദ്യപാനിയായ ഭർത്താവും മുഴുപ്പട്ടിണിമൂലം മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങളുമുള്ള നിരാലംബയായ ആ സ്ത്രീ പിന്നെ എന്തു ചെയ്യാനാണ്?ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ഭാരതം ഏറെ മുന്നേറുമ്പോൾ, കേരളത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രയോജനം ഇതുപോലെയുള്ള പാവപ്പെട്ടവർക്ക് മുടക്കുന്നത് ആരെന്നറിഞ്ഞേ തീരൂ. ലൈഫ് പദ്ധതിയിലെ അർഹരിൽ ഇവർ പെടാതെ പോയത് എന്തുകൊണ്ടാണ്?
ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത് അവർ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ ലജ്ജയില്ലേ?വരുമാനമാർഗ്ഗമെന്ന് പറഞ്ഞ് മദ്യനയത്തിൽ വെള്ളം ചേർത്ത സംസ്ഥാന സർക്കാരാണ് ഈ കുടുംബത്തിന്റെ ദുരിതത്തിന് ഒരു പ്രധാന കാരണം. വിശപ്പിനോടാണ് നമ്മൾ കടക്കൂ പുറത്തെന്ന് പറയേണ്ടത്. കുഞ്ഞുങ്ങളെ നോക്കാതെ മദ്യത്തിൽ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടത്.
കേരളം ലോകത്തിന് മുന്നിൽ തല താഴ്ത്തുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇനിയെങ്കിലും, ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബഹീനരിലേക്കും സംസ്ഥാന സർക്കാരിന്റെ കണ്ണെത്തണം. അതിനുള്ള ഒരു മുന്നറിയിപ്പാണ് ഇന്ന് നാം കണ്ട, സ്വന്തം കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം കിട്ടാൻ വേണ്ടി അവരെ ചിറകിനടിയിൽ നിന്ന് മാറ്റേണ്ടി വന്ന പെറ്റമ്മയുടെ പിടച്ചിൽ. ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ വരരുതേയെന്ന് മാത്രമാണ് ഉള്ളുലയ്ക്കുന്ന ഈ കാഴ്ച കാണുമ്പോഴുള്ള പ്രാർത്ഥന.'
ഒടുവില്‍ ഷെയ്ന് വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെടുന്നു, ആദ്യമായി പ്രതികരിച്ച് താരം