കഴക്കൂട്ടത്ത് സുരേന്ദ്രനല്ല, വി മുരളീധരന്? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ കൈയ്യിൽ... ലക്ഷ്യം തലസ്ഥാനം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ സുപ്രധാന ലക്ഷ്യം. എന്നാല്‍, അതില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോരാട്ടത്തിനാണ് ബിജെപി ഇപ്പോള്‍ കളമൊരുക്കുന്നത്.
മത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തന്നെ തിരുവനന്തപുരത്ത് രംഗത്തിറക്കാനാണ് നീക്കം. കേന്ദ്ര മന്ത്രിയും രാജ്യസഭ എംപിയും ആയ വി മുരളീധരനും ഇത്തവണ മത്സരരംഗത്തുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...
കഴക്കൂട്ടം മണ്ഡലം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ ബിജെപി രണ്ടാമതെത്തിയ രണ്ടാമത്തെ മണ്ഡലം ആയിരുന്നു കഴക്കൂട്ടം. വി മുരളീധരന് ആയിരുന്നു സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 42,732 വോട്ടുകളാണ് വി മുരളീധരന് നേടിയത്. സിറ്റിങ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ എംഎ വാഹിദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഈ നേട്ടം.
സുരേന്ദ്രനെ പരിഗണിക്കാന്‍
സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനായി ഇത്തവണ പരിഗണിക്കപ്പെടുന്ന മണ്ഡലം കൂടിയായിരുന്നു കഴക്കൂട്ടം. സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുകയാണെങ്കില്‍, വിജയ സാധ്യത കൂടുതലുള്ള മണ്ഡലത്തില്‍ മത്സരിക്കണം എന്നൊരു ആവശ്യം ബിജെപിയില്‍ ഉയര്‍ന്നിരുന്നു.
മുരളീധരന് വരുന്നു?
എന്നാല്‍, വി മുരളീധരന് തന്നെ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദ ക്യൂ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
വന്‍ വളര്‍ച്ച
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പത്മകുമാര്‍ കഴക്കൂട്ടത് നേടിയത് 7,508 വോട്ടുകള്‍ ആയിരുന്നു. അതാണ് അഞ്ച് വര്‍ഷം കൊണ്ട് വി മുരളീധരന് ആറിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 42,732 വോട്ടുകളാക്കിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ ഏഴായിരത്തില്പരം വോട്ടുകളുടെ ലീഡ് നേടുകയും ചെയ്തിരുന്നു.
മണ്ഡലത്തില്‍ താമസം
2016 ല്‍ മത്സരിക്കുന്നതിന് മുമ്പ് തന്നെ വി മുരളീധരന് കഴക്കൂട്ടത്തേക്ക് താമസം മാറിയിരുന്നു. ഇപ്പോഴും അദ്ദേഹം കഴക്കൂട്ടത്ത് തന്നെയാണ് താമസം. മണ്ഡലത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് ലഭിച്ച ഹിന്ദുവോട്ടുകളില്‍ വലിയൊരു വിഭാഗം ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുമെന്നാണ് അവകാശവാദം.
മുരളീധരന് ഇറങ്ങിയാല്‍
സംസ്ഥാന ബിജെപിയിലെ പ്രബല വിഭാഗമാണ് വി മുരളീധരന് കീഴിലുള്ളത്. മുരളീധരനെ പോലെ ശക്തനായ നേതാവ് മത്സര രംഗത്തുണ്ടാകുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാല്‍ വി മുരളീധരനോട് കടുത്ത എതിര്‍പ്പുള്ള ഒരു വിഭാഗം ബിജെപിയില്‍ ഉണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.
അവസാന തിരഞ്ഞെടുപ്പുകളില്‍ നഷ്ടം
കഴക്കൂട്ടത്ത് 2016 ല്‍ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ ബിജെപിയ്ക്ക് ഉണ്ടാക്കാന്‍ പറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം, കഴക്കൂട്ടത്ത് എല്‍ഡിഎഫിന് 12,490 വോട്ടുകളുടെ ലീഡ് ആണുള്ളത്. 2016 ല്‍ കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 7,347 വോട്ടുകളായിരുന്നു എന്നും ഓര്‍ക്കണം.
തലസ്ഥാനത്ത് പ്രമുഖര്‍
മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന് നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. ആര്‍എസ്എസ് തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭ എംപിയായ സുരേഷ് ഗോപിയുടെ പേരും ഇവിടെ ഉയര്‍ന്നിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയ പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ആയിരിക്കും ഇത്തവണയും മത്സരിക്കുക. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിനേയും കോവളത്ത് എസ് സുരേഷിനേയും ആണ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമ-സീരിയല്‍ താരം കൃഷ്ണകുമാറിന്റെ പേരും പരിഗണനയില്‍ ഉണ്ട്.
ശോഭ സുരേന്ദ്രന്?
സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭ സുരേന്ദ്രന് കാട്ടാക്കടയില്‍ മത്സരിച്ചേക്കും എന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പുറത്ത് വന്ന സാധ്യതാ പട്ടികകളില്‍ ഒന്നും ശോഭ സുരേന്ദ്രന്റെ പേരില്ല. നേതൃത്വത്തിന്റെ അവഗണനയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ള ശോഭയുടെ പരാതികള്‍ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ആണുള്ളത്.
ഒടുവില്‍ അനൂപ് മേനോന് ധാത്രി ഉപയോഗിച്ച് തുടങ്ങി! അമ്മയുടെ കാച്ചിയ എണ്ണയേക്കാള്‍ മികച്ചതോ...
എ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണ
Recommended Video